ADVERTISEMENT

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടൺ ഫ്രീഡ്‌മാൻ പറഞ്ഞത്  നാലു തരത്തിൽ പണം ചെലവഴിക്കാമെന്നാണ്: 

1) നിങ്ങളുടെ പണം നിങ്ങൾക്കുവേണ്ടി - അപ്പോൾ ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും ഉയർന്ന മൂല്യം നേടാൻ ശ്രദ്ധിക്കും 

2) നിങ്ങളുടെ പണം മറ്റൊരാൾക്ക് വേണ്ടി - ഇവിടെ നിങ്ങൾ ചെലവ് കുറയ്ക്കാൻ ശ്രദ്ധിക്കുന്നു; എന്നാൽ ഏറ്റവും ഉയർന്ന മൂല്യം കിട്ടുന്നയാൾക്ക് ലഭിക്കുന്നതിൽ അത്ര ശ്രദ്ധാലുവാകണമെന്നില്ല

3) മറ്റൊരാളുടെ പണം നിങ്ങൾക്കുവേണ്ടി - ഇവിടെ ചെലവാക്കുന്ന തുക ഉയർത്താനും ഉയർന്ന മൂല്യം ലഭിക്കാനും നിങ്ങൾ ശ്രദ്ധിക്കും

4) മറ്റുള്ളവരുടെ പണം മറ്റാർക്കോ വേണ്ടി - ഇവിടെ നിങ്ങൾ ചെലവ് കുറയ്ക്കുന്നതിലും മൂല്യം വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധാലുവല്ല.  

ഇതിൽ നാലാമത്തേതാണ് സർക്കാർ; തങ്ങളുടെ അനുകൂല്യങ്ങൾ ജനപ്രതിനിധികളും മന്ത്രിമാരും സ്വയം തീരുമാനിക്കുമ്പോൾ മൂന്നാമത്തേതും! 

മറ്റുള്ളവരുടെ പണം നികുതിയായി സർക്കാരിന് ലഭിക്കുന്നു; പിന്നെ കടവുമെടുക്കുന്നു. നികുതി നിശ്ചയിക്കുന്നത് സർക്കാരാണെങ്കിലും അത് പിരിച്ചെടുക്കണമെങ്കിൽ സമ്പദ് വ്യവസ്ഥ വളരണം. തിരഞ്ഞെടുപ്പ് വ്യവസ്ഥയിൽ മറ്റുള്ളവരുടെ  പണം മറ്റാർക്കോ വേണ്ടി ചെലവഴിക്കുമ്പോൾ അധികാരത്തിലുള്ളവരുടെ ശ്രദ്ധ വോട്ട് ബാങ്കിലായിരിക്കും. 

currency4

ഇനി കേരളത്തിലേക്ക്. കുടിശ്ശികയുടെ ഒരു നീണ്ട നിരയാണ് കേരള സർക്കാരിനു മുന്നിൽ. ഇത് അസാധാരണമാണ്. എന്താണ് പരിഹാരം; എവിടെയാണ് പ്രശ്നം? പരിഹാരമായി മൂന്നു വഴികളുണ്ട് -  വരുമാനം കൂട്ടുക; കടമെടുപ്പ് കൂട്ടുക; ചെലവ് കുറയ്ക്കുക

വരുമാനം വർദ്ധിപ്പിക്കുക എളുപ്പമല്ല   

കേരള സർക്കാർ പിരിക്കുന്ന നികുതി/നികുതിയിതര വരുമാനം (തനത് വരുമാനം); പിന്നെ ധനകാര്യ കമ്മീഷൻ വഴി ലഭിക്കുന്ന കേന്ദ്ര നികുതി വിഹിതം - ഇതു രണ്ടുമാണ് വരുമാന സ്രോതസ്സുകൾ. വരുമാനം പെട്ടെന്ന് വർദ്ധിപ്പിക്കുക എളുപ്പമല്ല - സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായേ തനത് വരുമാനം വർദ്ധിക്കൂ. കേന്ദ്ര വിഹിതം വർദ്ധിക്കാൻ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും വർദ്ധിക്കണം. പിന്നെ കടമെടുക്കാം; സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (GSDP) ഒരു നിശ്ചിത അനുപാതമാണ് കടമെടുപ്പ് പരിധി. അഥവാ കടമെടുപ്പ് കൂട്ടുന്നതും പെട്ടെന്ന് നടക്കില്ല. പിന്നെയുള്ള വഴി ചെലവ് കുറയ്ക്കലാണ്.     

