ADVERTISEMENT

ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. കേജ്‌രിവാളിന്റെ വീട്ടിൽനിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബൈഭവ് ഒളിവിലായിരുന്നു.

കേജ്‌രിവാൾ ബൈഭവിനെ സംരക്ഷിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. അതിനിടെയാണ് സിവിൽ ലൈനിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ബൈഭവ് പിടിയിലാകുന്നത്. സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് പൊലീസ് ബൈഭവിനെ എത്തിച്ചിരിക്കുന്നത്. ലക്നൗവിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ കേജ്‌രിവാളിനും സഞ്ജയ് സിങ് എംപിക്കുമൊപ്പം തിരിച്ച ബൈഭവ്, വിവാദങ്ങളെത്തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.

ഇയാൾ അമൃത്സർ വരെ പോയതിന് തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. ബൈഭവിനെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പഞ്ചാബിൽ തിരച്ചിൽ നടത്തുന്നതിനിടെ ലഭിച്ച സൂചനയെത്തുടർന്നാണ് കേജ്‌രിവാളിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

വീട്ടിൽത്തന്നെയുള്ള ഓഫിസ് മുറിയിൽ ബൈഭവ് ഒളിവിൽ കഴിയുന്നുവെന്നായിരുന്നു വിവരം. തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി ബൈഭവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച മണിക്കൂറുകളോളം തെളിവെടുപ്പിനായി പൊലീസ് കേജ്‌രിവാളിന്റെ വീട്ടിലുണ്ടായിരുന്നു.

മേയ് 13ന് കേജ്‌രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ ബൈഭവ് കുമാർ ക്രൂരമായി ആക്രമിച്ചെന്നാണ് സ്വാതി മലിവാൾ എംപി പരാതി നൽകിയത്. സംഭവത്തിൽ ബൈഭവിനെ സംരക്ഷിക്കുന്ന തരത്തിലും സ്വാതിയെ തള്ളിപ്പറയുന്ന തരത്തിലുമാണ് ആം ആദ്മി പാർട്ടി നിലപാടെടുത്തത്. സ്വാതിയുടെ ആരോപണത്തിന് പിന്നിൽ ബിജെപി ആണെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടിരുന്നു.

അതേസമയം, സ്വാതിയുടെ മെഡിക്കൽ റിപ്പോർട്ടിലെ വിശദാംശങ്ങളും പുറത്തു വന്നു. ഇടതുകാലിനും വലതു കണ്ണിന് താഴെയും താടിയിലും കവിളിലും പരുക്കുണ്ടെന്നാണ് ഡൽഹി എയിംസിലെ റിപ്പോർട്ട്. 

English Summary:

Arvind Kejriwal Aide, Accused Of Assaulting Swati Maliwal, Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com