ADVERTISEMENT

ടബിലിസി (ജോർജിയ) ∙ ജോർജിയയിൽ 19 വർഷത്തിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഒന്നിച്ച ഇരട്ട സഹോദരിമാർ ജർമനിയിൽ അവരുടെ അമ്മയെ കണ്ടെത്തി. പിരിയേണ്ടിവന്നതിന്റെ കാരണം അമ്മ പറഞ്ഞ് അവർ അറിഞ്ഞു. പ്രസവശേഷം അമ്മ രോഗബാധിതയായി മയക്കത്തിലായിരുന്ന സമയത്താണ് അച്ഛൻ ചോരക്കുഞ്ഞുങ്ങളെ 2 കുടുംബങ്ങൾക്കായി വിറ്റത്. കുഞ്ഞുങ്ങൾ മരിച്ചെന്നാണ് മയക്കമുണർന്നപ്പോൾ ആശുപത്രി അധികൃതർ അമ്മയോടു പറഞ്ഞിരുന്നത്. 

ജോർജിയയിലെ 2 കുടുംബങ്ങളിലായി വളർന്ന ഏമി ഖവിദിയയും ആനോ സർറ്റാനിയയും 12–ാം വയസ്സിൽ റിയാലിറ്റി ഷോയും ടിക്ടോക് വിഡിയോയും കണ്ടാണ് തന്നെപ്പോലെതന്നെ മറ്റൊരാൾ കൂടിയുണ്ടെന്ന് അറിഞ്ഞത്. 2021 ൽ ഇരുവരും കണ്ടുമുട്ടി. ജനിച്ചത് ഒരേ ആശുപത്രിയിലാണെന്നറിഞ്ഞപ്പോൾ തങ്ങൾ സഹോദരിമാരാണോയെന്നു സംശയമായി. ഇരുവർക്കും ഒരേ ജനിതക രോഗവുമുണ്ട്. തുടർന്ന്, വളർന്ന കുടുംബങ്ങളിൽ അന്വേഷിച്ചപ്പോഴാണ് ദത്തെടുക്കപ്പെട്ട വിവരം മനസ്സിലാക്കിയത്. യഥാർഥ ജനന സർട്ടിഫിക്കറ്റും പിന്നീട് ഇവർ കണ്ടെത്തി. 

കിഴക്കൻ യൂറോപ്പിൽ പഴയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ടിരുന്ന രാജ്യമായ ജോർജിയയിലെ ആശുപത്രികളിൽനിന്ന് ഡോക്ടർമാരുടെ സഹായത്തോടെ ഇത്തരത്തിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ടെന്നാണ് ബിബിസി റിപ്പോർട്ട്. ഒരു ലക്ഷം മുതലായിരുന്നു ഒരു കുഞ്ഞിന് വിലയിട്ടിരുന്നത്. 2005 വരെ രാജ്യത്ത് പ്രസവശേഷം മോഷണംപോകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും വലുതായിരുന്നു. ഒരുപോലുള്ള ഇരട്ടകളായിരുന്നതിനാൽ ഏമിക്കും ആനോയ്ക്കും പരസ്പരം കണ്ടെത്താനായെന്നു മാത്രം.

English Summary:

Twin sisters Amy Khvitia and Ano Sartania sold by their father in Georgia found their mother in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com