ADVERTISEMENT

കഴിഞ്ഞ വാരം തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി രാജ്യാന്തരവിപണിയുടെയും, ആഭ്യന്തര ഘടകങ്ങളുടെയും പിന്തുണയിൽ തിരിച്ചു കയറി. മുൻ ആഴ്ച്ചയിൽ 21782 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21600 പോയിന്റ് മേഖലയിൽ പിന്തുണ നേടി തിരിച്ചു കയറി 22040 പോയിന്റിലാണ് വെള്ളിയാഴ്ച അവസാനിച്ചത്. സെൻസെക്സ് ഒന്നര ശതമാനത്തോളം മുന്നേറി റെക്കോർഡ് ഉയരത്തിനും കൃത്യം 1000 പോയിന്റ് താഴെ 72426 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. 

രാജ്യാന്തര സൂചികകളിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ സാന്നിധ്യം ലഭിച്ചതും, എച്ച്ഡിഎഫ്സി ബാങ്കിൽ വാങ്ങൽ വന്നതും, എസ്ബിഐ കുതിപ്പ് നടത്തിയതും വിപണിക്ക് അനുകൂലമായി. ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി ഓട്ടോയും 3%ൽ കൂടുതൽ മുന്നേറിയപ്പോൾ സെയിലിന്റെയും, ഹിൻഡാൽകോയുടെയും വീഴ്ചയിൽ മെറ്റൽ സെക്ടറും, തിങ്കളാഴ്ചത്തെ വീഴ്ചയുടെ ക്ഷീണത്തിൽ മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു. ഐടി, ഫാർമ സെക്ടറുകളും, നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും കഴിഞ്ഞ ആഴ്ചയിൽ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 

ക്രമപ്പെടുന്ന ഇന്ത്യൻ പണപ്പെരുപ്പം 

ഇന്ത്യയുടെ ജനുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പ വളർച്ചയ്ക്ക് പിന്നാലെ മൊത്തവിലക്കയറ്റം വിപണി അനുമാനത്തേക്കാൾ ക്രമപ്പെട്ടതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഡിസംബറിൽ 5.69% ആയിരുന്ന ഇന്ത്യൻ സിപിഐ വളർച്ച ജനുവരിയിൽ 5.1%ലേക്ക് കുറഞ്ഞപ്പോൾ മൊത്തവിലക്കയറ്റ വളർച്ച 0.27%ലേക്ക് ഇറങ്ങിയതും ഡിസംബറിൽ 9.38% ആയിരുന്ന ഭക്ഷ്യ വിലക്കയറ്റം ജനുവരിയിൽ 6.85%ലേക്ക് ക്രമപ്പെട്ടതുമാണ് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്.  

കഴിഞ്ഞ ഫെബ്രുവരി മുതൽ 6.50%ൽ തുടരുന്ന റിപ്പോ നിരക്ക് കുറയ്ക്കാതെ നിർത്തിയതിലൂടെയും, നിലവിലെ നയം തുടരുന്നതിലൂടെയും ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം 4% എന്ന പ്രഖ്യാപിത ലക്‌ഷ്യത്തിലേക്ക് സമീപഭാവിയിൽ തന്നെ എത്തിക്കാൻ ആർബിഐക്ക് സാധ്യമാകുമെന്നാണ് വിപണിയിലെ പൊതു അനുമാനം. ഭക്ഷ്യവിലക്കയറ്റം ഒഴിവാക്കിയുള്ള കോർ ഇൻഫ്‌ളേഷൻ തുടർച്ചയായി 6%ൽ കുറവ് വളർച്ച കാണിക്കുന്നതും, ഇന്ധനവിലക്കയറ്റം 50 മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 3.6%ൽ എത്തി നിൽക്കുന്നതും, ഭക്ഷ്യവിലക്കയറ്റം ഇരട്ട സംഖ്യയിൽ നിന്നും ഇറങ്ങിയതും ആർബിഐയുടെ ശ്രമങ്ങളെ സാധൂകരിക്കുകയും ചെയ്യുന്നു. വ്യാപകമാകുന്ന ഓൺലൈൻ ഷോപ്പിങ് കോർ ഇൻഫ്‌ളേഷൻ കുറയുന്നതിന് കാരണമാകുന്നുണ്ട് എന്ന പൊതുനിരീക്ഷണം ശരിയാണെങ്കിൽ ഇന്ത്യയുടെ പണപ്പെരുപ്പം വേഗത്തിൽ തന്നെ ലക്‌ഷ്യം പ്രാപിച്ചേക്കാം.  

