ADVERTISEMENT

ന്യൂഡൽഹി∙ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തർ അയോധ്യയിലേക്ക് ഒരുക്കുന്നത് വൻ വികസനത്തിന്റെ പാതയാണ്. ആധ്യാത്മിക ടൂറിസം ഹബ്ബായി അടുത്ത ഏതാനും വർഷങ്ങൾക്കിടയിൽ അയോധ്യ മാറുമെന്നാണ് യുപി ടൂറിസം വകുപ്പിന്റെ കണക്കു കൂട്ടൽ. ഇപ്പോൾത്തന്നെ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾ അയോധ്യയിൽ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവിൽ ലീല ഗ്രൂപ്പ് ‘സരയൂ’ എന്ന പേരിൽ സപ്തനക്ഷത്ര ഹോട്ടൽ സമുച്ചയം പ്രഖ്യാപിച്ചു. 

അമിതാഭ് ബച്ചനടക്കമുള്ള പ്രമുഖർ മറ്റൊരു സെവൻ സ്റ്റാർ ഭവന സമുച്ചയ പദ്ധതിയിൽ 14.5 കോടി രൂപയ്ക്കു സ്ഥലം വാങ്ങി. റാഡിസൻ ബ്ലു ഗ്രൂപ്പ് ഫൈസാബാദിൽ ആദ്യ ഹോട്ടൽ തുടങ്ങിക്കഴിഞ്ഞു. താജ്, മാരിയറ്റ്, ജിഞ്ചർ, ഒബ്റോയ്, ട്രിഡന്റ് ഗ്രൂപ്പുകളും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ചു തന്നെ നിലവിലുള്ള പല ചെറിയ ഹോട്ടലുകളും മുഖം മിനുക്കി സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു. സർക്കാർ നടപ്പാക്കുന്ന വൻ പദ്ധതികൾക്കു പുറമേയാണിത്. 

വലുതും ചെറുതുമായി ഏകദേശം 175 ഹോട്ടലുകളാണു നിലവിൽ അയോധ്യയിലുള്ളത്. ഇവയെല്ലാം 2020 മുതൽ നിരക്കുകളും വർധിപ്പിച്ചിരുന്നു. ഇരു നില വീടുള്ളവരും രണ്ടു വീടുകൾ ഉള്ളവരും അവ ഗെസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളുമായി മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ ഏകദേശം 500 എണ്ണമുണ്ട്. ഇതിനു പുറമേ ബൈപാസിലും മറ്റും വയലും തണ്ണീർത്തടങ്ങളും നികത്തി റിയൽ എസ്റ്റേറ്റ് മാഫിയ വൻ നിർമാണ പ്രവർത്തനങ്ങളും നടത്തുന്നതായി നഗരവാസികൾ പറയുന്നു. അയോധ്യയിലെ പഴയൊരു കൊട്ടാരം ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റാൻ വലിയൊരു ബിസിനസ് ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുണ്ട്. 

പ്രദേശവാസികൾക്കും വരുമാന വർധന

പ്രദേശവാസികൾക്കും വരുമാന വർധനയുണ്ടായിട്ടുണ്ട്. ചെറുകിട റസ്റ്ററന്റുകളെല്ലാം മോടിപിടിപ്പിച്ചതോടൊപ്പം നിരക്കുകളും വർധിപ്പിച്ചു. റാം പഥിൽ ഇരുവശത്തും കരകൗശല വസ്തുക്കൾ, പൂജാവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകളിലെല്ലാം കഴിഞ്ഞ ആറുമാസമായി നല്ല കച്ചവടമുണ്ട്. നേരത്തേ ഏതു സമയവും കർഫ്യൂവും പ്രശ്നങ്ങളും ആയിരുന്നതിനാലും പിന്നീട് നിർമാണ പ്രവർത്തനങ്ങൾ നടന്നതിനാലും പോയ വർഷങ്ങളിലൊന്നും കാര്യമായ ബിസിനസ് ഉണ്ടായിരുന്നില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഇനി 5 വർഷത്തിനകം തങ്ങളുടെ ജീവിതം മാറി മറിയുമെന്നാണ് അവരുടെ പ്രതീക്ഷ. 

