ADVERTISEMENT

യോം കിപ്പൂര്‍ യുദ്ധം എന്നാണ് അതറിയപ്പെടാന്‍ തുടങ്ങിയത്. കാരണം അതിന്‍റെ ആരംഭം ജൂതരുടെ പരിപാവന ദിനമായ യോം കിപ്പൂറിലായിരുന്നു. അന്ന് ഒക്ടോബര്‍ മാസമായിരുന്നതിനാല്‍ ഒക്ടോബര്‍ യുദ്ധമെന്ന പേരുമുണ്ടായി. മുസ്ലിംകളുടെ വ്രതമാസമായ റമസാനിലായതു കാരണം റമസാന്‍ യുദ്ധമെന്ന പേരുംകിട്ടി. നാലാമത്തെ അറബ്-ഇസ്രയേല്‍ യുദ്ധമെന്നു പറയുന്നവരുമുണ്ട്. പേര് എന്തുമാവട്ടെ, മധ്യപൂര്‍വദേശത്ത് പില്‍ക്കാലത്തുണ്ടായ പല വലിയ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച യുദ്ധമായി ചരിത്രകാരന്മാര്‍ അതിനെ കാണുന്നു. 

അരനൂറ്റാണ്ടുമുന്‍പ് ഒക്ടോബറിലെ ഈ ദിനങ്ങളില്‍ ആ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്‍റെ ഞെട്ടലിലായിരുന്നു ലോകം. ജൂതമതവിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന ദിനമാണ് യോം കിപ്പൂര്‍. അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു കാര്യത്തിനും അന്നു സ്ഥാനമില്ല. കടകമ്പോളങ്ങള്‍ തുറക്കുകയോ വാഹനങ്ങള്‍ ഓടുകയോ ചെയ്യില്ല. രാജ്യമാകെ നിശ്ചലം. ഈജിപ്തും സിറിയയും കൂടി ഒന്നിച്ച് ഇസ്രയേലിനെ ആക്രമിച്ചത് ആ ദിവസമായിരുന്നു-1973 ഒക്ടോബര്‍ ആറിന്.

അറബികളുമായി അതിനുമുന്‍പ് നടന്ന മൂന്നു (1948, 1956, 1967) യുദ്ധങ്ങളിലും ജയിച്ചത് ഇസ്രയേലാണ്. 1967 ജൂണിലെ ആറു ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേലിന്‍റെ മൊത്തം മൂന്നര മടങ്ങു വലുപ്പം വരുന്ന സ്ഥലങ്ങള്‍ ചുറ്റുമുള്ള മൂന്നു അറബ് രാജ്യങ്ങള്‍ക്കു നഷ്ടപ്പെട്ടു. ഈജിപ്തില്‍നിന്നു സീനായ് അര്‍ദ്ധദ്വീപും ഗാസയും സിറിയയില്‍നിന്നു ഗോലാന്‍ കുന്നുകളും ജോര്‍ദാനില്‍നിന്നു ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരവും (വെസ്റ്റ്ബാങ്ക്) കിഴക്കന്‍ ജറൂസലമും ഇസ്രയേല്‍ പിടിച്ചെടുത്തു. 

അതിനു പകരംവീട്ടാനും നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുമായി ഈജിപ്തിലെ പ്രസിഡന്‍റ് അന്‍വര്‍ സാദാത്തും സിറിയയിലെ പ്രസിഡന്‍റ് ഹാഫിസ് അല്‍ അസ്സദും (ഇപ്പോഴത്തെ സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സദിന്‍റെ പിതാവ്) ആസൂത്രണം ചെയ്തതായിരുന്നു 1973ലെ യുദ്ധം. സംയുക്ത കമാന്‍ഡിന്‍റെ നേതൃത്വത്തില്‍ തെക്കു ഭാഗത്തുനിന്ന് ഈജിപ്തിന്‍റെയും വടക്കു ഭാഗത്തുനിന്നു സിറിയയുടെ സൈന്യം ആക്രമണം തുടങ്ങിയപ്പോള്‍ പ്രാര്‍ഥനാനിരതരായിരുന്ന ഇസ്രയേലികള്‍ക്ക് ഉടന്‍തന്നെ ഒന്നും ചെയ്യാനായില്ല.  

