ADVERTISEMENT

അത്ര ഗമ പോരെന്നതാണ് ഓട്ടോറിക്ഷയെക്കുറിച്ചു പൊതുവേയുള്ള പരാതി. എന്നാൽ ഓട്ടോയ്ക്ക് ആവശ്യത്തിലേറെ ഗമയുണ്ടെന്നു പറയുന്ന മൂന്നു പേരുടെ അനുഭവമാണിത്. ഡൽഹി നഗരത്തിലെ വഴികളിലൂടെ സ്വന്തം ഓട്ടോയിൽ ഇവർ പറക്കുമ്പോൾ ആളുകൾ ഒന്നുകൂടി നോക്കും. യുഎസ് എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥർ ഓട്ടോയുടെ നയതന്ത്രം പരിചയപ്പെടുത്തുന്നു. മൂവരും വനിതകൾ.

ആൻ മേസൺ, റൂത്ത് ഹോംബർഗ്, ഷെറീൻ കിറ്റർമാൻ എന്നിവരാണു ഡിപ്ലമാറ്റിക് നമ്പർ പ്ലേറ്റുള്ള ഓട്ടോയുടെ ഉടമകൾ. കർണാടകയിൽ ജനിച്ച ഷെറീന് ഇപ്പോൾ യുഎസ് പൗരത്വമുണ്ട്. ആൻ, റൂത്ത് എന്നിവർ കറുത്ത നിറത്തിലുള്ള ഓട്ടോയുടെ ഉടമകൾ. പിങ്ക് നിറത്തിലുള്ള ഓട്ടോ ഷെറീനു സ്വന്തം. ഇന്ത്യയിലെ മെക്സിക്കൻ അംബാഡറായിരുന്ന മെൽബ പെരിയയുടെ ഔദ്യോഗിക വാഹനം ഓട്ടോറിക്ഷയായിരുന്നു. വെള്ള നിറത്തിലുള്ള ഓട്ടോയിലായിരുന്നു ഇവരുടെ സഞ്ചാരമെങ്കിൽ യുഎസ് എംബസിയിലെ ഈ മൂന്ന് ഉദ്യോഗസ്ഥർ ഓട്ടോ സ്വയം ഓടിക്കുന്നുവെന്നതാണ് അപൂർവത.

ഓട്ടോ സവാരിയുടെ കഥ ആദ്യം പറയുന്നത് ആൻ മേസണാണ്. ഇന്ത്യയിൽ എത്തുന്നതിനു മുൻപു പാക്കിസ്ഥാനിലെ യുഎസ് എംബസിയിലായിരുന്നു സേവനം. എപ്പോഴും കവചിത വാഹനങ്ങളിലുള്ള യാത്ര തന്നെ മടുപ്പിച്ചിരുന്നുവെന്നു ആൻ പറയുന്നു. ‘എംബസിയിൽ നിന്നു പുറത്തേക്കു നോക്കുമ്പോൾ ഓട്ടോയും മറ്റും റോഡിലൂടെ സഞ്ചരിക്കgന്നതു കാണാം. പക്ഷേ, ഓഫിസിനു പുറത്തിറങ്ങിയാൽ അതീവ സുരക്ഷയോടു കൂടി മാത്രമായിരുന്നു യാത്ര’ ഇന്ത്യൻ ഓഫിസിലെ മറ്റൊരു സഹപ്രവർത്തകൻ ഓട്ടോയിൽ വന്നിരുന്നതു പ്രചോദനമായി. കഴിഞ്ഞ രണ്ടു വർഷമായി ‘കിറ്റ് (KITT)’ എന്നു പേരിട്ടിരിക്കുന്ന ഓട്ടോയിലാണു യാത്ര.

ഫാൻ, ബ്ലൂടൂത്ത്

1980 ൽ ജനപ്രിയമായിരുന്ന ‘നൈറ്റ് റൈഡർ’ എന്ന ഷോയാണു കിറ്റ് എന്ന പേരിനു പിന്നിൽ. പിന്നിൽ യാത്രക്കാർ ഇരിക്കുന്ന ഭാഗത്ത് ഇരു വശത്തും ഡോറുകൾ. പുലിയുടെ പ്രിന്റുള്ള കർട്ടനും ഘടിപ്പിച്ചിട്ടുണ്ട്. മുൻവശത്തു ഹാൻഡിൽ ഭാഗത്ത് ഡൽഹി ചൂടിനെ ഒന്നു മെരുക്കാൻ ചെറിയ ഫാൻ. പാട്ടിനു കൂട്ടായി ബ്ലൂ ടൂത്ത് സ്പീക്കറും ഓട്ടോയിലുണ്ട്.

