മോഹവിജയം

HIGHLIGHTS
  • മനോരമ സീനിയർ കോ–ഓർഡിനേറ്റിങ് എഡിറ്റർ ഡി. വിജയമോഹനെപ്പറ്റി
Kadhakkoottu1200-Jan-09
ഡി. വിജയമോഹൻ, എസ്. രാമചന്ദ്രൻപിള്ള, എസ്. മഹേശ്വരിയമ്മ
SHARE

ആയുസ്സ് ഏറിവരുന്ന ഈ നൂറ്റാണ്ടിൽ അറുപത്തഞ്ചു വയസ്സ് മരിക്കാനുള്ള ഒരു പ്രായമല്ല, പ്രത്യേകിച്ച് ഡി. വിജയമോഹന്. 

മലയാളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ലേഖകനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പു നടത്തിയാൽ ഒന്നാം സ്ഥാനത്തെത്തുക മിക്കവാറും വിജയമോഹനായിരിക്കും. ഒരു ദിവസത്തെ മാത്രം ആയുസ്സുള്ള ഒരു റിപ്പോർട്ടും അദ്ദേഹം എഴുതിയിട്ടില്ല.

വാർത്തയിലെ ‘ഇര’യോട് ഇത്ര സഹാനുഭൂതിയുള്ള ഒരു പത്രപ്രവർത്തകനെ ഞാൻ കണ്ടിട്ടില്ല. താനെഴുതുന്ന വാർത്ത ആരുടെമേലാണോ ചെന്നു കൊള്ളുക, അയാളുടെ സ്ഥാനത്തു താനായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആലോചിച്ചശേഷമേ വിജയമോഹൻ എഴുതുമായിരുന്നുള്ളൂ.

ഒരു ഷഷ്ടിപൂർത്തി ഫീച്ചറിനാണെന്നു പറയാതെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയെ (എസ്ആർപി) 1998 ഫെബ്രുവരിയിൽ വിജയൻ ഇന്റർവ്യൂ ചെയ്യുന്നു. പലതിലേക്കും മനസ്സു തുറന്ന എസ്ആർപി താൻ പണ്ട് ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന രഹസ്യവും വെളിപ്പെടുത്തി.

പുറത്ത് ആർക്കും അറിയാത്ത അക്കാര്യം വീശിക്കൊടുത്താൽ തനിക്കു കിട്ടുന്ന മൈലേജിന്റെ പ്രലോഭനത്തിൽ ഏതു പത്രപ്രവർത്തകനും വീണുപോകും; വിജയനൊഴിച്ച്.

ആർഎസ്എസ് ബന്ധം ഈ ഇന്റർവ്യൂവിൽ വന്നാൽ എസ്ആർപിയുടെ ഷഷ്ടിപൂർത്തി കുളമാവുമെന്നു വിജയന് ഉറപ്പായിരുന്നു. എല്ലാവരും അത് ഏറ്റുപിടിക്കും. ആർഎസ്എസ് ബന്ധം ഇന്റർവ്യൂവിൽ കൊടുക്കേണ്ടതില്ലെന്നു വിജയൻ തീരുമാനിക്കുന്നു.

ഇക്കാര്യം വിജയൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. എന്റെ അനുവാദം ചോദിക്കുകയല്ല, ഒരു നേതാവ് ഒരു ലേഖകനിലുള്ള വിശ്വാസം കാരണം പറഞ്ഞ കാര്യം ഇങ്ങനെയൊരവസരത്തിൽ ഉപയോഗിക്കരുതെന്നു താൻ തീരുമാനിക്കുകയാണെന്നു പറയുകയായിരുന്നു.

വിജയനും മനോരമയും പിന്നീടും അത് ഉപയോഗിച്ചില്ല. ഇരുപത്തിരണ്ടു വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഒരു ടിവി അഭിമുഖത്തിൽനിന്നാണ് പത്രങ്ങൾ അതു വാർത്തയാക്കിയത്.

ഒരു സിപിഎം നേതാവിനോട് മനോരമ ഇങ്ങനെയൊരു സൗമനസ്യം കാണിക്കുമോ എന്നു സംശയമുള്ളവർ മനോരമയ്ക്കെതിരെ ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവായ ജി. ശക്തിധരനെ വിളിച്ചു ചോദിച്ചാൽ മതി.

ഡൽഹിയിൽ 1985ൽ എത്തിയശേഷം പതിവു വാർത്തകൾക്കു പുറമേ വിശേഷപ്പെട്ട എന്തെങ്കിലും വാർത്ത എല്ലാ മാസവും തരുമായിരുന്നു. അത് എണ്ണത്തിൽ ഏറെയുള്ളതിനാൽ ഡൽഹിക്കു പുറപ്പെടുംമുൻപ് കൊല്ലത്തുനിന്നു തന്ന ഒരു വമ്പൻ എക്സ്ക്ലൂസീവിനെപ്പറ്റി പറയാം.

ദലിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള കുറെപ്പേരെ വേദവിദ്യാഭ്യാസം നൽകി പൂജാരിമാരാക്കുകയെന്ന വിപ്ലവകരമായ പരിഷ്കാരത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടക്കം കുറിച്ചു. അന്നു പത്രങ്ങളിലെല്ലാം പ്രധാന വാർത്തയായിരുന്നു അത്.

