ADVERTISEMENT

മാലിനിയുടെ കല്യാണം നടന്ന ദിവസം രാത്രിയിൽ വീട്ടിൽ കള്ളൻ കയറി. അവളിറങ്ങിപ്പോയപ്പോൾ അഴിച്ചിട്ട സാരിയും പാവാടയും വാരിപ്പുതച്ച് കട്ടിൽ അന്ന് നേരത്തെ ഉറങ്ങി. ആ നേരം നോക്കിയായിരുന്നു കിടപ്പുമുറിയിലേക്കു കള്ളന്റെ വരവ്. മുറ്റത്ത് മാലിനിയുടെ ആങ്ങള മാധവനും കൂട്ടുകാരും ബാക്കി വന്ന ഉപ്പേരിയും പപ്പടവും നാരങ്ങാക്കറിയും ചാലിച്ച് അൽപാൽപമായി മദ്യപിച്ചിരിക്കെ ആകാശത്ത് ചന്ദ്രൻ പനങ്കള്ളുകുടം തട്ടിമറിച്ചു. 

കിടപ്പുമുറിയിലെ അലമാര തുറന്ന് ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി എന്നെഴുതിയ ഒരു കവർ മാത്രമെടുത്തു കള്ളൻ തിരിച്ചു പോയി. ഒരാളുമറിഞ്ഞില്ല ആ മോഷണം. 

വേണുഗോപാൽ എന്നായിരുന്നു ആ കള്ളന്റെ പേര്. അയാൾ മാലിനിയുടെ കാമുകനായിരുന്നു. 

അരീപ്പറമ്പ് അമ്പലത്തിന്റെ തെക്കേനടയിലാണ് വേണുഗോപാലിന്റെ വീട് നന്ദനം. കിഴക്കേനടയിൽ വയലിനക്കരെ മാലിനിയുടെ വീട് നിർമാല്യം ! മാലിനി ബിഎഡ് കഴിഞ്ഞ് പാമ്പാടിയിലെ ഹൈസ്കൂളിൽ സയൻസ് ടീച്ചറായി ജോലി ചെയ്യുന്നു. അവളെ കല്യാണം കഴിച്ച പി.ഗീരിഷ് കുമാർ തൃശൂർ കണിമംഗലം മൃഗാശുപത്രിയിൽ വെറ്ററിനറി ഡോക്ടറാണ്. പാറമേക്കാവ് വരദൻ, കുഞ്ഞിക്കാവ് അപ്പു, അമ്പലത്തറ രാജസേനൻ തുടങ്ങിയ വമ്പുള്ള കൊമ്പന്മാർ ചികിൽസയ്ക്കെത്തുന്ന ആശുപത്രിയാണത്.   

മോഷണ മുതലുമായി വേണുഗോപാൽ രാത്രിയിൽ ഇരുട്ടിന്റെ പിടിയാനപ്പുറത്ത് ഇടവഴികളിലൂടെ നടന്നു. അയാൾ സത്യത്തിൽ ഒരു കള്ളനൊന്നുമല്ല. മോഷ്ടിച്ചത് അയാൾ തന്നെ മാലിനിക്ക് അയച്ച പ്രണയലേഖനങ്ങളാണ്. കത്തുകൾക്ക് ഒളിച്ചു താമസിക്കാൻ അവൾ കവറിനു മുകളിൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി എന്നെഴുതി വച്ചിരിക്കുകയായിരുന്നു.  

വിവാഹത്തിന് നാലുദിവസം മുമ്പ് പരസ്പരം കാണുമ്പോൾ മാലിനി അയാളോടു പറഞ്ഞിരുന്നു... ഇനി എനിക്ക് വേണുവേട്ടനെ പഴയതുപോലെ കാണാൻ കഴിയില്ല.

പിന്നെ എങ്ങനെ കാണും?

നമ്മുടെ അയൽപക്കത്തെ മറ്റു ചേട്ടന്മാരില്ലേ, ശ്രീയേട്ടൻ, മധുവേട്ടൻ, മുരളിയേട്ടൻ... അവരെയൊക്കെപ്പോലെയായിരിക്കും എനിക്ക് ഇനി വേണുവേട്ടനും.