യുഎസിൽ വാഹനങ്ങളുടെ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന ഡെട്രോയിറ്റിലാണു ഷെറീന്റെ താമസം. വാഹനപ്രേമം കുട്ടിക്കാലം മുതലുണ്ട്. രണ്ടു സീറ്റുള്ള വിമാനം വരെ പറത്തിയിട്ടുമുണ്ട്. ഏതാനും വർഷം മുൻപാണു യുഎസ് വിദേശകാര്യ സർവീസിന്റെ ഭാഗമാകുന്നത്. ഡൽഹിയിലെത്തിയിട്ട് അധികമായില്ല. ബുള്ളറ്റ് മേടിക്കാനായിരുന്നു ആദ്യ താൽപര്യമെങ്കിലും ആനും റൂത്തും പ്രചോദനമായെന്നു ഷെറീൻ പറയുന്നു. ആറു മാസമായി ഓട്ടോയിലാണു സഞ്ചാരം.

പിങ്ക് നിറത്തിലുള്ള ഓട്ടോ കിട്ടാൻ അൽപം കാത്തിരിക്കേണ്ടി വന്നുവെന്നു ഷെറീൻ പറയുന്നു. ‘പല കമ്പനികളോടും സംസാരിച്ചിരുന്നു. നോയിഡയിൽ സർക്കാർ നേതൃത്വത്തിൽ വനിതകൾക്കു നൽകാൻ പിങ്ക് ഓട്ടോ തയാറാക്കുന്നുവെന്ന് അറിഞ്ഞു. അക്കൂട്ടത്തിൽ എനിക്കുള്ള ഓട്ടോയും ലഭിക്കുമെന്നായിരുന്നു ആദ്യ വാഗ്ദാനം. പദ്ധതി വൈകി. ഒടുവിൽ മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഓട്ടോ സ്വന്തമായി’. ഒരു ഭാഗത്ത് ഇന്ത്യയുടെയും മറുഭാഗത്ത് യുഎസിന്റെയും ദേശീയപതാകയുമായി നഗരത്തിലൂടെ പറക്കുന്ന ഓട്ടോ വേഗത്തിൽ തിരിച്ചറിയാം. മസിൽ കാട്ടി ‘വീ കാൻ ഡു ഇറ്റ്’ എന്നു പറയുന്ന യുവതിയുടെ സ്റ്റിക്കർ അലങ്കാരമായി പതിപ്പിച്ചിരിക്കുന്നു. നഗരത്തിൽ സ്ത്രീ ഓട്ടോഡ്രൈവർമാരെ അധികം കാണാനില്ലെന്നു ഷെറീന്റെ പരിഭവം.

സെൽഫിയെടുക്കാനും തിരക്ക്

ഒരു വർഷമായി റൂത്തിനു കൂട്ടായി കറുപ്പിന്റെ അഴകുള്ള സവാരിയുണ്ട്. കൂട്ടിച്ചേർക്കലുകൾ ഒന്നുമില്ല. നഗരത്തിരക്കിൽ കാര്യമായ പ്രതിസന്ധികളൊന്നുമില്ലാതെ ഓടിക്കാൻ ഏറ്റവും ഉചിതമെന്ന നിലയിലാണു റൂത്ത് ഓട്ടോ തിരഞ്ഞെടുത്തത്. ഡൽഹിയിലെത്തിയ ശേഷമാണ് ആദ്യമായി ഓട്ടോ ഓടിക്കുന്നതെന്നു റൂത്ത് പറയുന്നു.

