പ്രായം തോൽക്കുന്നു

HIGHLIGHTS
  • പ്രായം ഒരു സംഖ്യ മാത്രമെന്നു പറഞ്ഞ ജീവിതങ്ങൾ
Kadhakkoottu1200-Jan30
കെ.കെ. വേണുഗോപാൽ, ലോറി ബേക്കർ, മഹാതിർ മുഹമ്മദ്, പ്രേംജി
SHARE

റിട്ടയർമെന്റിന് പത്തുവർഷം മുന്‍പു തുടങ്ങും ആ വേവലാതികൾ. സർവീസ് റജിസ്റ്ററിലെ ജനനത്തീയതി ഒരു നാലഞ്ചു വർഷം മുന്നോട്ടാക്കി അത്ര കാലംകൂടി സർവീസിലിരിക്കാൻ വഴിയുണ്ടോ? വീട്ടുകാരല്ല ഒരു അയൽക്കാരനാണ് സ്കൂളിൽ കൊണ്ടുചെന്നു ചേർത്തതെന്നും, അയാൾ പറഞ്ഞുകൊടുത്ത ജനനത്തീയതി തെറ്റാണെന്നും കാണിച്ച് ഒരു പരാതി കൊടുത്താലോ?

അവസാനം ആ അപേക്ഷയൊക്കെ തള്ളപ്പെട്ട് 55– ാം വയസ്സിൽ പെൻഷനായാൽ തുടങ്ങും അടുത്ത പരിപാടി. വയസ്സൊന്നു കൂട്ടി ഇപ്പോഴേ സീനിയർ സിറ്റിസണാവാൻ എന്താണ് വഴി? ബാങ്കിൽ പലിശ കൂടുതൽ കിട്ടും, ട്രെയിൻ ടിക്കറ്റിലും ചില വിമാന ടിക്കറ്റിലും വലിയ ഇളവുകിട്ടും.

വയസ്സിന്റെ പേരിൽ ജീവിതത്തിൽ ഇങ്ങനെ ഓരോരോ തിരക്കുകൾ.

ജ്യേഷ്ഠാവകാശം പിടിച്ചെടുക്കുന്നതിനെപ്പറ്റി ബൈബിളിൽ പറയുന്നു. വൃദ്ധനായപ്പോൾ ലൗകിക സുഖങ്ങൾ വീണ്ടും അനുഭവിക്കാൻ മകന്റെ യൗവനം കവർന്ന യയാതിയുടെ കഥ പറയുന്നു, ഹിന്ദു പുരാണങ്ങൾ.

ആദിമ മനുഷ്യനായ ആദാം 930 വയസ്സുവരെ ജീവിച്ചുവെന്നാണ് ബൈബിൾ പറയുന്നത്. എഴുന്നൂറാം വയസ്സിലും മക്കളുണ്ടായി. ഒടുവിൽ ദൈവം ഇടപെട്ട് മനുഷ്യായുസ്സിന് 120 എന്നൊരു കണക്കുണ്ടാക്കി.

തിരുവിതാംകൂറിൽ സർക്കാരുദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 58 ആയിരുന്നു. അത് 55 ആക്കിയത് 1948 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പട്ടം താണുപിള്ള ഗവൺമെന്റായിരുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം കിട്ടിയത് എൻ. ചന്ദ്രശേഖരൻ നായർക്കാണ്. പെൻഷൻ പ്രായം കുറച്ചപ്പോൾ പൊലീസ് ഐജിയായിരുന്ന ശിവശങ്കര പിള്ളയ്ക്കു റിട്ടയർ ചെയ്യേണ്ടിവന്നു. ചന്ദ്രശേഖരൻ നായർ ദീർഘകാലം പൊലീസ് മേധാവിയായി വാണു.

കേരളത്തിലെ രാഷ്ട്രപതി ഭരണകാലത്ത് കേന്ദ്രനയം അനുസരിച്ച് 1966 ൽ പെൻഷൻ പ്രായം 58 ആക്കി. അടുത്ത വർഷം അധികാരത്തിൽ വന്ന ഇഎംഎസ് ഗവൺമെന്റ് വീണ്ടും അത് 55 ആക്കിയതാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് 1911 ൽ 22.59 മാത്രമായിരുന്നു. 1967ൽ അത് 50 കടന്നു. രണ്ടായിരാമാണ്ടിൽ 72 ആയി. വർഷംതോറും അതു കൂടിക്കൊണ്ടിരിക്കുന്നു.

വൃദ്ധരുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബിസ്മാർക്ക് ജര്‍മനിയിൽ വാർധക്യകാല പെൻഷൻ ഏർപ്പെടുത്തിയത് 1880 ൽ ആണ്. ആ മാതൃക ഇന്ന് നൂറിലേറെ രാജ്യങ്ങൾ നടപ്പാക്കിയിരിക്കുന്നു.

വയസ്സ് ഒരു അക്കം മാത്രമാണ് എന്നതാണ് ആഴ്ചപ്പതിപ്പിന്റെ ചിന്താവിഷയം. അങ്ങനെതന്നെ എന്ന് ഏലസ്സാ പറയുന്ന ചില കഥാപാത്രങ്ങളിതാ...

