ADVERTISEMENT

ഒരിക്കൽ എവിടെയോ കേട്ടതോ വായിച്ചതോ ആണ്  ഈ ഒരു വരി. 'ഒരു ഡോക്ടർ രോഗിയ്ക്കുവേണ്ടി, രോഗി പറയുന്നത് കേൾക്കാനായി അനുവദിക്കുന്ന അഞ്ചു മിനിറ്റ്  വളരെ പ്രധാനമാണ്. അതിലൂടെ രോഗിയ്ക്ക് കിട്ടുന്ന ആശ്വാസം വലുതാണ്.' അതിനു ശേഷം ഞങ്ങൾ, കാൻസർ ഭേദമായവരുടെയും  രോഗികളുടെയും സ്വന്തം ഡോക്ടറായ ഡോക്ടർ ഗംഗാധരനെ കാണാൻ പോകുമ്പോഴൊക്കെ  പാതി കളിയായും ബാക്കി കാര്യമായും ഞാൻ പറയാറുണ്ട്.' ഡോക്ടർ ആ അഞ്ചു മിനിറ്റിനു വേണ്ടിയാണ് ഞാൻ വന്നത്.'  

ഡോക്ടറും രോഗിയും തമ്മിൽ മാത്രമല്ല, പരിചയക്കാർ സുഹൃത്തുക്കൾ ബന്ധുക്കൾ ഇവർക്കെല്ലാമിടയിൽ  സ്നേഹത്തോടെ പരസ്പരം ചെലവിടാൻ കഴിയുന്ന ചെറിയ സമയം വളരെ വലുതാണ്. ആശ്വാസപ്രദമാണ്. ആഹ്ളാദകരമാണ്.    

''മറ്റുള്ളവർക്കു വേണ്ടി ഒന്നും ചെയ്യാൻ താത്പര്യമില്ലാത്തവരാണ് പുതിയ തലമുറ.'' മൈഥിലി പറയുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ മൈഥിലിയുടെ കൂടെയുണ്ട് . എന്നാലും അവർ പറയുന്നത് ശ്രദ്ധിക്കാനോ അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനോ അവരെ എവിടെയെങ്കിലും കൊണ്ടുപോകാനോ ഒക്കെ  മക്കൾ ക്കും കൊച്ചുമക്കൾക്കും മടിയാണ്. മരുമക്കളുടെ കാര്യം പിന്നെ പറയാനുമില്ല.

 ''വയസ്സായവരുടെ സാന്നിദ്ധ്യം തന്നെ ചെറുപ്പക്കാർക്ക് അലോസരമാണ്. നമ്മുടെ സംസാരവും പ്രവൃത്തിയും ഒക്കെ  അവർക്ക് അസഹ്യമാണ്." ലില്ലി പറയുന്നു.

"അതെന്താ നിങ്ങളുടെ ചെറുപ്പകാലം മുഴുവൻ നിങ്ങൾ അവരെ സേവിച്ചതല്ലേ? അതിന്റെ നന്ദി വേണ്ടേ?" ഞാൻ ചോദിച്ചു.

 "ഓ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല." മൈഥിലിയും ലില്ലിയും ഒരേ  ശബ്ദത്തിൽ പറഞ്ഞു. 

'പ്രത്യുപകാരം മറക്കുന്ന മാനുഷ്യൻ  

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.'

'എന്നാണ് രാമായണം പറയുന്നത്.' ഞാൻ തുടർന്നു.

മക്കൾ കുട്ടികളായിരുന്നപ്പോൾ മാതാപിതാക്കൾ അവരെ നോക്കി വളർത്തി. എന്തെല്ലാം ത്യാഗങ്ങളാണ് അവർ മക്കൾക്ക് വേണ്ടി ചെയ്തിട്ടുള്ളത്. അച്ഛനമ്മമാർ  വയസ്സാകുമ്പോൾ അവർക്കു വേണ്ടതെല്ലാം മക്കൾ ചെയ്തു കൊടുക്കണം. അതാണ് പ്രത്യുപകാരം. പിന്നെ ഇപ്പോഴത്തെ മക്കൾ നിവർന്നു നിൽക്കാറായാൽ സ്ഥലം വിടും. കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ ഇതെല്ലാമാണ് അവരുടെ സ്വപ്നഭൂമികൾ!  അവർ പിന്നെ എങ്ങനെയാണു വൃദ്ധരായ അച്ഛനമ്മമാരെ സംരക്ഷിക്കുക? പിന്നെ കടമയും കടപ്പാടും ഒക്കെ കറൻസികളിൽ ഒതുക്കാം. അതുപോലും ചെയ്യാത്തവരുമുണ്ട്.

