17കാരിയെ ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: നിയമ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ്
Mail This Article
മലപ്പുറം∙ എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് രംഗത്ത്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എടവണ്ണപ്പാറയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും നീതിക്കായി പോരാടുമെന്നും പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതുവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് രജിത മഞ്ചേരി പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് ചാലിയാറിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ 17 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 6 മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ രാത്രി 8 മണിയോടെ പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.