ADVERTISEMENT

ഏതു നട്ടപ്പാതിരായ്ക്കും ബിരിയാണി കിട്ടിയാല്‍ തട്ടി വിടുന്നവരാണ് മലയാളികള്‍. ബിരിയാണിയെ സ്നേഹിക്കുന്നത് പോലെ മറ്റൊരു വിഭവത്തെയും സ്നേഹിക്കാനും പറ്റില്ല. ആ മസാലയുടെയും വെന്ത ഇറച്ചിയുടെയും മണം ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ബിരിയാണിപ്രേമികളുടെ പറുദീസയാണ്‌ ബെംഗളൂരുവിലെ ഹോസ്കോട്ട് മണി ബിരിയാണി. ബെംഗളൂരുവിൽ നിന്നും മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹോസ്കോട്ടിലെത്താം. ഏകദേശം നാല്‍പത്തഞ്ചു മിനിറ്റ് ഡ്രൈവ്. പുലര്‍ച്ചെ നാലു മണി മുതല്‍ ഈ ബിരിയാണിക്കടയില്‍ വമ്പന്‍ ക്യൂ തുടങ്ങും. ചിക്കനല്ല, മട്ടനാണ് ഇവിടുത്തെ ബിരിയാണിയില്‍ ഉള്ളത്. ബന്നുര്‍ ആടിന്‍റെ മാംസമാണ് ഇവിടെ ഉപയോഗിക്കുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ ബിരിയാണി കിട്ടുകയുള്ളൂ. രാവിലെ ഒന്‍പതരയോടെ അന്നത്തെ ബിരിയാണി വിറ്റ് തീരും.

tasty-mutton
arun india/Istock

ബിരിയാണി വാങ്ങാന്‍ നില്‍ക്കുന്നവര്‍ ആദ്യം തന്നെ പണം നല്‍കാനുള്ള ക്യൂവില്‍ നിന്ന് പണമടച്ച് ടോക്കണ്‍ എടുക്കണം. ക്യാഷായോ ഓണ്‍ലൈനായോ പണം നല്‍കാം. കാര്‍ഡ് എടുക്കില്ല. ടോക്കണ്‍ എടുത്ത ശേഷം, ബിരിയാണി നല്‍കുന്ന ക്യൂവിലേക്ക് പോകാം. കടയില്‍ത്തന്നെ കഴിക്കാനുള്ള സൗകര്യം ഉണ്ട്. അല്ലാത്തവര്‍ക്ക് പാര്‍സല്‍ വാങ്ങാം. ഒരു ദിവസം പതിനായിരത്തിലധികം ബിരിയാണി ഇവിടെ വിറ്റ് പോകുന്നുണ്ട് എന്നാണു കണക്ക്‌. കോവിഡിന്‍റെ സമയത്ത് പോലും ഒരു ദിവസം ആറായിരത്തിലധികം ബിരിയാണിയാണ് വിറ്റത് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലാക്കാം ഇവരുടെ ജനപ്രീതി. ഇത്രയും ആളുകളും ബഹളവുമെല്ലാം ഉണ്ടെങ്കിലും, പാചകം ചെയ്യുന്നതും വിളമ്പുന്നതുമായ പരിസരമെല്ലാം വളരെ വൃത്തിയായാണ്‌ സൂക്ഷിക്കുന്നത്.

ബിരിയാണിയുടെ തുടക്കം അറിയണോ?

ബിരിയാണി എന്ന പേര് പേർഷ്യൻ പദമായ ബിരിഞ്ച് ബിരിയൻ എന്നതിൽ നിന്നാണ് വന്നത്, അതായത് 'വറുത്തത് അല്ലെങ്കിൽ മൊരിഞ്ഞത്'. വറുത്ത ഉള്ളിയും ഇറച്ചി വറുത്തതും ഉപയോഗിച്ച് ഉണ്ടാക്കുന്നത് കൊണ്ടാണത്രേ ബിരിയാണിക്ക് ഈ പേര് ലഭിച്ചത്. ഐതിഹ്യമനുസരിച്ച്, തുർക്കോ-മംഗോളിയൻ ഭരണാധികാരി തൈമൂർ 1398-ൽ രാജ്യം പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തോടൊപ്പം ആദ്യത്തെ ബിരിയാണി ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്ന് പറയപ്പെടുന്നു. 

biryani-special

തൈമൂറിന്റെ പട്ടാളക്കാർ അരിയും സുഗന്ധവ്യഞ്ജനങ്ങളും ലഭ്യമായ മാംസവും എല്ലാം കൂടി ഒരുമിച്ച് ചേർത്ത് ഒരു വിഭവം ഉണ്ടാക്കി, യോദ്ധാക്കൾക്ക് വിളമ്പുകയും അങ്ങനെ ബിരിയാണി കണ്ടുപിടിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഒരുപക്ഷേ ബിരിയാണി തയാറാക്കാൻ ഉപയോഗിച്ചിരുന്ന ദം രീതിയായിരുന്നു അത്. മറ്റൊരു കഥ ഇങ്ങനെയാണ്. ഒരിക്കൽ മുംതാസ് ബീഗം കൊട്ടാരത്തിലെ മുഗൾ സൈനിക ബാരക്കുകളിൽ ചെന്നപ്പോൾ അവിടെയുള്ളവർ പട്ടിണി മൂലവും സമീകൃത ആഹാരത്തിന്റെ കുറവ് മൂലവും വളരെ ദുർബലരും അനാരോഗ്യം ഉള്ളവരുമായി കാണപ്പെട്ടു. അതിനാൽ, സൈനികർക്ക് സമതുലിതമായ ഭക്ഷണം നൽകുന്നതിന് മാംസവും ചോറും ചേർത്ത് ഒരു പ്രത്യേക വിഭവം ഉണ്ടാക്കാൻ റാണി ഷെഫിനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ഉണ്ടാക്കിയതാണ് ബിരിയാണി എന്നും പറയപ്പെടുന്നുണ്ട്. ഏതായാലും ചരിത്രപരമായ ഒരു പാരമ്പര്യമുള്ള രുചിയേറിയ വിഭവം തന്നെയാണ് നമ്മുടെ ബിരിയാണി.

English Summary:

Eatouts Bangalore Famous 4am Mutton Biriyani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com