''നമ്മുടെ നാട്ടിൽ മാത്രമാണ് ഇങ്ങനെ ഒരു രീതി. മറ്റു രാജ്യങ്ങളിൽ മക്കൾ അച്ഛനമ്മമാരെ നോക്കണമെന്ന് നിയമമൊന്നുമില്ല.''   ചെറുപ്പക്കാരിൽ ചിലരുടെ വാക്കുകളാണിവ.

''ആ നാടുകളിൽ മാതാപിതാക്കളും സ്വാർത്ഥരാണ്. മക്കൾക്ക് വേണ്ടി ജീവിതകാലം ത്യാഗം സഹിക്കുന്ന ഏർപ്പാടും അവിടെയില്ല.''' ലില്ലി  അവരോടു തർക്കിച്ചു .'മക്കൾക്ക് വേണ്ടി സ്വത്ത് സമ്പാദിച്ചു   വയ്ക്കാറുമില്ല അവർ. ഇവിടെ അങ്ങനെയാണോ ഉള്ളതെല്ലാം പെറുക്കി കൂട്ടി വച്ച് മക്കൾക്ക് കൊടുക്കണമെന്നല്ലേ ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അച്ഛനമ്മമാരെ വേണ്ട അവരുടെ സ്വത്തുക്കൾ വേണം. അതിനു വേണ്ടി വേണമെങ്കിൽ മക്കൾ തമ്മിൽ കടിപിടി കൂടും''   ലില്ലി വിടാൻ ഭാവമില്ല. ആ ചർച്ചയിൽ ഞാൻ ഇടപെട്ടില്ല. 

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞാൻ ഇടയ്ക്കിടെ എന്റെ അമ്മയുടെ സുഹൃത്തായ മറ്റൊരമ്മയെ സന്ദർശിക്കാറുണ്ടായിരുന്നു. ഓഫീസിനടുത്താണ് അവർ അവരുടെ മകനോടും മരുമകളോടും ഒപ്പം താമസിച്ചിരുന്നത്. അവർക്കെല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിനാണ് ഞാൻ ചെല്ലുന്നത്. കുറേനേരം ആ അമ്മയുമായി സംസാരിച്ചിരിക്കും. ഡോക്ടർമാരായ മകനും മരുമകളും എത്തിയാൽ എല്ലാവരും ഒരുമിച്ചു ഉച്ചഭക്ഷണം കഴിക്കും. പിന്നെ ഞാൻ ഓഫീസിലേക്കോടും. ഒരിക്കൽ ആ അമ്മയുടെ മകൻ എന്നോട് പറഞ്ഞു.

"കുട്ടി ചെയ്യുന്നത് ഒരു വലിയ കാര്യമാണ്. വയസ്സായവരെ ഇടയ്ക്കൊന്നു സന്ദർശിക്കുക, കുറച്ചു നേരം സംസാരിച്ചിരിക്കുക, അവരോടൊപ്പം ഭക്ഷണം കഴിക്കുക. പ്രായമായവർക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത്."

എന്റെ കണ്ണ് നിറഞ്ഞു പോയി. എന്റെ ഇരട്ടി പ്രായമുണ്ട് അന്ന് ആ അമ്മയ്ക്ക്. എനിക്ക് നാല്പതുകൾ.ആ അമ്മയ്ക്ക് എൺപതുകൾ. പക്ഷേ  ആ വിടവ് തീരെയില്ലാത്ത ഒരു സൗഹൃദമായിരുന്നു  ഞങ്ങൾ തമ്മിൽ. ആ നല്ല അമ്മ ഇഹലോകവാസം വെടിയുന്നതു  വരെ വല്ലപ്പോഴും ചെന്ന് കാണുന്ന ആ പതിവ് ഞാൻ മുടക്കിയില്ല. അവർ വിട പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത  സങ്കടം തോന്നി .