56 രൂപ തനതു വരുമാനമായും 21 രൂപ കേന്ദ്ര വിഹിതമായും 23 രൂപ കടമായും ലഭിക്കുന്നൊരു സർക്കാർ. അപ്പോൾ ചെലവാക്കാവുന്നത് 100 രൂപ. ഈ 100 ൽ 70 രൂപ കൊടുക്കാതിരിക്കാൻ പറ്റാത്ത (committed expenditure) ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ്. ബാക്കി 30 രൂപ. എന്നാൽ സർക്കാർ പലർക്കായി കൊടുക്കാമെന്നേറ്റത് ഈ 30 രൂപയിൽ കൂടുതലാണെങ്കിലോ? മുപ്പതിൽ കവിഞ്ഞുള്ള വാഗ്ദാനം ലംഘിക്കേണ്ടിവരും. ഇതാണ് കേരള സർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ അമിത വാഗ്ദാനമാണ് (excess commitment) പ്രശ്നം; ഫ്രീഡ്‌മാൻ പറഞ്ഞ നാലാമത്തെ രീതിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും കൂടിച്ചേരുമ്പോൾ സംഭവിക്കാവുന്നത്!

ബാധ്യതയുടെ കെണി

money-count

ഇവിടെ കടക്കെണിയാണോ പ്രശ്നം? പക്ഷേ കടമെടുപ്പിന് പരിധിയില്ലേ? പരിധിയിൽ കവിഞ്ഞ കടമെടുക്കാൻ കഴിയില്ലല്ലോ? അപ്പോൾ കടക്കെണിയുണ്ടാകുന്നതെങ്ങനെ? കേരള സർക്കാർ കടക്കെണിയിലല്ല; വാഗ്ദാനങ്ങൾ വഴിയുള്ള ബാധ്യതയുടെ കെണിയിലാണ്. ബാധ്യത കടമെടുപ്പിലൂടെയും അല്ലാതെയും വരാം. സപ്ലൈകോ നെല്ല് സംഭരിക്കുന്നു; അതിന്റെ വില പിന്നീട് നൽകാമെന്ന് പറയുമ്പോൾ അതൊരു ബാധ്യതയാകുന്നു. സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ മുടങ്ങുമ്പോൾ അതും ബാധ്യതയാകുന്നു. ഇത്തരം ബാധ്യതകളെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിലൂടെ തടയാനാവില്ല. സർക്കാരിന്റെ സാമ്പത്തിക അച്ചടക്കം മാത്രമാണ് പരിഹാരം. 

ശമ്പളവർധന മുറപോലെ

കേരള ജനസംഖ്യയുടെ 3% മാത്രം വരുന്ന സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരും 56 രൂപ തനത് വരുമാനത്തിലെ 51 രൂപയും (തനതു വരുമാനത്തിന്റെ 90%, കടവും കേന്ദ്ര വിഹിതവുമുൾപ്പെടുന്ന മൊത്തം വരവിന്റെ 51%) കൊണ്ടുപോകുന്നു. തനത് വരുമാനത്തിലെ ബാക്കിവരുന്ന 5 രൂപ, കേന്ദ്രവിഹിതമായ 21 രൂപ, കടമെടുത്ത 23 രൂപ -  മൊത്തം വരവിന്റെ 49%. ഈ തുക മാത്രമാണ് ശമ്പളവും പെൻഷനുമല്ലാത്ത സർക്കാർ ചെലവുകൾക്ക് ലഭ്യമാകുന്നത്; സർക്കാർ ജീവനക്കാരും പെൻഷൻകാരും കൂടി ഉൾപ്പെടുന്ന 100% കേരള ജനതയ്ക്ക് ലഭ്യമാകുന്നത്. ഇവിടെയാണ് പ്രശ്നം. കൊടുക്കാമേന്നേറ്റ പണം കൊടുക്കാതിരിക്കുന്നതിന് പുറമേ പോലീസ് ജീപ്പിൽ ഇന്ധനമടിക്കുക, സർക്കാർ ആശുപത്രിയിൽ മരുന്നു വാങ്ങുക തുടങ്ങിയ ആവശ്യങ്ങൾക്കും പണം തികയുന്നില്ല!      

പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് 2016 ലാണ്;  പതിനൊന്നാം കമ്മീഷന്റെത് 2021ലും. ഇതിനിടയ്ക്ക് കേരളത്തിൽ രണ്ടുതവണ പ്രളയമുണ്ടായി; 2020ല്‍ കോവിഡും. ഇതിന്റെയെല്ലാം ഭീമമായ  സാമ്പത്തിക ആഘാതം സർക്കാരും ജനങ്ങളും അനുഭവിച്ചു. പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചപ്പോഴേക്ക് 2018ലെയും 19ലെയും വെള്ളപ്പൊക്കം നടന്നു കഴിഞ്ഞിരുന്നു. റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്ത് ഒന്നാം കോവിഡ് തരംഗവുമുണ്ടായിരുന്നു. ഈയൊരസാധാരണ സാഹചര്യത്തിൽ ശമ്പള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നത് സർക്കാരിന് നീട്ടിവെക്കാമായിരുന്നു; അതിനെ സാധൂകരിക്കാൻ തീർത്തും ന്യായമായ കാരണവുമുണ്ടായിരുന്നു. പക്ഷേ ശമ്പളവർധന മുറപോലെ നടന്നു. അഥവാ അന്നു വിതച്ച വിത്താണ് ഇന്ന് സർക്കാർ കൊയ്യുന്നത്. 