വർഷങ്ങൾക്കുശേഷം ഇവരുടെ പൗരോഹിത്യത്തെപ്പറ്റി അന്വേഷിക്കാൻ വിജയൻ തീരുമാനിച്ചു. ദേവസ്വം ബോർഡിൽനിന്നു വിലാസം ശേഖരിച്ചു വിജയൻ അവരുമായി ബന്ധപ്പെട്ടപ്പോൾ ഒരാളൊഴികെ എല്ലാവരും പുറത്തുനിർത്തപ്പെട്ടിരിക്കുകയാണ്. വിശ്വാസികളിൽ ഒരു യാഥാസ്ഥിതിക വിഭാഗം അവരെ പൂജാരിമാരായി സ്വീകരിക്കുന്നില്ല.

വിജയന്റെ ഈ റിപ്പോർട്ട് വലിയ ഒച്ചപ്പാടുണ്ടാക്കി. സാധാരണയായി വാർത്തകൾക്കു തലക്കെട്ടിടുന്നതു പത്രാധിപരാണ്, ലേഖകനല്ല. പക്ഷേ, ഈ റിപ്പോർട്ടിന് വിജയൻ ഇട്ട തലക്കെട്ടിൽ പത്രാധിപന്മാർ ഒരു മാറ്റവും വരുത്തിയില്ല: പൂജയ്ക്കെടുക്കാത്ത പുഷ്പങ്ങൾ.

മൂന്നു വർഷം മുൻപ് മനോരമയിൽനിന്നു ഞാൻ പിരിഞ്ഞ് ഏതാനും മാസങ്ങൾക്കുശേഷം വിജയന്റെ അമ്മ മരിച്ചപ്പോൾ വിജയന്റെ കൂടെ കുറെ സമയം ചെലവഴിക്കാൻ ഞാൻ നെടുമങ്ങാടിനടുത്ത ആ ഗ്രാമത്തിൽ ചെന്നു. വിജയന്റെ അമ്മയുടെ പേര് എസ്. മഹേശ്വരിയമ്മ എന്നാണെന്നറിഞ്ഞപ്പോൾ എനിക്കറിയാവുന്ന മൂന്നു മഹേശ്വരിയമ്മമാരെ ഞാൻ ഓർത്തു: ഇ.വി. കൃഷ്ണപിള്ളയുടെ ഭാര്യയും അടൂർ ഭാസിയുടെ അമ്മയുമായ മഹേശ്വരിയമ്മ, എൻ. ശ്രീകണ്ഠൻ നായരുടെ ഭാര്യ മഹേശ്വരിയമ്മ, കെപിഎസി ലളിത എന്ന മഹേശ്വരിയമ്മ. ഇവരെപ്പോലെ ചരിത്രത്തിൽ ഇടപെട്ട ഒരാളായിരുന്നു എസ്. മഹേശ്വരിയമ്മയും എന്ന് അന്ന് വിജയനിൽനിന്നു ഞാൻ മനസ്സിലാക്കി.

ബിരുദാനന്തര ബിരുദം കഴിഞ്ഞ് ജോലിക്കു പലേടത്തും അപേക്ഷിച്ച വിജയനു മൂന്നിടത്തുനിന്നുള്ള നിയമന ഉത്തരവുകൾ ഒന്നിച്ചാണു കിട്ടിയത്. തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ (ഏജീസ്) ഓഫിസിൽ അക്കൗണ്ടന്റ ്, ഒരു ബാങ്കിൽ ക്ലാർക്ക്, മനോരമയിൽ എഡിറ്റോറിയൽ ട്രെയിനി.

ഇതിൽ ഏതു സ്വീകരിക്കണമെന്നു വിജയന് ആശയക്കുഴപ്പമായി. വിജയന്റെ അമ്മയ്ക്ക് ഒരു സംശയവുമില്ലായിരുന്നു: ‘‘നീ മനോരമയിൽ ചേരണം. അതാണു നിനക്കു നല്ലത്.’’

ഏജീസ് ഒാഫിസിലെ ജോലി രാജി വച്ചാണ് ജോസ് പനച്ചിപ്പുറം മനോരമയിൽ ചേർന്നതെന്ന് അപ്പൊഴാണ് ആരോ വിജയനോടു പറഞ്ഞത്. പരിചയം ഒന്നുമില്ലെങ്കിലും ജോസിനെ വിളിച്ച് ഏജീസ് ഒാഫിസ് വിട്ടത് എന്തിനാണെന്നു ചോദിച്ചു.‘‘കണക്കുകൾ ഇഷ്ടമല്ലാത്തതുകൊണ്ട്’’ എന്ന് ജോസ് പറഞ്ഞു.

വർഷങ്ങൾക്കുമുൻപ് ഭർത്താവിന്റെ മരണശേഷം വീട്ടുകാര്യങ്ങൾ കൊണ്ടുനടക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾക്കിടയിൽ പത്രവായനയൊന്നും ഇല്ലാതിരുന്ന അമ്മ എങ്ങനെയാണ് തന്നെ പത്ര പ്രവർത്തനത്തിലേക്കു തിരിച്ചു വിട്ടതെന്നു വിജയമോഹൻ എന്നും അദ്ഭുതപ്പെട്ടിട്ടുണ്ട്.

English Summary: ‘Kadhakoottu’ Column written by Thomas Jacob, Remembering Malayala Manorama Delhi Senior Coordinating Editor D Vijayamohan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.