ADVERTISEMENT

വിവാഹശേഷം കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഭർത്താവ് ബിസിനസ് തിരക്കിലും. അപ്പോഴാണ് മെൽവിന സ്വന്തം സംരംഭം എന്ന െചറുപ്പത്തിലെ  സ്വപ്നം പൊടിതട്ടിയെടുത്തത്. ആഗ്രഹം പറഞ്ഞപ്പോൾ‌തന്നെ ഭർത്താവ് ഷിജിൻ സന്തോഷത്തോടെ അദ്ദേഹത്തിന്റെ ബിസിനസുമായി ബന്ധപ്പെടുത്തി ഒരു നിർമാണ യൂണിറ്റ് ആരംഭിക്കാൻ എല്ലാ പിന്തുണയും നൽകി. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് കോടികളുടെ നിക്ഷേപത്തിൽ ആരംഭിച്ച മെൽവീസ് ഇന്റർനാഷനൽ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാകുന്നു എന്ന സന്തോഷത്തിലാണ് ഈ യുവ‌സംരംഭക.  

എന്താണ് ബിസിനസ്
 

കിടക്ക, തലയിണ, ബെഡ്ഷീറ്റ് തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയുമാണ് ബിസിനസ്. സ്പ്രിങ് കിടക്കകൾ, കയർ കിടക്കകൾ, ഓർത്തോപീഡിക് കിടക്കകൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ കിടക്കകൾ നിർമിക്കുന്നു. ആവശ്യക്കാർക്ക് കസ്റ്റമൈസ്ഡ് കിടക്കകളും നിർമിച്ചു നൽകുന്നു. സ്ലീപ്പിങ് ആക്സസറീസുമായി ബന്ധപ്പെട്ടുവരുന്ന എല്ലാത്തരം ഉൽപന്നങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്. ബെഡ്ഷീറ്റുകൾ, പില്ലോക്കവറുകൾ എന്നിവ വ്യത്യസ്തങ്ങളായ അളവുകളിലും കളറുകളിലും കനത്തിലും നിർമിക്കും. ഫിറ്റഡ് െബഡ് കവറുകളും നൽകി‌വരുന്നു.

Melvin

എന്തുകൊണ്ട് ബെഡ്
 

ഭർത്താവിന് കിടക്കകളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിതരണവും മൊത്തക്കച്ചവടവും ചില്ലറക്കച്ചവടവും എല്ലാം ഉണ്ട്. സ്വന്തമായുള്ള 3 ഷോപ്പുകളിൽ ആവശ്യമായവ മികച്ച ഗുണമേന്മയിൽ നൽകാനാണ് ഉൽപാദന യൂണിറ്റ് തുടങ്ങുന്നത്. പിന്നീട് മറ്റുള്ളവർക്കുകൂടി നൽകാവുന്ന രീതിയിൽ  വിപുലപ്പെടുത്തുകയായിരുന്നു. സാങ്കേതിക കാര്യങ്ങളിൽ ഭർത്താവിന്റെ അനുഭവസമ്പത്ത്  ഉപയോഗപ്പെടുത്താനും സ്വന്തം നിലയിൽ ഒരു സംരംഭം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനും അതുവഴി കഴിഞ്ഞു.   

അസംസ്കൃത വസ്തുക്കൾ പുറത്തുനിന്ന്
 

സ്പ്രിങ്സ്, ഫോംസ് ക്ലോത്ത്സ്, റീ ബൗണ്ടഡ് ഫോം, മെമോറി ഫോം, കയർ, ലാറ്റക്സ് ഫോം, സ്റ്റിച്ചിങ് സാമഗ്രികൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നു വരുത്തുകയാണ്. സ്വകാര്യ കച്ചവടക്കാർ ഇവയെല്ലാം കൃത്യമായി എത്തിച്ചുതരും. അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭിക്കുമെങ്കിലും ക്രെഡിറ്റ് കിട്ടില്ല. അസംസ്കൃത വസ്തുക്കൾ കട്ട് ചെയ്തും ഫോം ആക്കിയും ലാമിനേറ്റ് ചെയ്തും േപസ്റ്റ് ചെയ്തും സ്പ്രിങ് ഘടിപ്പിച്ചും കവർ തുന്നിച്ചേർത്തുമാണ് കിടക്കകൾ നിർമിക്കുന്നത്.