കെ.കെ. വേണുഗോപാൽ ഇന്ത്യയുടെ അറ്റോർണി ജനറലാവുന്നത് എൺപത്തഞ്ചാം വയസ്സിലാണ്. റാം ജഠ്‍മലാനി 95 വയസ്സു തികയുന്നതുവരെ സുപ്രീംകോടതിയിൽ വാദിച്ചു.

ക്യാപ്റ്റൻ കൃഷ്ണൻ നായർ ലീലാ ഹോട്ടൽ ശൃംഖല സ്ഥാപിച്ചത് 64–ാം വയസ്സിലാണ്.

ഭാര്യ ഡോ. എലിസബത്തിനൊപ്പം നിന്ന് കുഷ്ഠരോഗികളെയും അനാഥരെയും ശുശ്രൂഷിച്ചു കഴിഞ്ഞ ലോറി ബേക്കർ ആർക്കിടെക്റ്റിന്റെ കുപ്പായമിടുന്നത് അൻപതു വയസ്സിനു ശേഷമല്ലേ? എന്നിട്ടെന്താ കേരളത്തിൽ പ്രകൃതിയെ കരുതുന്ന വാസ്തുവിദ്യയുടെ കുലപതിയായില്ലേ?

മലയാളി വേരുകളുള്ള മഹാതിർ മുഹമ്മദ് മലേഷ്യയിൽ ഒരു തിരഞ്ഞെടുപ്പ് നയിച്ച് വീണ്ടും പ്രധാനമന്ത്രിയായത് 92–ാം വയസ്സിലാണ്.

റോബർട്ട് മുഗാബെ സാംബിയയിൽ 2013ൽ വീണ്ടും തിരഞ്ഞെടുപ്പു നയിച്ച് അധികാരത്തിലേറിയത് 89–ാം വയസ്സിൽ. 2017ല്‍ സ്ഥാനമൊഴിയുമ്പോൾ 93 വയസ്സ്.

മലാവിയിൽ ഹേസ്റ്റിഗ്സ് ബണ്ട 96 വയസ്സുവരെ പ്രസിഡന്റായി ഭരിച്ചതാണ് റെക്കോർഡ്.

രാജാജി ഇന്ത്യയിൽ സ്വതന്ത്രപാർട്ടി രൂപീകരിച്ചത് എൺപതാം വയസ്സിലാണ്. അതും രാഷ്ട്രീയത്തിൽനിന്ന് എത്രയോ കാലം വിട്ടുനിന്നശേഷം.

റോമൻ പോളൻസ്കിയുടെ വീനസ് ഇൻഫർ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനംതന്നെ കാൻ ചലച്ചിത്രമേളയിലായിരുന്നു. അദ്ദേഹം ആ ചിത്രം ഒരുക്കിയത് എൺപതാം വയസ്സിൽ.

പോളിഷ് ചിത്രകാരനായ ആന്ദ്രേ വൈദയുടെ ‘വലേസ, മാൻ ഓഫ് ഹോപ്പ്’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം വെനീസ് മേളയിലായിരുന്നു. ഓസ്കറിന് പോളണ്ടിന്റെ ഔദ്യോഗിക എൻട്രിയും അതായിരുന്നു. ആന്ദ്രേ ആ ചിത്രം സംവിധാനം ചെയ്തത് 87–ാം വയസ്സിൽ. 

അകിര കുറസോവയുടെ അവസാന ചിത്രം ഓസ്കറിൽ ജപ്പാന്റെ ഔദ്യോഗിക എൻട്രിയായിരുന്നു. സംവിധായകനു വയസ്സ് 83. 

എന്തിന് അത്ര ദൂരെ പോകണം? പ്രേംജിക്ക് ഭരത് അവാർഡ് ലഭിച്ചത് എണ്‍പതാം വയസ്സിലെ അഭിനയത്തിനല്ലേ?

കെ.പി. കേശവമേനോൻ പതിനെട്ടു പുസ്തകങ്ങളിൽ പതിനാലും എഴുതിയത് അറുപതു വയസ്സിനു ശേഷമാണ്. അവയിൽ എട്ടെണ്ണം കാഴ്ചപോയ ശേഷവും.

ഇന്നും ബെസ്റ്റ് സെല്ലറായി തുടരുന്ന ഐതിഹ്യമാല കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിത്തുടങ്ങിയത് അറുപതു വയസ്സെത്തിയശേഷമാണ്.

വള്ളത്തോൾ ഋഗ്വേദം തർജമ തുടങ്ങിയത് അറുപതു വയസ്സിനുശേഷം.

പുത്തേഴത്തു രാമമേനോൻ ഷഷ്ടിപൂർത്തിക്കുശേഷം 15 പുസ്തകങ്ങളെഴുതി.

മ്യൂണിക് ഒളിംപിക്സിൽ (1972) നീന്തൽ വിഭാഗത്തിലെ വ്യക്തിഗത മത്സരങ്ങളിൽ മൂന്നു 

സ്വര്‍ണമെഡൽ നേടുമ്പോൾ ഷേൻ ഗൗമസിന് പതിനഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ. 

അവർ റിട്ടയർ ചെയ്ത് പൊതുവേദിയിൽനിന്ന് അപ്രത്യക്ഷയായത് എത്രാം വയസ്സിലാണെന്നോ? പതിനാറാം വയസ്സിൽ!

English Summary: ‘Kadhakoottu’ Column written by Thomas Jacob, Age is not a barrier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.