ടൂർ ഓപ്പറേറ്റർമാരും വിവിധ പാക്കേജുകൾ തയാറാക്കിക്കഴിഞ്ഞു. അയോധ്യയിലെ സാധ്യതകൾ പരിഗണിച്ച് കൂടുതൽ വാഹനങ്ങൾ വാങ്ങുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലക്നൗവിൽ ചെറിയ ടാക്സി സർവീസ് നടത്തുന്ന വിജയ് സിങ് പറഞ്ഞു. ഇതുപോലെ ഒട്ടേറെപ്പേർ ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

വാടക പെരുകി; ക്രമക്കേടുകളും

അതേ സമയം കെട്ടിടങ്ങൾക്ക് നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടി വാടക നൽകേണ്ടി വരുന്നതായും പരാതിയുണ്ട്. 500 രൂപയൊക്കെ വാടക ഉണ്ടായിരുന്ന കെട്ടിടങ്ങൾക്ക് 8000–10000 ആയതായി ഹനുമാൻ ഘഡിക്കു സമീപം കച്ചവടം നടത്തുന്ന വ്യാപാരി പറഞ്ഞു. തൊട്ടപ്പുറത്തുള്ള വൈഭവ് ഗുപ്ത എന്ന വ്യാപാരിയുടെ 2 കടകൾ വികസനത്തിനു വേണ്ടി പൊളിച്ചു. 18 ലക്ഷം രൂപയാണ് നഷ്ടപരിഹാരം കിട്ടിയത്. ഇപ്പോൾ റോഡിന്റെ മറ്റൊരിടത്ത് 2 കടകൾ കിട്ടാൻ 20 ലക്ഷം രൂപ വീതമാണ് ചോദിക്കുന്നതെന്ന് വൈഭവ് പറയുന്നു. 

പല പാവപ്പെട്ടവരുടെയും വീടുകളും സ്ഥലങ്ങളും റിയൽ എസ്റ്റേറ്റ് മാഫിയ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായും പരാതിയുണ്ട്. അടുത്തിടെ വിവാദത്തിൽപ്പെട്ട പ്രമുഖ ബിജെപി എംപിക്ക് ഏക്കർ കണക്കിന് സ്ഥലങ്ങൾ സരയൂ തീരത്തുണ്ടെന്നും പരിസരവാസികൾ പറയുന്നു. 

ഇപ്പോഴത്തെ തിരക്ക് ഉൾക്കൊള്ളാനുള്ള സൗകര്യങ്ങളോ സംവിധാനങ്ങളോ നിലവിൽ അയോധ്യയിലില്ല. ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടന കേന്ദ്രമായി ഇതു മാറുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. 25 കിലോമീറ്റർ അകലെ ധന്നിപ്പുരിൽ രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം പള്ളി കൂടി വരുന്നതോടെ കൂടുതൽ വികസന സാധ്യതകളും കാണുന്നു.

യുപി സർക്കാർ നടപ്പാക്കുന്നത് 30,000 കോടിയുടെ പദ്ധതികൾ

29,604.55 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉത്തർപ്രദേശ് സർക്കാർ യുപിയിൽ നടപ്പാക്കുന്നത്. ഇതിൽ റോഡു വികസനത്തിനു മാത്രം 1019.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 178 വിവിധ പദ്ധതികളിൽ 101 എണ്ണമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. പുതിയ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ, ഘാട്ടുകൾ, ഗ്രീൻഫീൽഡ് ടൗൺഷിപ്പുകൾ, സോളർ സിറ്റി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്രതിദിനം ഒന്നര ലക്ഷത്തിലേറെ തീർഥാടകർ നഗരത്തിൽ എത്തുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ പ്രതിഷ്ഠ കഴിഞ്ഞ് ആദ്യ ദിനം തന്നെ 5 ലക്ഷം പേരാണ് ദർശനത്തിനെത്തിയത്. വരും വർഷങ്ങളിൽ വിദേശത്തു നിന്നടക്കം കൂടുതൽ തീർഥാടകരെയും സന്ദർശകരെയും സർക്കാർ പ്രതീക്ഷിക്കുന്നു.

English Summary:

Rush for development to Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com