ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ കഴിഞ്ഞവർഷം ആംബുലൻസുകൾ കവർന്നത് 29 ജീവൻ; പരുക്കേറ്റത് 180 പേർക്ക്
Mail This Article
PAGE NOT FOUND
We’re sorry, we seem to have lost this page, but we don’t want to lose you.
തിരുവനന്തപുരം ∙ 2023ൽ സംസ്ഥാനത്ത് ആംബുലൻസ് അപകടങ്ങളിൽ മരിച്ചത് 29 പേർ. പരുക്കേറ്റത് 180 പേർക്ക്. ഇതിൽ 104 പേരുടെ പരുക്ക് ഗുരുതരം. മോട്ടോർ വാഹനവകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ വിവരങ്ങളുള്ളത്. ജീവൻരക്ഷാ വാഹനങ്ങൾ കാരണം ജീവൻ പൊലിയുന്ന സാഹചര്യത്തെ അതീവഗൗരവത്തോടെ കാണണമെന്നും ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചിൽ മറ്റൊരു ജീവൻ പൊലിയാനുള്ള കാരണമാവാതിരിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.
വലിയ അപകടത്തിൽ ഗുരുതരമായ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിർദേശപ്രകാരം ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാനും മാത്രമേ വേഗപരിധി മറികടന്നും വൺവേ തെറ്റിച്ചും റെഡ് ലൈറ്റ് മറികടന്നും വാഹനമോടിക്കാവൂ. ഇങ്ങനെ വാഹനമോടിക്കുമ്പോഴും ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വേണം. മൊബൈലിൽ സംസാരിച്ചും ലഹരി പദാർഥങ്ങൾ ഉപയോഗിച്ചും നാവിഗേഷൻ സംവിധാനത്തിൽ ഇടയ്ക്കിടെ നോക്കിയും ഉറക്കക്ഷീണത്തോടെയും വാഹനമോടിക്കരുതെന്നും കുറിപ്പിൽ പറയുന്നു.
ആംബുലൻസുൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ പെട്ടെന്ന് തിരിച്ചറിയുന്നതിനായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റും ഹോണും എമർജൻസി ഡ്യൂട്ടി സമയത്ത് പ്രവർത്തിപ്പിച്ചിരിക്കണം. ഇത്തരം വാഹനങ്ങളുടെ ശബ്ദമോ വെളിച്ചമോ ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് വാഹനങ്ങൾ വശങ്ങളിലേക്ക് മാറി അവയെ തടസം കൂടാതെ കടത്തിവിടണം. ഫയർ ഫോഴ്സിന്റെ വാഹനങ്ങൾ, ആംബുലൻസ്, പൊലീസ് വാഹനം, വെള്ളം, വൈദ്യുതി, പൊതുഗതാഗതം തുടങ്ങിയ പൊതുസേവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള സാൽവേജ് വാഹനം എന്നിവയ്ക്ക് നിരത്തിൽ മുൻഗണനയുണ്ട്. മറ്റു വാഹനങ്ങൾ ഇവയുമായി ഏറ്റവും കുറഞ്ഞത് 50 മീറ്റർ അകലമെങ്കിലും പാലിക്കണമെന്നും എംവിഡിയുടെ പോസ്റ്റിൽ പറയുന്നു.