ഇവിടെ ഒരുവൃദ്ധ സദനത്തിൽ (ആശ്രമം പോലെ ഒരിടം) എൻ്റെ പരിചയക്കാരായ രണ്ടു ചേച്ചിമാർ ഉണ്ടായിരുന്നു. മക്കൾ വിദേശത്തായതിനാൽ  പാർക്കാൻ ഈ ഇടം തിരഞ്ഞെടുത്തതാണവർ. എന്റെ താമസസ്ഥലത്തു നിന്നു കുറച്ചുദൂരമുണ്ട്. എന്നാലും വല്ലപ്പോഴും ഞാനവരെ കാണാൻ പോകും. എന്റെ ആ സന്ദർശനം അ വർക്കും എനിക്കും സന്തോഷപ്രദമായിരുന്നു. സാധാരണ ഒരു വൃദ്ധസദനം പോലെയല്ല അവിടം .വളരെ ലളിതവും സുഖപ്രദവുമാണവിടാത്തെ അന്തരീക്ഷം. തീരെ കിടപ്പിലായവർ ആരും ഇല്ല. സ്വയം എല്ലാം ചെയ്യാൻ കഴിയുന്ന വൃദ്ധർ. ആ ചേച്ചിമാരുടെ ഈ 'അതിഥി' യെ കാണാൻ മറ്റുള്ള അന്തേവാസികളിൽ  പലരും വരുമായിരുന്നു. ആ ചേച്ചിമാർ സമ്പന്നരാണ്. അവർക്ക്    ഒന്നും വേണ്ട. അവരുടെ സിംഗിൾ റൂമിൽ ഫ്രിഡ്ജ് ,ടി വി, അലമാര എല്ലാമുണ്ട്. എന്റെ  വരവും കളിപറഞ്ഞു ചിരിച്ച് സംസാരിച്ചു ചെലവഴിക്കുന്ന സമയവും അവർക്കു കിട്ടുന്ന 'ഗിഫ്റ്റ് ' എന്നാണ് അവർ പറഞ്ഞിരുന്നത്. അങ്ങനെ അവിടെ സുഖമായും സന്തോഷമായും സ്വതന്ത്രമായും കഴിഞ്ഞു പോന്ന അവരെ മക്കൾ വന്നു കൂട്ടിക്കൊണ്ടു പോയി. സാമ്പത്തികമാണ് അവരുടെ ലക്ഷ്യമെന്ന് പിന്നീടറിഞ്ഞു. അങ്ങനെ പ്രായം കൂട്ടാക്കാതെയുള്ള ആ സൗഹൃദം അവസാനിച്ചു. ഇപ്പോൾ ഒന്ന് ഫോണിൽ വിളിച്ചാൽ പോലും മക്കൾ അവർക്കു ഫോൺ കൊടുക്കില്ല.

പ്രായമായവർ മാത്രമല്ല നമ്മൾ എല്ലാവരും തന്നെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യം കൊതിക്കുന്നവരാണ്. കുട്ടികളുടെ കാര്യം തന്നെ നോക്കാം. ജോലിത്തിരക്കുകൾ കാരണം മക്കളോടൊപ്പം ഇരിക്കാൻ സമയം കിട്ടുന്നില്ല എന്ന് പറയുന്ന ഇപ്പോഴത്തെ പേരന്റ്സ് അറിയുന്നില്ല അവർക്കു നഷ്ടപ്പെടുന്നത് മക്കളുടെ ശൈശവവും ബാല്യവും കുസൃതികളും നിഷ്ക്കളങ്കമായ സ്നേഹവും ഒക്കെയാണെന്ന്. കുട്ടികൾക്കുമുണ്ട്  അച്ഛനമ്മമാരുടെ സാമീപ്യവും സ്നേഹവും ശ്രദ്ധയും കിട്ടുന്നില്ലെന്ന പരാതി.  വളർന്നു കഴിഞ്ഞാൽ അവർ അകന്നു പോകും. ചിറകുകൾ  കരുത്താർജ്ജിച്ചാൽ പിന്നെ പറക്കാനല്ലേ താത്പര്യപ്പെടൂ.

വൃദ്ധരായ ഗ്രാൻഡ് പേരന്റ്സ് കൂടെയുള്ള ചില കുട്ടികൾക്ക് അവരുടെ ചോദ്യങ്ങൾ , സംസാരം, പെരുമാറ്റം ഒന്നും ഇഷ്ടമാവാറില്ല. എത്രമാത്രം വാത്സല്യവും ലാളനകളും പരിഗണനയും ഈ വൃദ്ധരിൽ നിന്ന് ലഭിച്ചിട്ടുണ്ട് എന്നത് ഈ കുട്ടികൾ പാടെ മറക്കുന്നു. വീട്ടിലുള്ള മറ്റ് ചെറുപ്പക്കാരുടെ മനോഭാവവും ഇത് തന്നെയാണ്. ഈ വയസ്സു ചെന്നവർ ഏറെ വൈകാതെ മറഞ്ഞു പോകും എന്നത് ആരും ഓർക്കാറില്ല. ഇവരും  ഒരിക്കൽ വയസ്സാവും  എന്നതും ആരും ചിന്തിക്കാറില്ല.

നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ തിരിച്ചു കിട്ടാത്ത വിലപിടിച്ച ഒന്നാണ് സമയം. അത് മറ്റുള്ളവർക്കുവേണ്ടി അല്പം ചെലവഴിക്കുന്നത് മഹത്തായ കാര്യമാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com