‘ഗവർണറുടെ വാഹനത്തിൽ ഇടിക്കുന്നതാണോ പ്രതിഷേധം?; എസ്എഫ്ഐ ആക്രമണം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്’
Mail This Article
തിരുവനന്തപുരം∙ എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ലെന്നും ആക്രമണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിക്കുന്നതാണോ പ്രതിഷേധമെന്ന് അദ്ദേഹം ചോദിച്ചു. സമാധാനപരമായി പ്രതിഷേധം നടത്തിയാൽ ആർക്കും പ്രശ്നമില്ല. കാർ തടഞ്ഞുനിർത്തി ആക്രമിച്ചാൽ അത് പ്രതിഷേധമല്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.
‘‘കൊല്ലം നിലമേലിൽ എസ്എഫ്ഐ തന്നെ തടഞ്ഞ സംഭവം എല്ലാ മാസവും രാഷ്ട്രപതിക്ക് അയയ്ക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന സംഭവങ്ങൾ രാഷ്ട്രപതിയെ അറിയിക്കേണ്ടത് ഗവർണറുടെ കടമയാണ്. വ്യക്തിപരമായി ഇക്കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി വിഷയം ശ്രദ്ധിച്ചിട്ടുണ്ടാകും.
‘‘ജനാധിപത്യ രാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഗതാർഹമാണ്. അക്രമ മാർഗങ്ങൾ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് എതിരാണ്. രാഷ്ട്രീയ ജീവിതത്തിൽ വളരെ മോശമായ സാഹചര്യങ്ങൾ താൻ നേരിട്ടിട്ടുണ്ട്. അതിനെയെല്ലാം ധൈര്യമായി നേരിട്ടാൽ കുഴപ്പമില്ലെന്നാണ് അനുഭവം.’’ – ഗവർണർ പറഞ്ഞു.
ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം സർവകലാശാലയിൽ നടത്താൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നതായി ഗവർണർ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇനി തിരഞ്ഞെടുപ്പ് കമ്മിഷനാണ് നടപടി സ്വീകരിക്കേണ്ടത്. ആരാണ് നിയമം ലംഘിച്ചതെന്നു കമ്മിഷൻ പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.