പോസ്റ്റ്മാൻ, ലൈബ്രറേറിയൻ, ചിട്ടിക്കാരൻ... അതുപോലെയാകുമാ ഞാനും?! – അയാൾ വിതുമ്പി.

അങ്ങനെയേ പറ്റൂ. കാരണം ഞാൻ ഇനി തൃശൂരിലല്ലേ. അവിടെയാണ് ഗിരിയേട്ടന്റെ വീട്. 

അയാൾ പറ‍ഞ്ഞു... തൃശൂർ എനിക്ക് ഇഷ്ടമേയല്ല. നമ്മുടെ നാടാണ് നല്ലത്. 

അതിന് വേണുവേട്ടൻ തൃശൂര് കണ്ടിട്ടില്ലല്ലോ. പൂരം നടക്കുന്നത് അവര്ടെ വീട്ടുമുറ്റത്താണ്. ടെറസിൽ നിന്നാൽ പാറമേക്കാവിലെ ദീപാരാധന തൊഴാം. പടിഞ്ഞാട്ടു നോക്കിയാൽ കുടമാറ്റം, കിഴക്കോട്ടു നോക്കിയാൽ പെരുവനം കുട്ടൻ മാരാരുടെ പെരുമാറ്റം ! 

സൂക്ഷിച്ചു നോക്കിയാൽ നിന്റെ മനംമാറ്റം. ഞാൻ പോകുകയാണ്...  അയാൾ നിരാശയോടെ പിറുപിറുത്തു. പോകരുതെന്ന് പറഞ്ഞ് വേണുഗോപാലിന്റെ ഇടതുകൈയിൽ മുറുക്കെപ്പിടിച്ച മാലിനി ഒരു പെൺപരുന്തിനെപ്പോലെ അവന്റെ കൈത്തണ്ടയിൽ പറന്നിരുന്ന് നഖം അമർത്തി. 

അയാൾ പറഞ്ഞു... എനിക്കു മുറിഞ്ഞു.

എനിക്കും എന്നു പറഞ്ഞിട്ട് അവൾ യാചന പോലെ പറഞ്ഞു... ഈ മുറിവ് കരിയുന്നതോടെ എന്നെ മറക്കണം. എനിക്കു തന്ന കത്തുകളെല്ലാം വേണുവേട്ടൻ തിരിച്ചെടുക്കണം.  

അതൊക്കെ ഇനി ഞാൻ എന്തുചെയ്യണം?

ഞാൻ എന്തു ചെയ്യണമെന്നതാണ് ഇപ്പോൾ പ്രധാനം. വേണുവേട്ടൻ അവിവാഹിതനാണ്. നാലു ദിവസത്തിനുള്ളിൽ അവ തിരിച്ചെടുക്കണം.  

എന്തുകൊണ്ട് നാലെന്ന് അയാൾ സംശയിച്ചു. അവൾ പറഞ്ഞു... നാലാം ദിവസം ഗിരിയേട്ടനും ഞാനും എന്റെ വീട്ടിലേക്ക് തിരിച്ചു വരും. അതിനു മുമ്പ് ആരും കാണാതെ എടുത്തുകൊണ്ടു പോകണം.

മരണത്തിന് സഞ്ചയനം അഞ്ച്, പ്രസവത്തിന് നൂലുകെട്ട് 28. വിവാഹത്തിന് നാല് ! അങ്ങനെ പിറുപിറുത്തുകൊണ്ട് അയാളന്ന് തിരിച്ചു നടന്നതാണ്.

മാലിനിയുടെ വീട്ടിൽ നിന്നു മോഷ്ടിച്ച കത്തുകളുമായി വേണുഗോപാൽ ഇപ്പോൾ വിജനമായ പാടത്തിനു കുറുകെ നടക്കുകയാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് കൃഷിക്കാർ പതിരു കൂനകൾക്ക് തീയിട്ടിരിക്കുന്നത് ഇരുട്ടിൽ തീക്കണ്ണുകൾ പോലെ തിളങ്ങി. അയാളുടെ കൈയിലെ കടലാസുകളിലേക്കു നോക്കി നാവു നീട്ടി കൊതിയോടെ തീക്കനൽ ചോദിച്ചു... തരുന്നോ? എല്ലാം  കത്തും. ചാമ്പലാകും.

