ADVERTISEMENT

ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2024-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇടക്കാല ബജറ്റ് മാത്രമേ അവതരിപ്പിക്കൂ. എങ്കിലും വിദ്യാഭ്യാസ മേഖല കാര്യമായ പ്രതീക്ഷയിലാണ്. മേഖലയുടെ ഭാവി വളര്‍ച്ചയ്ക്ക് ദിശ നല്‍കുന്ന കാര്യങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 

വിഹിതം കൂടുന്നു

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ വിദ്യാഭ്യാസത്തിനായുള്ള ചെലവിടല്‍ ഏകദേശം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2014ന് ശേഷം ഏഴ് പുതിയ ഐഐടികളും ഐഐഎമ്മുകളും രാജ്യത്ത് തുറന്നിട്ടുണ്ട്. 320 പുതിയ സര്‍വകലാശാലകളും രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചു. 

2014 സാമ്പത്തിക വര്‍ഷത്തില്‍ 68,728 കോടി രൂപയായിരുന്നു വിദ്യാഭ്യാസമേഖലയ്ക്കായി മാറ്റിവെച്ച വിഹിതം. എന്നാല്‍ ഇത് 2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 1,12,899 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ബജറ്റിന്റെ 2.9 ശതമാനം വിഹിതമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. 

ആ നിര്‍ദേശം ഇപ്പോഴും പാലിക്കപ്പെട്ടില്ല

1964-66ലാണ് കോത്താരി കമ്മീഷന്‍ സുപ്രധാനമായ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഇന്ത്യപോലൊരു രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ജിഡിപിയുടെ ആറ് ശതമാനമെങ്കിലും ഈ രംഗത്തിന് മാറ്റിവെക്കണമെന്നായിരുന്നു ഡി എസ് കോത്താരി അധ്യക്ഷനായ സമിതിയുടെ നിര്‍ദേശം. എന്നാല്‍ ആറ് പതിറ്റാണ്ട് കഴിഞ്ഞും അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 

യുഎസ്, ജപ്പാന്‍, റഷ്യ പോലുള്ള രാജ്യങ്ങളുടെ വിദ്യാഭ്യസ ചെലവിടല്‍ വിലയിരുത്തിയ ശേഷമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. നിലവില്‍ ജിഡിപിയുടെ 4.4 ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവിടുന്നത്. 

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആറ് ശതമാനത്തിന്റെ കാര്യം പറയുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള വിഹിതം ആറ് ശതമാനത്തിലേക്ക് എത്തിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രവും പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ പോളിസി 2020-ല്‍ പറയുന്നത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തിയ വിദ്യാഭ്യാസ മോഡലുകള്‍ വിന്യസിക്കുക, നൈപുണ്യ വികസനം സ്‌കൂള്‍ തലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ടിങ്ങില്‍ 10 ശതമാനം വര്‍ധന തുടങ്ങി നിരവധി മറ്റ് കാര്യങ്ങളും വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്നു. 

നികുതി കുറയ്ക്കുമോ?

നിലവില്‍ 18 ശതമാനം ജിഎസ്ടി സ്ലാബിലാണ് എഡ്യൂക്കേഷണല്‍ സര്‍വീസസ്, പ്രൊഡക്റ്റ്‌സ് മേഖല വരുന്നത്. ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന മേല്‍പ്പറഞ്ഞ മേഖലകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്നാണ് സംരംഭകരുടെ ആവശ്യം. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ നിക്ഷേപം നടത്തുന്ന സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് കാര്യമായ നികുതി ഇളവുകള്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്. 

സമഗ്ര ശിക്ഷ അഭിയാന്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍സ്, സ്‌കില്‍ ഇന്ത്യ പദ്ധതി തുടങ്ങിയവയ്‌ക്കെല്ലാം ഇത്തവണയും കാര്യമായ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ.

English Summary:

Any Special for Education-sector this Union Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com