ADVERTISEMENT

പെരുമഴയിൽ നനഞ്ഞു കുതിർന്നു അടുപ്പിൻ ചുവട്ടിലെ തീയിലേക്ക് ഓടിയെത്തുമ്പോൾ നല്ല ചൂട് വടയും ബോണ്ടയും നെയ്യപ്പവുമൊക്കെ കഴിക്കാൻ കിട്ടിയാൽ എങ്ങനെയുണ്ടാകും? മഴ...കട്ടൻ ചായ...ജോൺസൺ മാഷിന്റെ പാട്ട്...ആ ഒരു കോംബോ പകർന്നു തരുന്ന സുഖമുണ്ടല്ലോ..അതിനൊപ്പം തന്നെ നിൽക്കും മഴയുള്ള വൈകുന്നേരങ്ങളിൽ ചായയ്ക്ക് കൂട്ടായി ചെറുകടികൾ കൂടിയെത്തുമ്പോൾ. എത്ര ഉണ്ടാക്കി വച്ചാലും തീർന്നു പോകുന്നത്രയും തിരക്കുള്ള ഒരു ചെറുകടി വിൽക്കുന്ന കടയുണ്ട് കോട്ടയത്ത്. ബോണ്ടയും നെയ്യപ്പവും ഉഴുന്നുവടയും പഴംപൊരിയുമൊക്കെ വലിയ പാത്രങ്ങളിൽ ഇരുന്നു മാടിവിളിക്കുന്ന കട. നാട്ടുകാർ ഈ കടയെ സ്നേഹത്തോടെ ബോണ്ടകട എന്ന് സ്നേഹത്തോടെ വിളിച്ചപ്പോൾ ശ്രീ കൃഷ്ണ ടീ ഷോപ്പ് എന്ന സ്വന്തം പേര് പോലും ഈ കട മറന്നുപോയി. 

ഒരു കഥ കൂടി പറയാനുണ്ട് ഈ ബോണ്ടകടയ്ക്ക്. അത് സാക്ഷാൽ മോഹൻ ലാലുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു സിനിമാചിത്രീകരണത്തിന് പുതുപ്പള്ളിയിൽ എത്തിയ മോഹൻ ലാൽ, തന്റെ ഡ്രൈവറെ വിട്ടു ഇവിടെ നിന്നും ബോണ്ട വാങ്ങിപ്പിച്ചു എന്നുകൂടി കേൾക്കുമ്പോൾ മനസിലാക്കാമല്ലോ...ആ വലിയ അലുമിനിയം പാത്രങ്ങളിലിരിക്കുന്ന കുഞ്ഞൻ ബോണ്ട ചില്ലറക്കാരനല്ലെന്ന്.

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലെ ഇരവിനെല്ലൂരിലാണ് കൃഷ്‌ണൻ ചേട്ടന്റെ ടീ സ്റ്റാൾ. തുടക്കം ദോശയിലായിരുന്നുവെങ്കിലും പിന്നീട് അത് ചെറുകടികളിലേക്ക് ചുവട് മാറ്റി. അവിടുന്നാണ് കടയുടെ തലവരയും മാറുന്നത്. ഒരു നാടൻ ചായകടയിൽ ലഭിക്കുന്ന എല്ലാ ചെറുകടികളും ഇവിടെ നിന്നും ലഭിക്കും. അതിൽ സുഖിയനും പപ്പടവടയും വെട്ടുകേക്കും ഉഴുന്നുവടയും നെയ്യപ്പവും പരിപ്പുവടയും ഉള്ളിവടയും എല്ലാമുണ്ട്. എങ്കിലും കടയ്ക്കു തന്റെ പേര് സമ്മാനിച്ച ബോണ്ടയാണ്‌ ഇവിടുത്തെ താരം.

 

ബോണ്ട എന്ന് കേൾക്കുമ്പോൾ പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഇവൻ ആ ചില്ലുകൂട്ടിൽ ഒന്നും കൂടെ ഞെളിഞ്ഞിരിക്കും. തന്റെ പേര് കടയ്ക്കു കിട്ടിയ സന്തോഷം മാത്രമല്ല, ആ സന്തോഷത്തിനു അപ്പുറത്തേയ്ക്ക് രുചിയുടെ ഒരു ചെറുക്കൂട്ട് കൂടി ഇവൻ പറഞ്ഞു തരും. മധുരത്തിനായി ശർക്കരയും പിന്നെ പഴവും ഇടയ്ക്കൊന്നു കടിക്കാനായി കടലയും തേങ്ങാകൊത്തും ചേർത്താണ് ബോണ്ട തയാറാക്കുന്നത്. ചൂട് ചായ ഊതി ഊതി കുടിക്കുന്ന കൂട്ടത്തിൽ ബോണ്ടയിൽ നിന്നും ഇടയ്ക്കൊരു കഷ്ണം കടിച്ചെടുക്കാൻ മറക്കരുത്. ചായക്ക് ചിലപ്പോൾ മധുരം അല്പം കുറഞ്ഞതായി തോന്നുമെങ്കിലും ഇവന്റെ രുചിയ്ക്കു മുമ്പിൽ ആ മധുരമില്ലായ്മ നിഷ്പ്രഭമായി പോകും. 

 

നാലുമണി കടികളാണെങ്കിലും കാലത്തു മുതൽ ഇവിടുത്തെ പലഹാര പാത്രങ്ങൾ നിറയുകയും അതിനൊപ്പം തന്നെ കാലിയാകുകയും ചെയ്യും. രാവിലെ 7 മണിക്ക് തുറക്കുന്ന കടയിൽ ആദ്യം ഉണ്ടാക്കുന്നത് നെയ്യപ്പമാണ്. അപ്പോൾ തുടങ്ങുന്ന തിരക്ക് രാത്രി 8.30 വരെ നീളും. 

English Summary: bonda kada in kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com