അയാൾ പറഞ്ഞു... ഇല്ല. എല്ലാം എനിക്ക് ഇതെല്ലാം ഒന്നുകൂടി വായിക്കണം.

പാടത്തിന്റെ തെക്കേയറ്റത്തെ തോട്ടിന്റെ കരയിൽ അയാൾ എത്തി. എപ്പോഴും ഒഴുക്കുള്ള തോടാണത്. പാലത്തിന്റെ കൈവരിയിൽ അയാൾ ഇരുന്നു.   വീതികുറഞ്ഞ പാലം നാഴിയുരിപ്പാലളന്ന് വെള്ളം ചേർക്കാൻ തോട്ടിലേക്ക് ഒഴുക്കുന്നു. അയാൾ പാലത്തിന്റെ കൈവരിയിലിരുന്ന് കവർ പൊട്ടിച്ച് ആദ്യം കണ്ട കത്തിനോട് അയാൾ ചോദിച്ചു...  അവൾ എന്തുകൊണ്ടാണ് എന്നെ വിവാഹം കഴിക്കാതിരുന്നത്?

എല്ലാ കത്തുകളും ഒറ്റ ശബ്ദത്തിൽ പറഞ്ഞു... പ്രണയം വിവാഹത്തിൽ എത്തിക്കുന്നത് ഞങ്ങളുടെ ബാധ്യതയല്ല.  

പിന്നെ എന്താണ് നിങ്ങളുടെ ദൗത്യം?

നിങ്ങളെ പ്രണയിനിയുടെ അടുത്ത് എത്തിച്ച കടലാസു തോണികളാണ് ഞങ്ങൾ. ദൗത്യം പൂർത്തിയാക്കേണ്ടത് നിങ്ങളുടെ ചുമതലയായിരുന്നു.

നിങ്ങളെ എഴുതിയത് ഞാനാണ്. ആ കടപ്പാട് മറക്കരുത്. 

അതിനു കാരണം അവളാണ്. ഞങ്ങളുടെ കടപ്പാട് അവളോടാണ്. അവൾക്കു ഞങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങളിൽ ചിലരെ അവൾ ചുംബിച്ചിട്ടുണ്ട്. നെഞ്ചോടു ചേർത്ത് കിടന്നിട്ടുണ്ട്. വായിച്ചു വായിച്ചു കരഞ്ഞിട്ടുണ്ട്. മാലിനിയുടെ ബഹുമുഖ വികാരങ്ങൾ അളന്ന തെർമോമീറ്ററുകളാണ് ഞങ്ങൾ!  

കത്തുകൾ അയാളെ കുത്താൻ തുടങ്ങി. അവറ്റകൾക്ക് കൂടുതൽ ഇഷ്ടം മാലിനിയോടാണെന്ന് അയാൾക്കു മനസ്സിലായി. അയാൾ നിരാശയോടെ ചോദിച്ചു...  ഞാൻ എന്തു ചെയ്യണമായിരുന്നു.

പട്ടാളത്തിൽ ചേരണമായിരുന്നു. മറ്റു നാടുകൾ കാണാൻ അവൾക്ക് മോഹമുണ്ടായിരുന്നു. അക്കാര്യം നിങ്ങൾ മറന്നു പോയി. തോക്ക് എനിക്കു പേടിയാണ്. അതിർത്തികൾ ലംഘിക്കാൻ ഞാൻ തയാറല്ല. 

കത്തുകൾ പൊട്ടിച്ചിരിച്ചു.. കള്ളം. മതിൽ ചാടാൻ നിങ്ങൾക്കു വിരുതുണ്ടല്ലോ. ഞങ്ങൾ അതിനു സാക്ഷികളാണ്. ഒരു ദിവസം രാത്രിയിൽ മാലിനിയുടെ വീട്ടുമുറ്റത്ത് എത്തിയ വേണുഗോപാൽ കിടപ്പുമുറിയുടെ ജനാലയ്ക്കു പുറത്ത് അവളെയും കാത്തു നിന്നു.  എത്ര നേരം നിന്നിട്ടും മാലിനി അന്ന് ജനാല തുറന്നില്ല. 

