സ്നേഹം പങ്കുവയ്ക്കുക

friends-new
പ്രതീകാത്മക ചിത്രം
SHARE

ഈസോപ്പുകഥകൾ പ്രചുരപ്രചാരം നേടിയിട്ടുള്ളവയാണ്. മൗലികമായ ചില ധർമങ്ങളും കർത്തവ്യങ്ങളും അനുസ്മരിപ്പിക്കുവാൻ അവ പര്യാപ്തമാണ്. ഒരു കഥ ഇങ്ങനെ: ഒരു അന്ധനും ഒരു മുടന്തനും ഒരുമിച്ച് ഒരു വഴിയിൽ വന്നുചേർന്നു. അന്ധൻ മുടന്തനോടു പറഞ്ഞു: ‘‘ഈ വഴി വളരെ ദുർഘടമാണ്. എനിക്കു മുന്നോട്ടു പോകാൻ ഒട്ടും നിവൃത്തിയില്ല. എന്നെ സഹായിക്കണം.’’

മുടന്തൻ പറഞ്ഞു: ‘‘എനിക്കു നടക്കാൻ വയ്യ. എനിക്കെങ്ങനെയാണു താങ്കളെ സഹായിക്കുവാൻ സാധിക്കുക.’’

‘‘കുഴപ്പമില്ല.’’ അന്ധൻ പറഞ്ഞു: ‘‘ഞാൻ നിന്നെ തോളിലേറ്റി നടക്കാം. കണ്ണു കാണാൻ വയ്യാത്ത എനിക്കു വഴി പറഞ്ഞുതന്നാൽ നമുക്കു രണ്ടുപേർക്കും സുഖമായി സഞ്ചരിക്കാം.’’

അന്ധൻ മുടന്തനെ തോളിലേറ്റി. കാഴ്ചയുള്ള മുടന്തൻ വഴി പറഞ്ഞുകൊടുത്തു. അന്ധൻ വളരെ വേഗം സഞ്ചരിച്ചു. അവർ രണ്ടുപേരും പരസ്പരം സഹായികളായി. ഒരാളുടെ പരിമിതി മറ്റേയാൾ പരിഹരിച്ചു. സഹായത്തിന്റെയും സഹകരണത്തിന്റെയും   ഏറ്റവും ഉത്തമമായ ഒരു സന്ദേശം അവർ നൽകുന്നു.

ആഡം ലിൻഡ്സെ ഗോർഡൺ പറയുന്നു: ജീവിതമെന്നു പറയുന്നതു മിക്കവാറും പതയും കുമിളയും കൂടിയതാണ്. അതിൽ രണ്ടു കാര്യങ്ങൾ മാത്രം ഉറച്ച പാറക്കല്ലു പോലെ ശാശ്വതമായി നിലകൊള്ളുന്നു. ഒന്നാമത്തേത്, സഹജന്മാരുടെ ബുദ്ധിമുട്ടുകളിൽ നാം ചൊരിയുന്ന കാരുണ്യം. രണ്ടാമത്തേത്, ജീവിതത്തിൽ നാം തന്നെ സമാർജിക്കുന്ന ധീരത.

ദൈവത്തിന്റെ പ്രതിഛായ നമ്മുടെ മുന്നിൽ കാണപ്പെടുന്നതാണു വിശ്വസ്തനായ സ്നേഹിതൻ എന്നൊരു ഫ്രഞ്ച് പഴമൊഴിയുണ്ട്. സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ നമുക്കു കഴിയുന്നില്ലെങ്കിൽ ആ സന്തോഷം പരിപൂർണതയെ പ്രാപിക്കുന്നില്ല. പൗലോസ് അപ്പോസ്തലൻ പ്രബോധിപ്പിക്കുന്നു: ‘‘സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരയുകയും ചെയ്യുവിൻ. തമ്മിൽ ഐകമത്യമുള്ളവരായി വലുപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ.’’ (റോമ. 12:15)