economy6

പത്താം ശമ്പള കമ്മീഷൻ 2016ൽ സമർപ്പിച്ച റിപ്പോർട്ടിൽ ശമ്പളം വർധിപ്പിക്കാനുള്ള ശുപാർശക്കൊപ്പം പത്തുവർഷത്തിലൊരിക്കൽ മാത്രം ശമ്പള വർധന നടത്തിയാൽ മതിയെന്നും നിർദ്ദേശിച്ചിരുന്നു. അത് അവഗണിച്ചു. പതിനൊന്നാം ശമ്പള കമ്മീഷൻ നിർദേശിച്ചത് അടുത്ത ശമ്പള വർദ്ധന ഏഴു വർഷത്തിനുശേഷം മതി എന്നാണ്. അഥവാ 2024ന് പകരം 2026ൽ മതി അടുത്ത ശമ്പള വർദ്ധന. ഇതെങ്കിലും സർക്കാർ കേൾക്കുമോ?

ലാഭത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖല വാങ്ങുന്ന അതേ നിരക്കുകൾ വാങ്ങി, എന്നാൽ ക്ഷേമ പ്രവർത്തനം നടത്താതെ നഷ്ടം വരുത്തിവെക്കുന്ന കെഎസ്ആർടിസി പോലുള്ള പൊതുമേഖല സ്ഥാപനങ്ങളാണ് മറ്റൊരു പ്രശ്നം. ഒന്നുകില്‍ ഇവ ലാഭത്തിലാക്കുക; അല്ലെങ്കിൽ പുതിയ നിയമനം നടത്താതെ, നിലവിലുള്ളവർ വിരമിക്കുന്നതിനനുസരിച്ച് ഈ സ്ഥാപനങ്ങൾ സാവധാനം നിർത്തലാക്കിയാൽ വരും വർഷങ്ങളിലെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് അയവു കിട്ടും. 

economy4

പിന്നെ മലയാളികൾ മനസ്സിലാക്കേണ്ടൊരു കാര്യം സർക്കാരിന്റെ കൈവശമുള്ള വിഭവങ്ങൾ പരിമിതമാണെന്നതാണ്; സർക്കാരിന്റെ കൈയ്യിൽ അക്ഷയപാത്രമില്ല. ഇരുന്നുണ്ണാമെന്ന് ജനങ്ങളും ഇരുന്നൂട്ടാമെന്ന് സർക്കാരും കരുതരുത്. ഉത്പാദനവും വിപണനവും നടന്നാലേ സമ്പദ് വ്യവസ്ഥ വളരൂ.  വളർച്ചയുണ്ടെങ്കിലേ ജീവിത നിലവാരമുയരൂ; വരുമാനമുയരുമ്പോഴേ സർക്കാരിന് നികുതി ലഭിക്കൂ. നികുതി ലഭിച്ചാലേ ക്ഷേമപ്രവർത്തനം നടത്താൻ കഴിയൂ. ഇനിയും മലയാളികൾ സർക്കാരിന്റെ വാഗ്ദാനങ്ങൾ അതേപടി വിശ്വസിക്കരുത്   

അപ്പോൾ കേന്ദ്രം കേരളത്തിനെ സാമ്പത്തികമായി ഞെരുക്കുന്നതോ? കേന്ദ്രത്തിനെതിരെ പ്രധാനമായും നാല് ആരോപണങ്ങളാണ് കേരളത്തിനുള്ളത്. 

∙ജി എസ് ടി നഷ്ടപരിഹാരം നിർത്തിയതിനാൽ ഈ വർഷം 12,000 കോടിയുടെ കുറവ് - ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ 5 വർഷങ്ങളിൽ മാത്രമാണ് നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞത്. ഇത് 2017 ൽത്തന്നെ പ്രഖ്യാപിച്ചതാണ്; എല്ലാ സംസ്ഥാനങ്ങൾക്കും ബാധകവുമാണ്. ഇത് മുൻകൂട്ടി കണ്ടു വരവിലും ചെലവിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയല്ലേ സംസ്ഥാന സർക്കാർ ചെയ്യേണ്ടത്? 

