ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ സർവകാല റെക്കോർഡ് നിലയിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലെ 61000 എന്ന നിലയിൽ നിന്ന് സെൻസെക്സ്  ഇപ്പോൾ 71000 കടന്ന് കുതിപ്പ് തുടരുന്നു. റഷ്യ യുക്രെയ്ൻ യുദ്ധം, ഇസ്രായേൽ ഹമാസ് സംഘർഷം എന്നിവയൊക്കൊന്നിനും ഇന്ത്യൻ ഓഹരി വിപണിയുടെ ജൈത്രയാത്രയെ തടയാൻ സാധിച്ചില്ല. ആഗോള തലത്തിൽ ഓഹരി വിപണി കിതച്ച് മുന്നേറുമ്പോൾ. ഇന്ത്യൻ ഓഹരി വിപണിക്ക് മുന്നും പിന്നും നോട്ടമില്ലാത്ത ഓട്ടത്തിന്റെ വർഷമായിരുന്നു 2023. 

എന്തുകൊണ്ട് ഇന്ത്യൻ ഓഹരി വിപണി പ്രിയപ്പെട്ടതാകുന്നു?

രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വളർച്ച, സുസ്ഥിരമായ സാമ്പത്തിക മേഖല, സംഘടിതവും, അസംഘടിതവുമായ മേഖലകളിലെ വളർച്ച,  വിദേശ നിക്ഷേപത്തിന്റെ  ഉദാരവൽക്കരണം, ഘടനാപരമായ പരിഷ്കാരങ്ങൾ, കാലാവസ്ഥാനയം നടപ്പാക്കൽ എന്നിവയെല്ലാം  ഇന്ത്യയെ വളരാൻ സഹായിച്ചു. ഇന്ത്യയുടെ 'വളർച്ച ഘടകത്തിൽ' ആകൃഷ്ടരായ ആഭ്യന്തര , വിദേശ നിക്ഷേപകരാണ് ഇന്ത്യൻ ഓഹരി വിപണിയെ 2023 ൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറാൻ സഹായിച്ചത്.

ചൈനയെ വേണ്ട

മഹാമാരിക്ക് ശേഷം ചൈനയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചതിലും ദുർബലമായ രീതിയിലാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലും, ബാങ്കിങ് മേഖലയിലും ഉണ്ടായ തളർച്ച രാജ്യത്തിന്റെ വളർച്ചയെയും മോശമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക അനിശ്ചിതത്വം കൂടുമ്പോൾ കുടുംബങ്ങൾ ചെലവഴിക്കാനും മടിക്കുകയാണ്. ഇത് പരോക്ഷമായി സമ്പാദ്യം വളർത്തുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയിലെ ഡിമാൻഡ് കൂട്ടുന്നില്ല. അതുതന്നെയാണ് ചൈനയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായി നേരിടുന്ന പ്രശ്‍നം.

buy-sell

വളർച്ച കുറയുന്ന ചൈനയിൽ നിന്ന് നല്ല വളർച്ചയുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് വിദേശ സ്ഥാപക നിക്ഷേപവും വഴി മാറി വരികയാണ്. അതും ഇന്ത്യൻ  ഓഹരി വിപണിയെ 2023 ൽ വളർത്തിയ ഒരു ഘടകമാണ്.

മ്യൂച്ചൽ ഫണ്ട് വളർച്ച 

മ്യൂച്വൽ ഫണ്ട്  ആസ്തികൾ 2023 സെപ്‌റ്റംബറിൽ അവസാനിച്ച രണ്ടാം പാദ കാലയളവിൽ 9 ശതമാനം വർധിച്ചു. 2021 സെപ്‌റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന ത്രൈമാസ വളർച്ചയാണിത്. മ്യൂച്ചൽ ഫണ്ട്  വ്യവസായത്തിന്റെ ശരാശരി ത്രൈമാസ എയുഎം 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 16 ശതമാനം വർധിച്ച് 47 ട്രില്യൺ രൂപയിലെത്തി. മ്യൂച്ചൽ ഫണ്ട്  വളർച്ചയുടെ ഭൂരിഭാഗവും സ്മോൾക്യാപ്, മിഡ്ക്യാപ് ഫണ്ടുകളാണ്. 2023ന്റെ  ആദ്യ ആറ് മാസങ്ങളിൽ നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 എന്നിവ യഥാക്രമം 35 ശതമാനവും 42 ശതമാനവും ഉയർന്നു. എന്നാൽ  ലാർജ്‌ക്യാപ് സൂചികയായ നിഫ്റ്റി 13 ശതമാനം മാത്രമാണ് ഉയർന്നത്. മികച്ച 20 ഫണ്ട് ഹൗസുകളിൽ, പരാഗ് പരീഖ് ഫിനാൻഷ്യൽ അഡ്വൈസറി സർവീസസ്, ടാറ്റ, ഇൻവെസ്‌കോ, കാനറ റൊബെക്കോ, നിപ്പോൺ ഇന്ത്യ എന്നിവയാണ് ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.  എസ്ബിഐ, ഐസിഐസിഐ പ്രുഡൻഷ്യൽ, എച്ച്‌ഡിഎഫ്‌സി എന്നിവ കൂടുതൽ ആസ്തികൾ കൈകാര്യം ചെയ്ത കമ്പനികളായിരുന്നു. 