സ്വന്തമായി ഓട്ടോ ഓടിച്ച് ഇവരെത്താത്ത ഇടമില്ല; മന്ത്രിമന്ദിരങ്ങളിൽ, ഹോട്ടലുകളിൽ, മാർക്കറ്റിൽ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇവർ സാരഥികളായി മാറുന്നു. ഭർത്താവിന് ആദ്യം അൽപം ഭയമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അവർക്കെല്ലാം പ്രിയപ്പെട്ട വാഹനമാണ് ഓട്ടോയെന്നു റൂത്തിന്റെ വാക്കുകൾ. ഓട്ടോയുടെ നയതന്ത്രവും അതോടിക്കുമ്പോഴുള്ള മനഃശാസ്ത്രവും പരിചിതമായെന്ന് ഇവരുടെ പ്രതികരണം. ‘വിദേശ വനിത നഗരത്തിൽ ഓട്ടോ ഓടിക്കുന്നത് പലരും അദ്ഭുതത്തോടെയാണു കാണുന്നത്. പലരും സെൽഫിയെടുക്കാൻ വരും. ഒരിക്കൽ പോലും മോശം അനുഭവമുണ്ടായിട്ടില്ല. സവാരിക്കു വേണ്ടി പലരും കൈകാട്ടാറുണ്ട്. വിദേശ യുവതിയാണെന്നു കാണുമ്പോൾ അവരുടെ മുഖത്തെ ഭാവമാറ്റം രസകരമാണ്’ റൂത്ത് പറയുന്നു.

പലർക്കും പ്രചോദനമായി മാറണമെന്നാണ് ആഗ്രഹമെന്നു ആനിന്റെ വാക്കുകൾ. ‘പെൺകുട്ടികളുടെ മുഖത്തെ ഭാവമാറ്റം കാണാനാണ് ഏറ്റവും കൗതുകം. ആദ്യം അദ്ഭുതം. അതു പിന്നീടു ബഹുമാനമായി മാറും. നമ്മളെക്കൊണ്ടും സാധിക്കും എന്ന ആത്മവിശ്വാസത്തിലേക്ക് അതു വഴിമാറും. ഓട്ടോ സഞ്ചാരം നൽകുന്ന ഏറ്റവും വലിയ ആനന്ദം ഇതാണ്’ ആൻ പറയുന്നു.

ഹോണിന്റെ ഭാഷയും പഠിച്ചു

നഗരത്തിന്റെ സഞ്ചാരരീതി ഏറെ പരിചതമായിക്കഴിഞ്ഞുവെന്ന് ഇവർ പറയുന്നു. ‘ഹോൺ മുഴക്കുന്നതിന് ഇവിടെയൊരു ഭാഷയുണ്ട്. വേഗത്തിൽ, അത്യാവശ്യമായി പോകേണ്ടവർ അൽപം കടുപ്പിച്ചാകും ഹോൺ അടിക്കുക. അൽപം സൈഡ് തരാനുള്ള ശബ്ദത്തിന് അത്ര കനമുണ്ടാകില്ല. ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോൾ ഹോണിന്റെ ഭാഷ വേഗത്തിൽ അറിയാം’ റൂത്ത് പറയുന്നു. സഞ്ചാരം ഓട്ടോയിലായതു കാരണം ഷോപ്പിങ് മാളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ കഥയും പങ്കുവയ്ക്കാനുണ്ട് ആനിന്. പ്രവേശനം അനുവദിക്കുന്നതു വരെ റോഡിൽ കാത്തു നിന്നു. ഒടുവിൽ സുരക്ഷാ ജീവനക്കാർ പ്രവേശനം അനുവദിക്കുകയായിരുന്നു. ഓട്ടോയിൽ യാത്ര ചെയ്യുന്നവരോടും ഓടിക്കുന്നവരോടുമുള്ള മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ഒറ്റക്കെട്ടായി ഇവർ പറയും.

‘വലിയ വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കു കൂടുതൽ പരിഗണന നൽകുന്നതാണ് ഇന്ത്യയിലെ രീതി. ഇതു ശരിയല്ല. ഓട്ടോകളെയും അതിലെ യാത്രക്കാരെയും പലപ്പോഴും അവഗണിക്കുന്നതും ഇതുകൊണ്ടാണ്. ഈ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ട്’ ഷെറീൻ വിവരിക്കുന്നു.

Content Highlight: Three American diplomats in Delhi have personalized autorickshaws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com