ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ എടുത്ത പരാതിയിൽ  മൊഴിയെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ ഇരുവരുടെയും അറസ്റ്റുണ്ടാകുമോയെന്നാണ് പലരുടെയും ചോദ്യം.

സച്ചിൻ ദേവും ആര്യാ രാജേന്ദ്രനും.  ചിത്രം: ആർ.എസ്. ഗോപൻ∙ മനോരമ
സച്ചിൻ ദേവും ആര്യാ രാജേന്ദ്രനും. ചിത്രം: ആർ.എസ്. ഗോപൻ∙ മനോരമ

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകൻ എന്നിവരുടെ മൊഴിയാകും  പൊലീസ് ആദ്യം രേഖപ്പെടുത്തുക. ഇവരോട് കന്‍റോണ്‍മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും ആര്യയുടെയും സച്ചിൻ ദേവിന്റെയും മൊഴിയെടുക്കുക.

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തിരുവനന്തപുരത്ത് നടന്ന തർക്കത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്  പൊലീസ്  കഴിഞ്ഞ ദിവസം ബസിൽ പരിശോധന നടത്തിയപ്പോൾ.
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തിരുവനന്തപുരത്ത് നടന്ന തർക്കത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം ബസിൽ പരിശോധന നടത്തിയപ്പോൾ.

സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണം എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്ഐആറിൽ പറയുന്നു.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച കാർ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനു കുറുകെ സീബ്ര ലൈനിൽ ഇട്ടതിന്റെ സിസിടിവി ദൃശ്യം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച കാർ തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനു കുറുകെ സീബ്ര ലൈനിൽ ഇട്ടതിന്റെ സിസിടിവി ദൃശ്യം.

ഗുരുതര കുറ്റങ്ങളുണ്ടെങ്കിലും മേയറുടെയും എംഎൽഎയുടെയും അറസ്റ്റ് നിർബന്ധമല്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐപിസി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിനു ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്. പക്ഷേ കുറ്റം ചുമത്തിയാൽ വിചാരണ സെഷൻസ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിനു 200 രൂപ മാത്രമാണ് പിഴശിക്ഷ. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയും അനുഭവിക്കണം. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിനു ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഡ്രൈവർ യദുവും ആര്യയും തമ്മിൽ സാഫല്യം കോംപ്ലക്സിനു മുന്നിൽ നടന്ന വാക്കുതർക്കം
ഡ്രൈവർ യദുവും ആര്യയും തമ്മിൽ സാഫല്യം കോംപ്ലക്സിനു മുന്നിൽ നടന്ന വാക്കുതർക്കം

ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയർക്കും എംഎൽഎയ്ക്കും മുൻകൂർ ജാമ്യത്തിനു ശ്രമിക്കാം. സർക്കാർ നിലപാട് ഇതിൽ നിർണായകമാകും. പ്രതിസ്ഥാനത്ത് മേയറും എംഎൽഎയുമായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാൽ മുൻകൂർജാമ്യം കിട്ടും. സർക്കാർ അത്തരമൊരു നിലപാട് സ്വീകരിക്കാനാണ് സാധ്യത. മേയർക്കും എംഎൽഎയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാവേണ്ടി വരില്ല. ഇവർക്കായി അഭിഭാഷകൻ എത്തിയാൽ മതിയാകും. മുൻകൂർജാമ്യം അനുവദിച്ചാൽ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം.

കേസിൽ ഇനിയെന്ത് ? 
∙ ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുത്ത് സാക്ഷികളാക്കാനുള്ള നീക്കം പൊലീസ് നടത്തും. ഇവരുടെ പക്കൽ വിഡിയോയോ രേഖകളോ ഉണ്ടെങ്കിൽ നിർണായകമാകും.

∙  കണ്ടക്ടർ സുബിന്റെ പുറത്തുവരാത്ത മൊഴിയും നിർണായകം

∙ പ്രതികളുടെ മൊഴികൾക്കൊപ്പം തെളിവുകൾ ശേഖരിക്കണം

∙ മെമ്മറി കാർഡ് കിട്ടിയില്ല, മറ്റു രേഖകളും തെളിവുകളുമില്ല എന്ന സ്ഥിതി വന്നാൽ കേസ് എഴുതിത്തള്ളാൻ പൊലീസിന് കോടതിയിൽ റിപ്പോർട്ട് നൽകാം

English Summary:

Will the Mayor and MLA be arrested?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com