സത്യം പോയാൽ സർവം പോയി

HIGHLIGHTS
  • മതസിദ്ധാന്തങ്ങളെല്ലാം തന്നെ സത്യത്തിനു അമൂല്യമായ സ്ഥാനം നൽകിയിട്ടുണ്ട്
  • സത്യം മാത്രമേ പറയൂ എന്നു തീരുമാനിക്കുക; അതും നിറം കൂട്ടാതെയും പെരുപ്പിക്കാതെയും
importance-of-being-humble-innathe-chinthavishayam-article-image
Representative image. Photo Credit: Sakron Sukkasemsakorn / Shutterstock.com
SHARE

സമൂഹത്തിന്റെ സുസ്ഥിതിക്കും പുരോഗതിക്കും അടിസ്ഥാനപരമായ ചില ധർമങ്ങളും സുകൃതങ്ങളും അനിവാര്യമാണ്. അവയുടെ അഭാവം സാമൂഹികജീവിതത്തെ വികൃതവും വികലവുമാക്കിത്തീർക്കും എന്നതിനു സംശയമില്ല. അങ്ങനെയുള്ള ധർമങ്ങളിൽ സർവപ്രധാനമായ ഒന്നാണ് സത്യം. ഭാരതീയ ദർശനത്തിലും സംസ്കാരത്തിലും സത്യത്തിനു വലിയ സ്ഥാനം നൽകിയിട്ടുണ്ട്. ‘‘സത്യമേവ ജയതേ’’ എന്നത് സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കേൾക്കുന്നതും പഠിക്കുന്നതുമാണ്. 

മതസിദ്ധാന്തങ്ങളെല്ലാം തന്നെ സത്യത്തിനു അമൂല്യമായ സ്ഥാനം നൽകിയിട്ടുണ്ട്. ക്രിസ്തു പ്രസ്താവിച്ചത് ‘ഞാൻ സത്യമാകുന്നു’ എന്നാണ്. ദൈവത്തെ ആരാധിക്കുന്നതുതന്നെ സത്യത്തിലായിരിക്കണമെന്നു നിഷ്കർഷിക്കുന്നു. സത്യം കഴുത്തിൽ കെട്ടണമെന്നും ഹൃദയഫലകത്തിൽ ​ഉല്ലേഖനം ചെയ്യണമെന്നും അനുശാസിക്കുന്നു. ഭരണകർത്താക്കൾ സത്യത്താൽ സംരക്ഷിക്കപ്പെടുന്നു എന്നും ബൈബിൾ സാക്ഷിക്കുന്നു. 

സത്യനിഷ്ഠ ആവശ്യമായ ഗുണവിശേഷമാണെന്ന് ആരും സമ്മതിക്കും. സത്യത്തിന്റെ വക്താവെന്നു നടിച്ചുകൊണ്ട് വ്യാജം പറയാൻ മടിക്കാത്തവരുമുണ്ട്. ഇന്നു നമ്മുടെ സമൂഹത്തിൽ സത്യം ബലി  കഴിക്കപ്പെട്ടിരിക്കുകയാണ്. സത്യത്തെ കുഴിച്ചുമൂടിക്കൊണ്ടുള്ള സംഭവങ്ങളെപ്പറ്റി നാം നിരന്തരം കേൾക്കുന്നു. ധാർമികരംഗത്തെ അധഃപതനത്തിന്റെ ദൃശ്യാവിഷ്കരണങ്ങളാണു നാമെന്നും കണ്ടും കേട്ടുമിരിക്കുന്നത്.

‘‘ചിലരെ നിങ്ങൾക്ക് എന്നേക്കും വഞ്ചിക്കാൻ സാധിക്കുമായിരിക്കും. മറ്റു ചിലരെ കുറെക്കാലത്തേക്കും. എന്നാൽ, എല്ലാവരെയും എക്കാലവും വഞ്ചിക്കാൻ സാധിക്കുമെന്നു വിചാരിക്കുന്നതു വെറും വിഡ്ഢിത്തമാണ്’’ എന്ന മഹദ്‌വചനം ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നു.