അവര്‍ പ്രത്യാക്രമണം തുടങ്ങുന്നതിനിടയില്‍ ഈജിപ്തിന്‍റെ സൈന്യം സൂയസ് കനാല്‍ കടക്കുകയും സീനായ് അര്‍ദ്ധ ദ്വീപിന്‍റെ ഒരു ഭാഗം വീണ്ടെടുക്കുകയും ചെയ്തു. സിറിയയുടെ സൈന്യം ഗോലാന്‍ കുന്നുകളുടെ ഒരു ഭാഗവും തിരിച്ചുപിടിച്ചു. അറബികളുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന് ഈ വിധത്തില്‍ തിരിച്ചടിയേല്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. 

മുന്‍യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അവയിലെല്ലാം ഇസ്രയേല്‍ നേടിയ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ജനറല്‍ മോഷെ ദയാനായിരുന്നു അന്ന് ഇസ്രയേലിന്‍റെ പ്രതിരോധമന്ത്രി. രാജ്യത്തെ യുദ്ധസജ്ജമാക്കിയില്ലെന്ന പേരില്‍ അദ്ദേഹത്തിനു രൂക്ഷമായ വിമര്‍ശനങ്ങളെ നേരിടേണ്ടിവന്നു. യുദ്ധത്തിനു ശേഷം രാജിവയ്ക്കേണ്ടിവരികയും ചെയ്തു. പ്രധാനമന്ത്രി ഗോള്‍ഡ മെയറും കഠിനമായി വിമര്‍ശിക്കപ്പെട്ടു. അവരുടെ രാജിക്കും ആ യുദ്ധം കാരണമായി. 

എങ്കിലും, ആദ്യ ദിവസങ്ങളിലെ പരിഭ്രാന്തിക്കുശേഷം ഇസ്രയേല്‍ സൈന്യം തിരിച്ചടിക്കുകയും ഈജിപ്തിന്‍റെ തലസ്ഥാനമായ കയ്റോയുടെ 100 കിലോമീറ്റര്‍ അടുത്തുവരെ എത്തുകയുമുണ്ടായി. സിറിയയുടെ തല്സ്ഥാനമായ ദമസ്ക്കസിന്‍റെ 35 കിലോമീറ്റര്‍ അടുത്തുവരെയും എത്തി. യുഎന്‍ രക്ഷാസമിതി ഇടപെട്ടതിനെ തുടര്‍ന്നു പതിനെട്ടാം ദിവസമാണ് വെടിനിര്‍ത്തലുണ്ടായത്. 

ഗോലാന്‍ കുന്നുകളില്‍ സിറിയ തിരിച്ചുപിടിച്ചിരുന്ന ഭാഗങ്ങള്‍ അവര്‍ക്കു  വീണ്ടും നഷ്ടപ്പെട്ടതായിരുന്നു യുദ്ധത്തിന്‍റെ ഒരു ഫലം. അതേസമയം, സീനായ് അര്‍ദ്ധദ്വീപ് ഭാഗികമായി  തിരിച്ചുപിടിക്കാന്‍ ഈജിപ്തിനു കഴിഞ്ഞു. ഇതു അറബ് ലോകത്തു ഈജിപ്തിന്‍റെ പ്രശസ്തി ഉയരാനും കാരണമായി. 

യുദ്ധത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ ഈജിപ്തിന്‍റെയും സിറിയയുടെയും സൈന്യങ്ങള്‍ മുന്നേറിയത് സോവിയറ്റ് യൂണിയനില്‍നിന്ന് അവര്‍ക്കു ലഭിച്ചിരുന്ന ആയുധങ്ങളുടെ പിന്‍ബലത്തോടെയായിരുന്നു. അതിനെ ചെറുക്കാന്‍ അമേരിക്കയില്‍നിന്നു പ്രസിഡന്‍റ് റിച്ചഡ് നിക്സന്‍ വന്‍തോതില്‍ ആയുധങ്ങള്‍ ഇസ്രയേലിന് എത്തിച്ചുകൊടുത്തു.

