തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം; കേജ്രിവാളിനും എഎപിക്കും ആശ്വാസം
Mail This Article
ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം.
കേസിൽ കഴിഞ്ഞ മാർച്ച് 21നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജാമ്യം അനുവദിക്കുമെന്ന സൂചന നേരത്തേ കോടതി നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ച ഉടൻ തന്നെ ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുന്നതിനെ എതിർക്കാൻ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുനിഞ്ഞെങ്കിലും കോടതി അനുവദിച്ചില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന് വേണ്ടി ജാമ്യം അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു തുഷാർ മേത്തയുടെ വാദം. എന്നാൽ, ഇതു തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നാണ് വാദം കേൾക്കുന്നതിനിടെ കോടതി നിരീക്ഷിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം വിധിയുണ്ടാകുമെന്നു കരുതിയെങ്കിലും വാദം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പു കാലമാണെന്നതു കൊണ്ടു മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം കോടതി പരിഗണിച്ചത്. മറ്റു കേസുകളിൽനിന്നു വ്യത്യസ്തമായ അസാധാരണ കേസാണ് ഇതെന്നും വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു. മേയ് 25–നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. അതിനിടെ, അരവിന്ദ് കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി മേയ് 20 വരെ ഡൽഹി റൗസ് അവന്യു കോടതി നീട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കരുതെന്ന ജാമ്യ ഉപാധി വയ്ക്കുമെന്ന് വാദത്തിനിടെ സുപ്രീം കോടതി സൂചിപ്പിച്ചതിനെ കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അതിശക്തമായി എതിർത്തിരുന്നു. ഇടക്കാല ജാമ്യം നൽകണോ വേണ്ടയോ എന്ന കാര്യം നോക്കട്ടെയെന്നായിരുന്നു അതിനോടു ബെഞ്ചിന്റെ പ്രതികരണം.‘ഇടക്കാല ജാമ്യം അനുവദിക്കുകയും നിങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ ചുമതല നിർവഹിക്കുകയും ചെയ്താൽ കേസിൽ അത് വിപരീത ഫലമുണ്ടാക്കും. സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങളാഗ്രഹിക്കുന്നുമില്ല’ – കോടതി വ്യക്തമാക്കി.
രാഷ്ട്രീയക്കാരനാണെന്ന പരിഗണന പാടില്ലെന്നും തിരഞ്ഞെടുപ്പിന്റെ പേരിൽ ജാമ്യം അനുവദിച്ചാൽ കൂടുതൽ പേർ അതേ ആവശ്യവുമായി വരുമെന്നും ഇ.ഡി. വാദിച്ചു. ഇതിനിടെ, ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ അവസ്ഥ സൂചിപ്പിച്ചുള്ള താരതമ്യവും സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയിരുന്നു. തുടർന്നാണ്, കേജ്‌രിവാൾ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥിതി അസാധാരണമാണെന്നും പറഞ്ഞത്. ‘കേജ്‌രിവാൾ ഒരുപാടു കേസുകളിൽ പെട്ടയാളോ സ്ഥിരം കുറ്റവാളിയോ അല്ല. 5 വർഷത്തിൽ ഒരിക്കലാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. വിളവെടുപ്പു കാലം പോലെ ഓരോ 6 മാസം കൂടുമ്പോഴുമുള്ള സാഹചര്യമല്ല ഇത്’ – കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.