‘‘എന്തുതന്നെ വന്നുകൊള്ളട്ടെ; സത്യത്തിനു വിരോധമായോ നീതിക്കു യോജിക്കാത്തതോ അഭിമാനത്തിനു പറ്റാത്തതോ ആയ  യാതൊന്നും തന്നെ നീ ഒരിക്കലും ചെയ്യരുത്’’ എന്ന് ഒരു മാന്യൻ ജീവിതസമരത്തിൽ പ്രവേശിക്കുന്ന തന്റെ മകനെ ഉപദേശിക്കുകയുണ്ടായി. ഒരുപക്ഷേ, ഈ ഉപദേശം നാമെല്ലാവരും അറി‍ഞ്ഞിട്ടും കേട്ടിട്ടുമുള്ളതാകാം. എന്നാൽ, എത്രപേർ അത് അനുസരിക്കാൻ സന്നദ്ധരാകുന്നുണ്ട്? 

തന്റെ നീചവും നിയമവിരുദ്ധവുമായ പ്രവൃത്തി ആർക്കും അറിയില്ലെന്നു കരുതി അതു തുടരുന്ന വ്യക്തി, കർമത്തിന്റെ അനിഷേധ്യ നിയമത്തെപ്പറ്റി തീരെ അജ്ഞനാണ് എന്നേ പറയാൻ പറ്റൂ. ഈ പരമാർഥം വെളിപ്പെടുത്തുന്ന സംഭവങ്ങൾ എത്രയോ നാം കാണുന്നുണ്ട് എങ്കിലും അതിൽനിന്നു പാഠം പഠിക്കാൻ നാം തയാറാകുന്നില്ല. തങ്ങളുടെ കളവ് ആരും അറിയില്ല എന്ന വിശ്വാസത്തോടെ തങ്ങളെത്തന്നെ വഞ്ചിക്കുകയാണു പലരും ചെയ്യുന്നത്. അവരുടെ തനിനിറം പുറത്താകാൻ‍ അധികനാൾ വേണ്ടിവരില്ല: പ്രകൃതിനിയമം അലംഘനീയമാണ്. അതിന്റെ പ്രവർത്തനത്തിനു ചിലപ്പോൾ താമസം നേരിട്ടേക്കാം. പക്ഷേ, അതു പ്രവർത്തിക്കാതിരിക്കുകയില്ല എന്നു തീർത്തു പറയാം.

ചെറിയ സൗകര്യത്തിനു വേണ്ടി വലിയ കളവു പറഞ്ഞ ഒരാളുടെ അനുഭവം ഓർത്തുപോകുന്നു. അയാൾ തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. കൂടെ കൊണ്ടുവന്നിരുന്ന വലിയ ബാഗ് അയാൾ ഇരുന്നതിന്റെ വലതുവശത്തായി സീറ്റിൽതന്നെ  വച്ചിരുന്നു. അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ പുതുതായി മൂന്നുനാലു യാത്രക്കാർ കംപാർട്മെന്റിൽ കയറി. സീറ്റിൽ ബാഗ് വച്ചിരിക്കുന്നതു കണ്ട്, അതെടുത്തു മുകളിലെ പലകമേൽ  വയ്ക്കാൻ അവർ ആവശ്യപ്പെട്ടു. 

