ADVERTISEMENT

കൊച്ചി ∙ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ പടക്ക സ്ഫോടനത്തെ തുടർന്ന് അറസ്റ്റിലായവർക്ക് ജാമ്യം. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ ചുമതലപ്പെട്ടിരുന്ന വടക്കുംപുറം കരയോഗവുമായി ബന്ധപ്പെട്ട നാലു പേർക്കും ക്ഷേത്രഭാരവാഹികളായ ആറു പേർക്കുമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളായ സതീശൻ, ശശികുമാർ, രഞ്ജിത്, കൃഷ്ണൻകുട്ടി നായർ, അനിൽ കുമാർ, സന്തോഷ് എന്നിവരും വടക്കുംപുറം ഭാരവാഹികളായ സജീവ് കുമാർ എം.എൻ, രാജേഷ് സി, സത്യൻ കെ.കെ., രാജീവ് എന്നിവർക്കുമാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്. 

ഒരുലക്ഷം രൂപയുടെയും 2 ആൾജാമ്യ വ്യവസ്ഥയിലുമാണ് ജാമ്യം. എല്ലാ ശനിയാഴ്ചയും രാവിലെ 9നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന ഘട്ടങ്ങളിലും ഹാജരാവണം. പാസ്പോർട്ട് കോടതിയിൽ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. തുടർന്ന് പല സമയങ്ങളിലായാണ് ഇവരെല്ലാം അറസ്റ്റിലായത്. ഇതിൽ കഴിഞ്ഞ 71 ദിവസവും 55 ദിവസവുമൊക്കെ ജു‍ഡീഷ്യൽ കസ്റ്റഡിയിലുള്ളവരുണ്ട്. അന്വേഷണം പൂർത്തിയാവുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തെങ്കിലും അന്വേഷണം പൂർത്തിയായതായി കോടതിയിൽ അറിച്ചു. കേസിൽ അന്തിമ റിപ്പോര്‍ട്ട് മാത്രമേ ഇനി സമർപ്പിക്കാനുള്ളു. വോളന്റിയർമാരായി മാത്രം പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായതെന്നും വെടിക്കോപ്പുകൾ കൈകാര്യം ചെയ്തതിന്റെ ഉത്തരവാദിത്തം കരാറുകാരന് മാത്രമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിടത്തുണ്ടായ സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. 12–ഓളം വീടുകൾ പൂർണമായി തകരുകയും 300ലേറെ വീടുകൾക്ക് കാര്യമായ തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. 

English Summary:

Thrippunithura Blast case bail for ten people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com