ADVERTISEMENT

തിരുവനന്തപുരം∙ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസ്സുള്ള പെൺകുട്ടിക്ക് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവിൽ പ്രതികരണം ഒറ്റവാചകത്തിലൊതുക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ അറിയിക്കാമെന്നുമായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. കൈവിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിയുടെ നാക്കിൽ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. 

ശസ്ത്രക്രിയ പൂര്‍ത്തിയാക്കി കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോൾ വായില്‍ പഞ്ഞി തിരുകിയിരുന്നു. തുടർന്നു വീട്ടുകാര്‍ അന്വേഷിച്ചപ്പോൾ വിരലിലല്ല, നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നു മനസ്സിലായി. കയ്യിലെ തുണിമാറ്റി നോക്കിയപ്പോൾ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. വിരലിനാണ് ശസ്ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിന്‍റെ പ്രതികരണമെന്നും വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതർ സംഭവം എടുത്തതെന്നും വീട്ടുകാര്‍ ഇന്നലെ പറഞ്ഞിരുന്നു.  

ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ കുട്ടിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കുട്ടിയുടെ ഇടതു കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനാണ് കുടുംബം ഇന്നലെയെത്തിയത്. കൈവിരലിൽ ശസ്ത്രക്രിയ നടത്താനുള്ള എല്ലാ ടെസ്റ്റുകളും നടത്തി ഡോക്ടർ പറഞ്ഞ ദിവസമാണു കുട്ടിയും കുടുംബവും ആശുപത്രിയിൽ എത്തിയത്. പിഴവ് സംഭവിച്ചതിനു പിന്നാലെ കയ്യിലെ ആറാംവിരലും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർ ബിജോൺ ജോൺസണ് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

English Summary:

Health Department has taken action: Health Minister gave a one-sentence response to the surgical error

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com