‘‘അത് മറ്റൊരാളുടെ ബാഗാണ്. അയാൾ അടുത്ത മുറിയിൽ ആരോടോ സംസാരിക്കാൻ പോയിരിക്കുകയാണ്. ഞാൻ എങ്ങനെ അയാളുടെ ബാഗ് മാറ്റിവയ്ക്കും?’’ എന്നായിരുന്നു ഇരുന്നിരുന്ന ആളുടെ മറുപടി. ഇത് അവർക്ക് അത്ര ബോധ്യമായില്ല. എങ്കിലും തൽക്കാലം മിണ്ടാതിരുന്നു. അടുത്ത സ്റ്റേഷനിൽ എത്തിയിട്ടും പറഞ്ഞ ആൾ വരുന്നില്ല എന്നുകണ്ട് അവർ ആ ബാഗ് എടുത്തു മുകളിലെ പലകമേൽ വച്ചു. അതിനുശേഷം അവരിലൊരാൾ ആ സ്ഥാനത്ത് ഇരുന്നു. വണ്ടി രണ്ടുമൂന്നു സ്റ്റേഷൻ കടന്നതിനു ശേഷം ആദ്യം പറഞ്ഞ ആൾക്ക് അവിടെനിന്ന് ഇറങ്ങിപ്പോകാൻ സമയമായി. പലകമേൽ വച്ചിരിക്കുന്ന ബാഗ് എടുക്കാ‍ൻ അയാൾ ശ്രമിച്ചു. മറ്റുള്ളവർ സമ്മതിച്ചില്ല. 

‘‘ഈ സാധനം വേറെ ഒരാളുടേതാണെന്നാണല്ലോ നിങ്ങൾ പറഞ്ഞത്. പിന്നെ നിങ്ങളതു കൊണ്ടുപോകാൻ തുടങ്ങുന്നതെങ്ങനെ? ഞങ്ങൾ അതിനു സമ്മതിക്കില്ല.’’ എന്നു പറഞ്ഞ് അവർ തടസ്സപ്പെടുത്തി. ഈ തർക്കം കണ്ട് ഗാർഡ് എത്തി. ഉടമസ്ഥനില്ലാത്ത ബാഗാണ് അതെന്നു പറഞ്ഞ് റെയിൽവേ പൊലീസിനെ ഏൽപിച്ചു. കുറെ ദിവസം കഴിഞ്ഞു പൊലീസിനോടു വിവരമെല്ലാം പറഞ്ഞ ശേഷമാണ് അയാൾക്കു ബാഗ് തിരിച്ചുകിട്ടിയത്. ഒരു ചെറിയ കളവു വരുത്തിവച്ച വിനയെപ്പറ്റി വായനക്കാർ ചിന്തിക്കുക!

സത്യം മാത്രമേ പറയൂ എന്നു തീരുമാനിക്കുക; അതും നിറം കൂട്ടാതെയും പെരുപ്പിക്കാതെയും. ചെയ്ത വാഗ്ദാനം പാലിക്കാതിരിക്കില്ലെന്നു നിശ്ചയിക്കുക. ഒരാളോട് ഇന്ന സമയത്തു വരാമെന്നു പറഞ്ഞാൽ യാതൊരു ഒഴികഴിവും കൂടാതെ നിശ്ചിത സമയത്ത് അവിടെ എത്തിച്ചേരുക. ഇങ്ങനെയെല്ലാം പ്രവർത്തിച്ചാൽ നമ്മുടെ നാണയത്തിനു മാറ്റു കൂടാതിരിക്കില്ല. നാമെന്തു പറഞ്ഞാലും നമ്മെപ്പറ്റി മറ്റുള്ളവർക്കുണ്ടാകുന്ന അഭിപ്രായം അവർക്കുണ്ടാകുന്ന അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും. സമൂഹത്തിൽ നമുക്കു ലഭിക്കുന്ന അംഗീകാരവും മതിപ്പും അതിനെ ആശ്രയിച്ചിരിക്കും.

‘സത്യത്തിൽനിന്ന് അണുപോലും വ്യതിചലിക്കാത്ത ഒരു മാന്യൻ’ എന്ന അഭിപ്രായം, നമുക്കു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നാം പറയുന്ന ഓരോ വാക്കും മനഃസാക്ഷിയുടെ പ്രേരണയ്ക്കനുസരിച്ചായിരിക്കണം. ‘‘സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ’’ (യോഹന്നാൻ 17:17) എന്നു ക്രിസ്തു പ്രാർഥിച്ചു.

English Summary : Thought of the day Column by TJJ - Is it always good to speak the truth?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.