ഒടുവിൽ ദേഷ്യം വന്നപ്പോൾ അവളുടെ വീടിന്റെ മുറ്റത്തു കിടന്ന വലിയൊരു കല്ലെടുത്ത് കിണറ്റിൽ എറിഞ്ഞിട്ടാണ് അയാൾ പോയത്. അത് കല്ലായിരുന്നില്ല. അമ്മമ്മ കുളി കഴിഞ്ഞ് ഉപ്പൂറ്റി ഉരയ്ക്കുന്ന ഉരകല്ലായിരുന്നു എന്ന് അവൾ പിന്നെ കണ്ടപ്പോൾ പറഞ്ഞു. ഉരകല്ല് ആരാണ് കിണറ്റിലിട്ടതെന്ന് അറിയാൻ വീട്ടുകാർ ജ്യോതിഷി ഗുരുവായൂർ രാമകൃഷ്ണൻ പൊതുവാളിനെ വിളിപ്പിച്ചു. കവിടി നിരത്തി ഗുരുവായൂർ പൊതുവാൾ അന്ന് അവളുടെ അമ്മമ്മയ്ക്ക് ഒരു മുന്നറിയിപ്പ് നൽകി: രാത്രിയിൽ ഇവിടെ ഒരു വരവു പോക്കുണ്ട് !  അത് മനുഷ്യനാകാം, മൃഗമാകാം, എന്തുമാകാം...

കത്ത് അയാളോടു പറഞ്ഞു... പൊതുവാൾ പറഞ്ഞതു സത്യമാണ്. വീടിന്റെ മതിലു ചാടുമ്പോൾ നിങ്ങളൊരു കണ്ടൻപൂച്ചയും അവളുടെ മുന്നിലെത്തുമ്പോൾ ആൺമയിലും തിരിച്ചു പോരുമ്പോൾ സന്തുഷ്ടനായ മനുഷ്യനുമായിരുന്നു. ജനാല തുറന്ന് അവൾ ചില രാത്രികളിൽ കൈകൾ നീട്ടി. ചിലപ്പോൾ കാലും. രണ്ടിനെയും അയാൾ സ്വന്തം കൈകൾ കൊണ്ട് ഓമനിച്ചു. അവൾ ഒരു നല്ല പ്രണയിനിയായിരുന്നു.

അവളുടെ വീട്ടിൽ നിന്നു തിരിച്ചുപോന്നതിൽ ആ കത്തുകൾക്ക് നല്ല വിഷമമുണ്ടെന്ന് വേണുഗോപാലിനു തോന്നി. അവരുടെ വിവാഹം നടന്നു കാണുന്നതിനെക്കാൾ പ്രണയം തുടരുന്നതിലായിരുന്നു അവയ്ക്ക് കൂടുതൽ താൽപര്യം !

നിങ്ങളെ ഞാനെന്തു ചെയ്യണം?

റേഷൻ കാർഡ് എന്നെഴുതിയ കവറിലിട്ട് ഒളിപ്പിച്ചു വയ്ക്കണം. ഇടയ്ക്കിടെ എടുത്തു വായിക്കണം. 

അതിന് അവളെനിക്ക് അയച്ച കത്തുകളല്ലേ, കൂട്ടുകാരേ നല്ലത്.

അല്ല. അവളുടെ കത്തുകൾ നിങ്ങളിൽ വീണ്ടും ആഗ്രഹം ജനിപ്പിക്കും. നഷ്ടകാമുകന് നിരാശയാണ് പോഷകാഹാരം. വിഫല സന്ധ്യകളിൽ നിങ്ങൾ ഞങ്ങളെ വീണ്ടും വീണ്ടും വായിക്കുക. 

പാടത്തിന് അക്കരെ മാലിനിയുടെ വീട്ടിലെ വിളക്കുകൾ അണയുന്നത് അയാൾ കണ്ടു. കണിമംഗലത്ത് പുതിയൊരു ജീവിതം കണിയൊരുങ്ങുന്നതോർത്ത് അയാൾ തെല്ല് അസ്വസ്ഥനായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com