അതിനെതിരെ അറബ്ലോകം കണ്ടെത്തിയ ഒരായുധം എണ്ണയായിരുന്നു. എണ്ണ സമ്പന്നമായ അറബ് രാജ്യങ്ങള്‍ എണ്ണയുടെ ഉല്‍പാദനം കുറച്ചു. അതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുകയും മധ്യപൂര്‍വദേശത്തുനിന്നുള്ള എണ്ണയെ കാര്യമായി ആശ്രയിച്ചിരുന്ന അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിനു സമാധാനപരമായ പരിഹാരം കാണാനുളള വഴികള്‍ ആരായാന്‍ അമേരിക്ക മുന്നോട്ടുവന്നതായിരുന്നു അതിന്‍റെ മറ്റൊരുവശം. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസ്സിഞ്ജര്‍ 1974ല്‍ നടത്തിയ ഷട്ടില്‍ ഡിപ്ളോമസി അതിന്‍റെ ഭാഗമായിരുന്നു. ഇസ്രയേലിന്‍റെയും അറബ് രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങളില്‍ പല തവണ പറന്നെത്തി അവരുടെ നേതാക്കളുമായി കിസ്സിഞ്ജര്‍ നടത്തിയ ചര്‍ച്ചകളാണ് ഷട്ടില്‍ ഡിപ്ളോമസി എന്നറിയപ്പെടാന്‍ തുടങ്ങിയത്. സീനായ് അര്‍്ദ്ധദ്വീപിന്‍റെ ബാക്കിയുള്ള ഭാഗംകൂടി ഈജിപ്തിനു തിരിച്ചുകിട്ടാന്‍ അതു വഴിയൊരുക്കി. അതേസമയം, സിറിയയുടെ ഗോലാന്‍ കുന്നുകളും ജോര്‍ദ്ദാനില്‍നിന്നു പിടിച്ചെടുത്ത വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവയും ഇപ്പോഴും ഇസ്രയേലിന്‍റെ അധിനിവേശത്തില്‍ തടുരുന്നു.  

ഏതായാലും, മധ്യപൂര്‍വദേശത്തെ പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള വാതില്‍ കിസ്സിഞ്ജറുടെ ഷട്ടില്‍ ഡിപ്ളോമസിയോടെ അമേരിക്കയുടെ മുന്നില്‍ തുറക്കപ്പെട്ടു. പിന്നീട് യുഎസ് പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ മധ്യസ്ഥതയില്‍ സാദാത്തും ഇസ്രയേല്‍ പ്രധാനമന്ത്രി മെനാഹം ബെഗിനും തമ്മില്‍ ചര്‍ച്ച നടന്നു. ഈജിപ്ത്-ഇസ്രയേല്‍ സമാധാന ഉടമ്പടിയില്‍ 1979ല്‍ അവര്‍ ഒപ്പുവച്ചതോടെ ഇസ്രയേലിനെ ഈജിപ്ത് ഒരു രാഷ്ട്രമായി അംഗീകരിക്കുകയും അതുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു. 

അതുവരെ ഒരു അറബ് രാജ്യവും ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല. ഈജിപ്തും സാദാത്തും അതിനു വലിയ വില കൊടുക്കേണ്ടിവന്നു. അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗില്‍നിന്ന് ഈജിപ്തിനെ പുറത്താക്കി. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചെടുത്തത്. യോം കിപ്പൂര്‍ യുദ്ധത്തിന്‍റെ എട്ടാം വാര്‍ഷികത്തില്‍, 1981 ഒക്ടോബര്‍ ആറിനു കയ്റോയില്‍ നടന്ന സൈനിക പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്ന സാദാത്തിനെ അദ്ദേഹത്തിന്‍റെ സൈനികരില്‍ ചിലര്‍ വെടിവച്ചുകൊന്നു.