Melvin3

ഒരു കോടിയുടെ മെഷിനറികൾ
 

കട്ടിങ് മെഷീൻ, സ്പ്രിങ് അസംബ്ലിങ് മെഷീൻ, ലാമിനേഷൻ മെഷീൻ, സ്റ്റിച്ചിങ് മെഷീനുകൾ, റാപ്പിങ് മെഷീൻ എന്നിവയടക്കം ഒരു കോടി രൂപയുടെ മെഷിനറികൾ ഉണ്ട്. ബാങ്ക് വായ്പ എടുത്താണ് മെഷിനറികൾ വാങ്ങിയത്. 5,000 ചതുരശ്ര അടി കെട്ടിടം വാടകയ്ക്ക് എടുത്താണ് പ്രവർത്തനം. ഏഴു തൊഴിലാളികളുണ്ട്. കൂടുതലും അതിഥി തൊഴിലാളികളാണ്. ഭർത്താവ് ഷിജിൻ നിർമാണത്തിലും വിൽപനയിലും സഹായിക്കുന്നു. മക്കളായ റിയാൻ, റിഹാൻ എന്നിവർ എൽകെജിയിലും നാലാം ക്ലാസിലും പഠിക്കുന്നു.

നേരിട്ടും വിൽപന
 

ഭർത്താവിന്റെ ബിസിനസിലെ വിതരണ സംവിധാനത്തിൽക്കൂടിയും സ്വന്തം ഷോപ്പുകളിൽക്കൂടിയും ആണ് വിൽപന. കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മറ്റു ഷോപ്പുകൾ വഴിയും വിൽപന നടത്തുന്നു. കുഴപ്പമില്ലാത്ത ഓർഡറുകൾ ലഭിക്കുന്നു. രണ്ടു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 10 മുതൽ 20 ലക്ഷം രൂപ‌വരെ പ്രതിമാസ ബിസിനസുണ്ട്. 10% മുതൽ 30% വരെ അറ്റാദായവും ലഭിക്കും. ഉൽപന്ന വിപുലീകരണമാണ് അടുത്ത ലക്ഷ്യം. വ്യത്യസ്ത മോഡലുകളിൽ ആകർഷകമായ കുഷ്യനുകൾ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

വെല്ലുവിളികൾ
 

∙കിടക്കയുടെ ജിഎസ്ടി 18% ആണ്.
∙അസംസ്കൃത വസ്തുക്കൾക്ക് ക്രെഡിറ്റ് ലഭിക്കുന്നില്ല.
∙ഉൽപന്നങ്ങൾക്ക് 30 ദിവസംവരെ ക്രെഡിറ്റ് നൽകേണ്ടി‌വരും.
∙അസംസ്കൃത വസ്തുവിന്റെ വില വർധനവിനനുസരിച്ച് ഉൽപന്ന‌വില ഉയര്‍ത്താനാകുന്നില്ല. 
∙ ചില ഉൽപന്നങ്ങൾക്ക് മാർജിൻ വളരെ കുറവാണ്.

അനുകൂലം

∙വിപുലമായ വിപണി.
∙ഓർത്തോപീഡിക് ബെഡ് ഉൽപന്നങ്ങൾക്ക് വിപണിയിൽ മികച്ച സ്വീകാര്യത.
∙ഗുണമേന്മയും വിലക്കുറവും‌കൊണ്ട് മത്സരത്തെ മറികടക്കാൻ കഴിയുന്നു.
∙കുടുംബത്തിന്റെ പിന്തുണ.
∙വിപണിയിലെ  മുൻപരിചയം വിജയത്തിനു മുതൽക്കൂട്ടായി.
∙ബാങ്ക്, വ്യവസായ‌വകുപ്പ് എന്നിവരുടെ സഹകരണവും പിന്തുണയും

പുതുസംരംഭകരോട്
 

വിപണിയിലുള്ള പരിചയം നിർമാണ സംരംഭങ്ങളുടെ വികസനത്തിന് വളരെ അത്യാവശ്യമാണ്. അത്തരം പരിചയം ഉണ്ടാക്കിയെടുത്തശേഷം ഉൽപാദനത്തിലേക്കു കടന്നാൽ വിജയിക്കാൻ എളുപ്പമാണ്. ബെഡ്, ബെഡ്‌കവർ, പില്ലോകൾ, അനുബന്ധ ഉൽപന്നങ്ങള്‍ തുടങ്ങിയവയുടെ നിർമാണത്തിനും വിതരണത്തിനും ഏറെ സാധ്യതകളുണ്ട്. 20 ലക്ഷം രൂപയ്ക്ക് ബിസിനസ് തുടങ്ങാനും പ്രതിമാസം 2 ലക്ഷം രൂപയെങ്കിലും അറ്റാദായം ഉണ്ടാക്കാനും സാധിക്കും. വിലാസം: മെൽവിന എ., മെൽവീസ് ഇന്റർനാഷനൽ നെല്ലിക്കാക്കുഴി, കാഞ്ഞിരംകുളം പി.ഒ., തിരുവനന്തപുരം: 695 524

(മനോരമ സമ്പാദ്യം മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com