ADVERTISEMENT

21,8000 കോടി രൂപയുടെ ഒരു വിഭാഗം മുന്‍കൂര്‍ വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തെ തുടര്‍ന്ന് നിക്ഷേപകരുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന്റെ ഭാഗമായിപ്രഖ്യാപിച്ച തിരിച്ചടവ് പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ പണയപ്പെടുത്തി എടുത്ത 215 കോടി ഡോളറിന്റെ വായ്പ തിരിച്ചടച്ചു. അംബുജ സിമന്റ് വാങ്ങാന്‍ എടുത്ത 700 ദശലക്ഷം ഡോളറും പലിശ ഇനത്തിലെ 203 ദശലക്ഷം ഡോളറും ഉള്‍പ്പെടുന്നതാണ് തിരിച്ചടവ്. 

വിപണിയെ വിട്ടൊഴിയാതെ പലിശനിരക്ക് ഭീഷണി Read more...

വായ്പ തിരിച്ചടവിന് പണം കണ്ടെത്തുന്നതിനായി 4 അദാനി കമ്പനികളിലെ ഓഹരികള്‍ ആഗോള നിക്ഷേപകരായ ജിക്യൂജി പാര്‍ട്ട്ണേഴ്സിന് വില്‍ക്കുകയായിരുന്നു. ഇടപാടിലൂടെ 187 കോടി ഡോളറാണ് (15,446 കോടി രൂപ) ആദാനിക്ക് സമാഹരിക്കാനായത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ Debt to Ebitda അനുപാതം 2022-23ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.54 കുറഞ്ഞ് 3.27 ആയി. ക്യാഷ് ബാലന്‍സ്  41.5 ശതമാനം ഉയര്‍ന്ന് 40,351 കോടിയിലെത്തി.  അസ്ഥിരമായ വിപണി സാഹചര്യങ്ങളില്‍ പോലും പണലഭ്യത ഉറപ്പാക്കാനുള്ള തങ്ങളുടെ ശേഷിയെയാണ് തിരിച്ചടവ് സൂചിപ്പിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന വരുമാനം അടക്കം 77,889 കോടി രൂപയാണ് പണമായി അദാനി ഗ്രൂപ്പിന്റെ കൈവശമുള്ളത്.

ബാധ്യതകള്‍ തീര്‍ക്കുന്നതിന് മുൻഗണന

ഏറ്റെടുക്കലുകളില്‍ നിന്ന് പിന്മാറിക്കൊണ്ട് ബാധ്യതകള്‍ തീര്‍ക്കുന്നതിലായിരുന്നു അദാനിയുടെ ശ്രദ്ധ. 31,00 കോടിയുടെ മക്വറി (Macquarie) ഏഷ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനു കീഴിലുള്ള ടോള്‍ റോഡുകള്‍ എറ്റെടുക്കാനുള്ള ഡീലില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് അദാനി പിന്മാറിയത്. നേരത്തെ എസ്‌കെഎസ് പവര്‍, ഡിബി പവറിന്റെ താപ വൈദ്യുത നിലയം, ഫ്യൂച്ചല്‍ ഗ്രൂപ്പിന്റെ ആസ്തികള്‍ തുടങ്ങിയവ ഏറ്റെടുക്കാനുള്ള നീക്കവും അദാനി ഉപേക്ഷിച്ചിരുന്നു. 

വരും മാസങ്ങളില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ ഓഹരികള്‍ വിറ്റ് 29,000 കോടി രൂപയോളം ഗ്രൂപ്പ് സമാഹരിച്ചേക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. മുന്‍കൂര്‍ വായ്പ തിരിച്ചടവ് പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി കൂടുതല്‍ ഓഹരികള്‍ വില്‍ക്കുമോ എന്ന് വ്യക്തമല്ല. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ഇടിഞ്ഞ അദാനിഗ്രൂപ്പ് ഓഹരികള്‍ ഇപ്പോള്‍ തിരിച്ചുവരവ് നടത്തുകയാണ്. ഗ്രൂപ്പിന് കീഴിലുള്ള എന്‍ബിഎഫ്‌സിയായ അദാനി ക്യാപിറ്റല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. 2024ഓടെ 1,500 കോടിയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) അദാനി ക്യാപിറ്റല്‍ നടത്തുമെന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തുവന്നിരുന്നു. 2023 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 2.27 ലക്ഷം കോടി രൂപയോളമാണ് അദാനി ഗ്രൂപ്പിന്റെ ആകെ കടം.

English Summary : Adani Group Repaying Loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com