രണ്ടാമതൊരു അറബ് രാജ്യംകൂടി (ജോര്‍ദാന്‍) ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതിനു കാര്‍മികത്വം വഹിച്ചതും അമേരിക്കയാണ്. അതിനു മുന്‍പ്തന്നെ യുഎസ് തലസ്ഥാനം മധ്യപൂര്‍വദേശ ചരിത്രത്തിലെ ഏറ്റവും വലിയ ഒപ്പുവയ്ക്കല്‍ ചടങ്ങിനു വേദിയായി. അതിനുവേണ്ടി എത്തിയതു മറ്റാരുമായിരുന്നില്ല, ഇസ്രയേല്‍ പ്രധാനമന്ത്രി യിത്സാക് റബീനും പലസ്തീന്‍ വിമോചന സംഘടനയുടെ തലവന്‍  യാസ്സര്‍ അറഫാത്തും. കാര്‍മികന്‍ അമേരിക്കയുടെ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍.  

ഇസ്രയേലിനും അറബികള്‍ക്കും ഇടയില്‍ സമാധാനം ഉണ്ടാവണമെങ്കില്‍, പലസ്തീന്‍ പ്രശ്നം പരിഹരിക്കപ്പെടണം. അതിനുവേണ്ടി ഇസ്രയേല്‍ വെസ്റ്റ് ബാങ്കും ഗാസയും പലസ്തീന്‍കാര്‍ക്ക് അവരുടെ രാഷ്ട്രം സ്ഥാപിക്കാനായി വിട്ടുകൊടുക്കുക; അതിനു പകരമായി പലസ്തീന്‍കാര്‍ ഇസ്രയേലിനോടുള്ള എതിര്‍പ്പ് അവസാനിപ്പിക്കുകയും അതിന്‍റെ നിലനില്‍പ്പ് അംഗീകരിക്കുകയും ചെയ്യുക; കിഴക്കന്‍ ജറൂസലമിന്‍റെ ഭാവിയും ഇസ്രയേലില്‍നിന്നും അധിനിവേശ പ്രദേശങ്ങളില്‍നിന്നും ഓടിപ്പോകേണ്ടിവന്ന പലസ്തീന്‍കാരെ തിരിച്ചുവരാന്‍ അനുവദിക്കുന്ന കാര്യവും പിന്നീടു തീരുമാനിക്കാം-ഇതായിരുന്നു ആ ഉടമ്പടിയുടെ രത്നച്ചുരുക്കം. 

സമാധാന പ്രതീക്ഷകള്‍ വാനോണം ഉയര്‍ന്നുവെങ്കിലും ഇസ്രയേലിലെയും പലസ്തീന്‍കാര്‍ക്കിടയിലെയും തീവ്രവാദികളില്‍നിന്നുളള എതിര്‍പ്പുകളുടെ മുന്നില്‍ എല്ലാം തകിടം മറിഞ്ഞു. റബീന്‍ 1995ല്‍ സ്വന്തം നാട്ടില്‍ വധിക്കപ്പെട്ടു. കാലക്രമത്തില്‍ സ്ഥിതിഗതികള്‍ പൊതുവില്‍ പഴയതു പോലെയാവുകയും ചെയ്തു. 

വെസ്റ്റ് ബാങ്ക് മുഴുവന്‍ പലസ്തീന്‍കാര്‍ക്കു വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും കിഴക്കന്‍ ജറൂസലം വിട്ടുകൊടുക്കുന്ന പ്രശ്നമേയില്ലെന്നും വാദിക്കുന്ന ഭരണകൂടമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇസ്രയേലില്‍ അധികാരത്തില്‍. സ്വന്തം പൗരന്മാരെ കുടിയിരുത്താനായി രണ്ടിടങ്ങളിലും അവര്‍ പുതിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 

സമാധാന പ്രക്രിയ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സമായിരിക്കുകയാണ് ഈ പാര്‍പ്പിട കേന്ദ്രങ്ങള്‍. സമാധാന ഉടമ്പടിയനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഭരണമേറ്റെടുക്കാന്‍ രൂപീകൃതമായ പലസ്തീന്‍ അതോറിറ്റി കാര്യമായ അധികാരങ്ങള്‍ ഇല്ലാതെയും ഫലപ്രദമായി ഒന്നും ചെയ്യാനാവാതെയും നോക്കുകുത്തിയായി നില്‍ക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com