യുക്രെയ്ൻ നാവിക ആസ്ഥാനമായ ഒഡേസയിൽനിന്ന് കഷ്ടിച്ച് 120 കിലോമീറ്റർ അകലെ കരിങ്കടലിൽ ഒരു കൊച്ചു ദ്വീപുണ്ട്; സ്നേക്ക് ഐലന്റ്– പാമ്പിൻ തുരുത്ത്. അതിർത്തി കാക്കുന്ന കുറച്ചു സൈനികരും ഒരു റഡാർ സ്റ്റേഷനും മാത്രം. റഷ്യ യുക്രെയ്നിൽനിന്ന് പിടിച്ചെടുത്ത ക്രൈമിയയിലാണ് സെവസ്റ്റൊപോൾ നാവിക സങ്കേതം. യുദ്ധം തുടങ്ങിയ നാളുകളിലൊന്നിൽ അവിടെനിന്ന് റഷ്യയുടെ കരിങ്കടൽ കപ്പൽ പട പുറപ്പെട്ടു. ഈ കൊച്ചു ദ്വീപ് പിടിച്ചാൽ കരിങ്കടലിനെ റഷ്യൻ പടയ്ക്ക് അടക്കി വാഴാൻ പറ്റും. പിന്നെ റഷ്യയുടെ അനുവാദമില്ലാതെ ഒരു കാക്കയ്ക്കു പോലും കരിങ്കടലിലൂടെ പറക്കാനാകില്ല. റഷ്യൻ പെട്രോൾ ബോട്ടിൽനിന്ന് ദ്വീപിനു നേരേ ഷെല്ലിങ് തുടങ്ങി. രക്ഷയില്ലെന്ന് ആ പാമ്പിൻ തുരുത്തിലെ വിരലിലെണ്ണാവുന്ന യുക്രെയ്‍ൻ സൈനികർക്ക് അറിയാമായിരുന്നു. റഷ്യൻ കപ്പൽ പടയിലെ 186 മീറ്റർ നീളമുള്ള ഭീമാകാരമായ കറുത്ത കപ്പൽ ദ്വീപിനെ ലാക്കാക്കി വന്നു. കപ്പലിന്റെ പേര് മോസ്ക്വ (Moskva)!
HIGHLIGHTS
- ക്രൈമിയ ആര് നിയന്ത്രിക്കുന്നോ അവർ കരിങ്കടലാകെ വാഴും എന്നാണ് പണ്ടേയുള്ള ചൊല്ല്. റഷ്യ 2014 ൽ തട്ടിയെടുത്ത ക്രൈമിയ തിരികെ പിടിക്കാനുള്ള പുറപ്പാടിലാണ് യുക്രെയ്ൻ. അതിന് പ്രചോദനവുമായി അവർക്ക് ഒരു സ്നേക്ക് ഐലന്റിന്റെയും മോസ്‌ക്വയെന്ന ഭീമന്‍ യുദ്ധക്കപ്പലിന്റെയും കഥ പറയാനുണ്ട്. റഷ്യൻ അഹങ്കാരത്തെ കടലിൽ താഴ്ത്തിയ കഥകൂടിയാണത്...