സാങ്കേതിക വിദ്യയുടെ വളർച്ച

bull-bear

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും രാജ്യത്തെ ജനസംഖ്യയുടെ ഒരു ചെറിയ പങ്ക് ആണെങ്കിലും, കുടുംബങ്ങളുടെ ഓഹരി നിക്ഷേപം ഉയർന്നിട്ടുണ്ട്. രാജ്യത്തെ മർച്ചന്റ് ബാങ്കർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഓഫ് ഇന്ത്യ (എഐബിഐ) സംഘടിപ്പിച്ച  പരിപാടിയിൽ സംസാരിച്ച നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) എംഡിയും സിഇഒയുമായ ആശിഷ്കുമാർ ചൗഹാൻ, ഇന്ത്യൻ കുടുംബങ്ങളുടെ  വളരുന്ന ഓഹരി നിക്ഷേപത്തെ കുറിച്ച് എടുത്തു പറഞ്ഞു.  മൊബൈൽ ഫോണുകളുടെയും, ട്രേഡിങ് ആപ്പുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും ഓഹരി വ്യാപാരത്തിലേക്ക് വരാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.  കുറഞ്ഞ ചെലവിൽ ഇന്റെർനെറ്റ് ഉപയോഗിക്കാൻ സാധാരണക്കാർക്ക് പോലും സാധിക്കുന്നതും ഓഹരി വിപണി വളർച്ചയെ സഹായിക്കുന്നുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. 

ശക്തമായ ആഭ്യന്തര  സ്ഥാപന നിക്ഷേപകരുടെ  വളർച്ചയും ഇടപെടലും

ആഭ്യന്തര സ്ഥാപന നിക്ഷേപകർ  ഇന്ത്യയുടെ നട്ടെല്ലായി വളരുന്നതിനും 2023 സാക്ഷ്യം വഹിച്ചു. വിദേശ നിക്ഷേപക സ്ഥാപനങ്ങളാണ് ഇന്ത്യൻ ഓഹരി വിപണിയെ താങ്ങി നിർത്തുന്നത് എന്ന അവസ്ഥയിൽ നിന്ന്  ആഭ്യന്തര  സ്ഥാപനങ്ങൾ കാര്യങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യൻ ഓഹരി വിപണി നീങ്ങിയ ശേഷം 2023ലും ആഭ്യന്തര  സ്ഥാപന നിക്ഷേപകർ ഓഹരി വിപണിയുടെ സുസ്ഥിരമായ വളർച്ചക്ക് സഹായിച്ചു. ആഭ്യന്തര നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിനും, അത് വളർത്തുന്നതിനും, പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയുടെ ഗണ്യമായ സ്വാധീനം ഇന്ത്യയുടെ ഓഹരി വിപണിയിൽ 2023 ൽ കാണാമായിരുന്നു. അദാനി ഓഹരികൾക്കെതിരെ ആഗോളതലത്തിൽ ആരോപണങ്ങൾ ഉയർന്നപ്പോഴും എൽ ഐ സി പോലുള്ള സ്ഥാപനങ്ങൾ അടക്കം ഈ ഓഹരികൾ വിറ്റൊഴിയാതെ ഇരുന്നു.

സുതാര്യമായ രീതിയിൽ ഇന്ത്യൻ ഓഹരി വിപണി പ്രവർത്തിക്കാൻ സെബിയും കൃത്യമായ നിയമങ്ങൾ ഈ വർഷം നടപ്പിലാക്കിയിരുന്നു. ഫിൻഫ്ലുൻസർമാരുടെ പിടിയിൽപ്പെടാതെ ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സെബി കടുത്ത തീരുമാനങ്ങളെടുത്തു. 2023 ൽ  മൊത്തം വിപണി മൂല്യത്തിൽ ഹോംഗ്കോങ്ങ് എക്സ് ചേഞ്ചിനെ മറികടക്കാനും ഇന്ത്യൻ ഓഹരി വിപണിക്കായി.  കണക്കുകൾ പ്രകാരം ഇന്ത്യൻ ഓഹരി വിപണിയുടെ മൊത്തം വിപണി മൂല്യം 4 ലക്ഷം കോടി ഡോളർ ഡിസംബർ 5 ന് പിന്നിട്ടു. ന്യൂയോർക്ക് സ്റ്റോക്ക് എക്സ് ചേഞ്ച്, നാസ്ഡാക്ക്, ഷാങ് ഹായ് , യൂറോ നെക്സ്റ്റ്, ജപ്പാൻ, ഷെൻസെൻ എന്നിവയാണ് ഇന്ത്യക്ക് മുന്പിലുള്ളത്. 2024 ലും  ഇന്ത്യൻ ഓഹരി വിപണിയുടെ ജൈത്രയാത്ര തുടരുമെന്നാണ് വിദേശ ബ്രോക്കറേജ് ഹൗസുകളുടെ പ്രവചനങ്ങൾ.

English Summary:

Indian Share Market Jumped in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com