സംഘാതമായി നിലകൊള്ളുന്നവരുടെ ഏറ്റവും വലിയ ഉദാഹരണമാണു ചിതൽ എന്നു ജന്തുശാസ്ത്രജ്ഞന്മാർ പറയുന്നു. ഉറുമ്പിൽനിന്നു പഠിക്കുവാനുള്ള ചില പാഠങ്ങൾ ‘‘ഉറുമ്പ്, നമുക്ക് ഒരു റോൾ മോഡൽ’’ എന്ന ചിന്താവിഷയത്തിൽ അവതരിപ്പിച്ചിരുന്നു. ചിതൽ നമ്മുടെ ശ്രദ്ധയിൽപെടുന്നത് നമ്മുടെ ഏതെങ്കിലും സാധനം അതു തിന്നു നശിപ്പിച്ച അവസ്ഥയിൽ മാത്രമാണ്. ജന്തുശാസ്ത്രജ്ഞന്മാർ ചിതലിനെപ്പറ്റി പറയുന്നത്, രണ്ടു ലക്ഷത്തിലേറെ ചിതലുകൾ വരെ ഒരു പറ്റത്തിലുണ്ടാകും. അവയുടെ വിജയരഹസ്യം ഒരു പ്രമാണസൂത്രമാണ്. ഒരുമിച്ചു പ്രവർത്തിക്കുക എന്ന തത്വമാണത്. ജന്തുശാസ്ത്രജ്ഞനായ ആൽഫ്രഡ് എമേഴ്സൺ പറയുന്നു: ചിതലുകളുടെ നിലനി‍ൽപിന്റെ ഏറ്റവും പ്രധാന രഹസ്യം അവയുടെ സഹകരണമാണ്. എത്ര വലിയ പറ്റമായിരുന്നാലും, അവ ഒരുമിച്ചു സഹകരണ ഭാവത്തോടെ വർത്തിക്കുന്നു. അവിടെ കിടമാത്സര്യമില്ല.

സഹകരണവും സൗഹാർദവും ജീവിതത്തിൽ പുലർത്താത്തവനു വിജയംവരിക്കുക സാധ്യമല്ല. പദവിയോ ധനമോ സുഖസൗകര്യമോ കരഗതമായാൽ സ്ഥലകാലങ്ങളും ബന്ധങ്ങളും മറക്കുന്നവരുണ്ട്. എന്നും നിലനിൽക്കുന്ന നേട്ടം സാഹോദര്യമാണ്. ആത്മീയതയുടെ ഒരു മുഖ്യ ഘടകമാണു സാഹോദര്യം.

കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയും? ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു. (1 യോഹ. 4:20)

മറ്റു ലൗകിക ലാഭങ്ങൾക്കു വേണ്ടി സാഹോദര്യത്തെ ബലികഴിക്കുന്നവർക്ക് ആരും അംഗീകാരമോ ബഹുമാനമോ സ്നേഹമോ നൽകുകയില്ല. 

സാമുവൽ ജോൺസൺ ഇപ്രകാരം പറയുന്നു: ‘‘ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതനുസരിച്ചു സഹജരുമായി സ്നേഹബന്ധം സ്ഥാപിക്കാത്ത ഏതൊരാളും സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോകും. മൈത്രീബന്ധമെന്നത് എപ്പോഴും തേച്ചുമിനുക്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ യഥോചിതം  അതിനെ നിലനിർത്തുവാൻ സാധിക്കുകയില്ല.’’

നാം ആരുടെ മുൻപിൽ എത്രയും മാന്യന്മാരായി കാണപ്പെടുവാൻ ആഗ്രഹിക്കുന്നുവോ, അവരാണു നമ്മുടെ യഥാർഥ സ്നേഹിതർ എന്നാണു കോഹ്‌ലർ പറയുന്നത്. ഉത്തമ സ്നേഹിതന്മാർ ജീവിതത്തെ പ്രഫുല്ലമാക്കും. എന്നാൽ, നീചന്മാരുമായുള്ള സഹകരണവും സഹവാസവും ഏതൊരാളെയും തിന്മയിലേക്കു നയിക്കുകയേ ഉള്ളൂ. ജീവിതത്തിൽ ലക്ഷ്യബോധമുള്ളവരും സ്വന്തം കാര്യങ്ങൾ എന്നപോലെ സഹോദരരുടെ കാര്യങ്ങളും കണക്കാക്കുന്നവരുമായ സ്നേഹിതരെ കണ്ടെത്തുക. അവരുമായി സഹകരിച്ചു പ്രവർത്തിക്കുക. അതിൽപരം ആനന്ദകരമായി ഭൂമിയിൽ മറ്റൊന്നുമില്ല.

സ്നേഹം നമ്മിൽ നിറയുമ്പോൾ സാഹോദര്യത്തിന്റെ നീർച്ചാലുകൾ നമ്മിൽനിന്നു പ്രവഹിക്കും. സൗഹൃദവും സാഹോദര്യവും വർധിക്കുകയും ചെയ്യും.

English Summary: Love and Friendship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.