ADVERTISEMENT

ഒറ്റമുറിയിൽ തുടങ്ങിയ ബിസിനസ് 47 കുടുംബങ്ങൾക്ക് അത്താണിയായി മാറിയ വിജയകഥയാണ് ലിമ മണിക്കു പറയാനുള്ളത്. തൃശൂരിലെ ചെങ്ങാലൂരില്‍ പ്രവർത്തിക്കുന്ന ഗ്രീൻ എക്കോ ബാഗ്സിന്റെ ഉടമയാണ് ലിമ.

എന്താണ് ബിസിനസ്?

പേപ്പർ ക്യാരിബാഗുകളുടെ നിർമാണവും വിൽപനയും ബിസിനസ്. അംഗപരിമിതർ ഉൾപ്പെടെയുള്ള നാൽപതിൽപരം കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നു എന്നതാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. ഏഴുപേർക്കാണ് നേരിട്ടു ജോലി നൽകുന്നത്. 

ഗൂഗിൾ പേ ഉണ്ടോ? ഒരു ലക്ഷം രൂപ വായ്പ എടുക്കാൻ Read more ...

തുടക്കം 200 ബാഗിൽ

11 വർഷം മുൻപാണ് ലിമ സംരംഭകയാകുന്നത്. ഭർത്താവ് മണി ഗൾഫിൽ ജോലി തേടി പോയപ്പോൾ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. എന്തു ചെയ്യാനാവും എന്ന ആലോചനയിൽനിന്നാണ് ഈ ഐഡിയ ലഭിക്കുന്നത്. പേപ്പർ ബാഗുകൾ പ്രചാരത്തിൽ ഇല്ലാത്ത സമയമായിരുന്നു അത്. തൃശൂർ റൗണ്ടിലെ ഷോപ്പുകൾ തോറും കേറിയിറങ്ങി ആദ്യം 200 ബാഗുകളുടെ ഓർഡർ സംഘടിപ്പിച്ചു. രണ്ട് ആഴ്ചകൊണ്ട് 200 ബാഗുകളും സപ്ലൈ ചെയ്തു. ബാഗിന്റെ ക്വാളിറ്റികൊണ്ട് തുടർച്ചയായി ഓർഡർ തരാനും കൂടുതൽ സ്ഥാപനങ്ങളിലേക്കു റഫർ ചെയ്യപ്പെടാനും തുടങ്ങിയതോടെ സ്ഥാപനം വളർന്നു തുടങ്ങി. ഇന്ന് 2000–3000 ബാഗുകളാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. എറണാകുളം, മലപ്പുറം ജില്ലകളിലെ സ്വകാര്യ കച്ചവടക്കാർക്കിടയിലാണ് ഇതു വിതരണം ചെയ്യുന്നത്. 

ഇറക്കുമതി ചെയ്ത പേപ്പർ

ഓസ്ട്രേലിയയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന േപപ്പറുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ പേപ്പർ നല്ല സ്ട്രോങ്ങാണ്. വലിയ ഭാരം തൂങ്ങും, നനഞ്ഞാലും പൊട്ടിപ്പോവില്ല. റോളുകളായും കട്ട് ചെയ്തും േപപ്പറുകൾ വാങ്ങുന്നു. യാതൊരു ക്ഷാമവും അസംസ്കൃത വസ്തുവിന് ഇല്ല കിലോഗ്രാമിന് 70 രൂപ മുതലുള്ള പേപ്പറുകൾക്ക് ക്രെഡിറ്റ് ലഭിക്കില്ലെങ്കിലും ഓർഡർ നൽകിയാൽ സെറ്റിൽ എത്തിച്ചുതരും.

പ്രവർത്തനം ഇങ്ങനെ

ചെറിയ ഒരു ഓഫ്സെറ്റ് പ്രിന്റിങ് മെഷീനാണ് ഉള്ളത്. വലിയ ബാഗുകളുടെ പ്രിന്റിങ് എല്ലാം പുറത്താണു നടത്തുന്നത്. പേപ്പർ കട്ട് ചെയ്തശേഷം ക്രീസിങ്, െവയ്സ്റ്റിങ് എന്നിവ നടത്തി 40 കുടുംബങ്ങളിലേക്കു കൊടുത്തു വിടുന്നു. ഫോൾഡിങ് നടത്തി, റോപ്പും ത്രെഡും െകട്ടി ഹാൻഡിൽ പിടിപ്പിച്ച് എണ്ണി തിട്ടപ്പെടുത്തി കെട്ടുകളാക്കി ബാഗുകൾ തിരികെ എത്തിക്കാനുള്ള പരിശീലനം ഇവർക്കു നൽകിയിട്ടുണ്ട്. വയസ്സായവർ, അംഗപരിമിതർ, ഓട്ടിസം ബാധിച്ച കുട്ടികളെ നോക്കുന്ന അമ്മമാർ തുടങ്ങിയവരാണ് ജോലികൾ ചെയ്യുന്നത്. 200 മുതൽ 600 രൂപ വരെ പ്രതിദിനം കൂലിയായി നൽകുന്നു. 