∙കിഫ്ബിയുടെയും ക്ഷേമപെൻഷൻ കമ്പനിയുടെയും കടം സംസ്ഥാന കടത്തിന്റെ ഭാഗമാക്കി - സ്വന്തമായി തിരിച്ചടവ് ശേഷിയില്ലാത്ത, ബജറ്റ് വിഹിതത്തിൽ നിന്നും കടം തിരിച്ചടയ്ക്കേണ്ട സ്ഥാപനങ്ങളാണ് ഇവ രണ്ടും. എങ്കിലിത് സംസ്ഥാനത്തിന്റെ കടം തന്നെയല്ലേ? ഇതുപോലെ സർക്കാരിലെ എല്ലാ വകുപ്പുകളും ഓരോ കമ്പനി സ്ഥാപിച്ച് കടമെടുത്താലോ? 2021 - 22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ ഇത്തരത്തിലുള്ള ബജറ്റ് ബാഹ്യ കടം (off budget borrowing) 66640 കോടിയായിരുന്നു. ഇതിൽ 53% തെലുങ്കാനയുടെയും 21% കേരളത്തിൻറെതുമാണ്. ഇതാണ് കേന്ദ്രം ശരിയാക്കിയത്. ഇത് തുടരാൻ അനുവദിച്ചിരുന്നെങ്കിൽ കേരളം കടക്കെണിയിലാകുമായിരുന്നു. ഇവിടെയും കേരളത്തോട് പ്രത്യേക വിവേചനമില്ല     

3 - ധനകാര്യ കമ്മീഷൻ നൽകുന്ന കേന്ദ്രനികുതി വിഹിതം പകുതിയായി കുറഞ്ഞു - ധനകാര്യ കമ്മീഷൻ ഒരു ഭരണഘടന സ്ഥാപനമാണ്; കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ വരുന്നതല്ല. അവരുടെ ശുപാർശകൾ കേന്ദ്രം അതേപടി നടപ്പിലാക്കി. കേന്ദ്രത്തിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുന്നത് പ്രതിശീർഷ വരുമാനം, സംസ്ഥാനത്തിന്റെ വിസ്തീർണ്ണം, ജനസംഖ്യ തുടങ്ങി സുതാര്യമായ 7 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്. ഇതുപ്രകാരം കേരളമൊരു മുന്നോക്ക സംസ്ഥാനമാണ്; യുപി, ബീഹാർ തുടങ്ങിയവ പിന്നോക്കവും. സ്വാഭാവികമായും ഒരു ഭരണഘടന സ്ഥാപനം മുന്നോക്കക്കാരനെക്കാൾ കൂടുതൽ പിന്നോക്കക്കാരനെ സഹായിക്കും. ഇതും സംസ്ഥാനത്തിന് മുൻകൂട്ടി കാണാവുന്നതായിരുന്നു. മാത്രമല്ല പകുതിയായി കുറയുന്നത് 1996 - 2000 കാലഘട്ടത്തിലെ പത്താം ധനകാര്യ കമ്മീഷൻ നൽകിയ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോഴാണ്. എന്നാൽ 2015-20 ലെ പതിനാലാം ധനകാര്യ കമ്മീഷൻ നൽകിയ വിഹിതവുമായി നോക്കുമ്പോൾ കുറവ് 23% മാത്രമാണ്

money-grow-3-

∙ കേന്ദ്ര നികുതി വിഹിതത്തിന് ശേഷമുള്ള റവന്യൂ കമ്മി ഗ്രാൻറ് കുറച്ചു - ഈ ഗ്രാൻറ് നൽകുന്നതും ധനകാര്യ കമ്മീഷനാണ്. മാത്രമല്ല ഇതേറ്റവും കൂടുതൽ ലഭിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം; മൊത്തം ഗ്രാൻറ് തുകയുടെ 12.84%! 2021- 22 മുതൽ മൂന്നുവർഷങ്ങളായി, ഓരോ വർഷവും കുറഞ്ഞുവരുന്ന രീതിയിൽ ഇത് ലഭിക്കും. ഇതും സംസ്ഥാന സർക്കാറിനു നേരത്തെ അറിവുള്ളതാണ്

1991ൽ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറിയത് ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങൾ വഴിയായിരുന്നു. ഇത്തരം ഘടനാപരമായ പരിഷ്കാരങ്ങൾ കേരള സമ്പദ് വ്യവസ്ഥയിലും വരുത്താനുള്ള സുവർണാവസരമാണ് ഈ പ്രതിസന്ധി. ഈ വെല്ലുവിളിയേറ്റെടുക്കാൻ ധനമന്ത്രിയും മുഖ്യമന്ത്രിയും തയ്യാറാകുമോ? 

English Summary:

Kerala Government is in Debt, What is Happeneing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com