ബാഗ് നിർമാണ യൂണീറ്റിലെ ജീവനക്കാർക്കൊപ്പം ലിമ, Photo: Manorama Sampadyam
ബാഗ് നിർമാണ യൂണീറ്റിലെ ജീവനക്കാർക്കൊപ്പം ലിമ, Photo: Manorama Sampadyam

6 ലക്ഷം രൂപയുടെ മെഷിനറികൾ

ക്രീസിങ് മെഷീൻ, പേസ്റ്റിങ് മെഷീൻ, കട്ടിങ് മെഷീൻ, പ്രിന്റിങ് മെഷീൻ എന്നിവയടക്കം ആറുലക്ഷം രൂപയുടെ മെഷിനറികളാണ് ഉള്ളത്. സ്വന്തം കെട്ടിടത്തിലാണു പ്രവർത്തനം. പിഎംഇജിപി പദ്ധതി പ്രകാരം വായ്പ എടുത്തായിരുന്നു സംരംഭം തുടങ്ങിയത്. ആ വായ്പ പൂർണമായും അടച്ചുതീർത്തതിനാൽ സബ്സിഡിയും ലഭിച്ചു. 

ഭർത്താവ് വിദേശ ജോലി ഉപേക്ഷിച്ച് ലിമയ്ക്കൊപ്പം ചേർന്നതും സ്ഥാപനത്തിനു കരുത്തു പകർന്നു. പ്ലസ്ടുവിനു പഠിക്കുന്ന ഏക മകൻ മാധവും ഇവരെ ബിസിനസിൽ സഹായിക്കാനുണ്ട്. ബില്ലിങ് സിസ്റ്റം പൂർണമായും ഈ കൊച്ചുമിടുക്കനാണ് കൈകാര്യം ചെയ്യുന്നത്. ഭർത്താവാണ് വിപണിയുടെ കാര്യങ്ങൾ നോക്കുന്നത്. ഗ്രീൻ എക്കോ ബാഗ്സ് ഇന്ന് ഒരു കുടുംബസംരംഭമായി മുന്നോട്ടുപോവുകയാണ്.

സ്ഥിരം ഉപയോക്താക്കൾ

സീസണിൽ ഉൽപന്നം അല്ലാത്തതിനാൽ എല്ലാ സമയത്തും കച്ചവടം ലഭിക്കുന്നു. ഹോസ്പിറ്റലുകളും െടക്സ്റ്റൈൽ ഷോപ്പുകളുമാണ് പ്രധാന ഉപയോക്താക്കൾ. വർഷങ്ങളായി ഇടപാടു നടത്തുന്നവയാണ് ഏറെയും. പാലക്കാടു മാത്രം 50–60 കടകളിൽ വിതരണം നടത്തുന്നു. തൃശൂരിലും മികച്ച വിൽപനയുണ്ട്. ക്രെഡിറ്റ് വിൽപന വെല്ലുവിളിയാണെങ്കിലും കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് ലിമ പറയുന്നു. 8 മുതൽ 12 രൂപ വരെ വിലവരുന്ന ബാഗുകളാണു വിൽക്കുന്നത്. ശരാശരി 50,000 ബാഗുകൾ പ്രതിമാസം വിൽക്കുന്നു. 20 ശതമാനമാണ് ലഭിക്കാവുന്ന അറ്റാദായം. പ്രതിമാസ ഉൽപാദനം ഇരട്ടിപ്പിച്ച് ബാഗുകളുടെ എണ്ണം ഒരു ലക്ഷമായി ഉയർത്തുകയാണ് ലിമയുടെ അടുത്ത ലക്ഷ്യം. അതിനുള്ള തയാറെടുപ്പിലാണിവർ

പുതുസംരംഭകരോട് 

കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാനാകുന്ന ബിസിനസാണിത്. നല്ല ബാഗുകൾ നൽകിയാൽ നല്ല ഡിമാൻഡും സ്ഥിര വരുമാനവും ഉറപ്പാക്കാനാകും. മെഷിനറി നിക്ഷേപം ഒന്നും കൂടാതെ സംരംഭം തുടങ്ങാൻ കഴിയും. മാത്രമല്ല, മറ്റുള്ളവർക്ക് തൊഴിലും വരുമാനവും നൽകാനും കഴിയും തുടക്കത്തിൽ പ്രതിമാസം രണ്ടു ലക്ഷം രൂപയുടെ കച്ചവടം പിടിച്ചാൽ പോലും 40,000 രൂപ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നും ലിമ പറയുന്നു. 

മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കം Business For You പംക്തിയിൽ പ്രസിദ്ധീകരിച്ചത്. സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ.

English Summary : Success Story of an Ecofriendly Bag maker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com