usmarket4

പിടിതരാതെ അമേരിക്കൻ പണപ്പെരുപ്പം 

ജനുവരിയിലെ അമേരിക്കയുടെ പണപ്പെരുപ്പം പ്രതീക്ഷവിട്ട് വളർന്നത് നിരാശയായെങ്കിലും ഫെഡ് റിസർവ് പലിശ നിരക്കിൽ കുറവ് വരുത്തുക തന്നെ ചെയ്യുമെന്ന അനുമാനത്തിൽ അമേരിക്കൻ വിപണി തിരിച്ചു വരവ് നടത്തി. ഫെഡ് റിസർവ് 2024ൽ നാല് തവണയെങ്കിലും നിരക്ക് കുറക്കുമെന്നും, ജൂണിലെ യോഗത്തിൽ തന്നെ ഫെഡ് റിസർവ് നിരക്ക് കുറക്കൽ നടപടി ആരംഭിക്കുമെന്ന പ്രത്യാശ സാമ്പത്തിക വിദഗ്ദ്ധർ പങ്കുവെച്ചതും വിപണിക്ക് അനുകൂലമാണ്. 

മാർച്ച് മാസത്തിലെ ഫെഡ് യോഗതീരുമാനങ്ങളെ സ്വാധീനിക്കാനിടയുള്ള നോൺഫാം പേറോൾ കണക്കുകളും, പിസിഐ ഡേറ്റയും വരുന്ന ആഴ്ചകളിൽ അമേരിക്കൻ വിപണിയെ സ്വാധീനിക്കും. ഫെഡ് അംഗങ്ങളുടെ അഭിപ്രായപ്രകടനങ്ങളും വിപണിയിൽ സ്വാധീനം ചെലുത്തിയേക്കാം. 

മാന്ദ്യത്തിലേക്ക് ജപ്പാനും, യൂറോപ്പും 

തുടർച്ചയായി രണ്ട് പാദങ്ങളിൽ ആഭ്യന്തര ഉല്‍പാദനത്തിൽ വളർച്ച ശോഷണം അഥവാ നെഗറ്റീവ് വളർച്ച കുറിച്ചാൽ ആ സമ്പദ് വ്യവസ്ഥ സാങ്കേതികമായി ‘മാന്ദ്യ’ത്തിലേക്ക് വീണു എന്ന് അനുമാനിക്കുന്ന രീതി വെച്ച് ജപ്പാനും, യൂകെയും മാന്ദ്യത്തിലേക്ക് വീണു കഴിഞ്ഞു. എന്നാൽ സെപ്റ്റംബർ പാദത്തിൽ 3.3% വാർഷിക വളർച്ച ശോഷണം കുറിച്ച ജാപ്പനീസ് സമ്പദ് വ്യവസ്ഥ അവസാന പാദത്തിൽ 0.4% മാത്രമേ നെഗറ്റീവ് വളർച്ച കുറിച്ചിട്ടുള്ളു എന്നത് ഇക്കണോമിയുടെ തിരിച്ചു വരവിനെയാണ് സൂചിപ്പിക്കുന്നത്. 

usmarket6

ലോക വിപണിയിൽ അടുത്ത ആഴ്ച 

∙തിങ്കളാഴ്ച അവധിയായ അമേരിക്കൻ വിപണിക്ക് ബുധനാഴ്ച വരുന്ന ഫെഡ് മിനുട്സ് നിർണായകമാണ്. ഫെഡ് അംഗങ്ങളായ റാഫേൽ ബോസ്റ്റിക്ക്, മൈക്കൽ ബൗമാൻ എന്നിവർ ബുധനാഴ്ചയും, ക്രിസ്റ്റഫർ വാലർ വെള്ളിയാഴ്ചയും സംസാരിക്കാനിരിക്കുന്നതും വിപണിയെ സ്വാധീനിച്ചേക്കാം. 

∙ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി പ്രധാന രാജ്യങ്ങളെല്ലാം മാനുഫാക്ച്ചറിങ്, സർവിസ് പിഎംഐ ഡേറ്റകൾ പ്രഖ്യാപിക്കുന്നതും വിപണിക്ക് പ്രധാനമാണ്. യൂറോ സോൺ സിപിഐയും, ജർമൻ ജിഡിപിയും ആഴ്ചാവസാനത്തിൽ യൂറോപ്യൻ വിപണികളെയും സ്വാധീനിച്ചേക്കാം. 

∙ചൈനയുടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് നിരക്കുകൾ ചൊവ്വാഴ്ചയാണ് പ്രഖ്യാപിക്കുക. ബാങ്ക് ഓഫ് കൊറിയ വ്യാഴാഴ്‌ചയും പുതിയ നയങ്ങളും, നിരക്കുകളും പ്രഖ്യാപിക്കുന്നു. ആർബിഐ നയാവലോകനസമിതിയുടെ മിനുട്സ് വ്യാഴാഴ്ചയും പുറത്ത് വരുന്നു. 

ഓഹരികളും സെക്ടറുകളും 

usmarket5

∙വെള്ളിയാഴ്ച അവസാനിച്ച ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം 84560 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള അനുമതി നൽകിയത് ഡിഫൻസ് ഓഹരികൾക്ക് അനുകൂലമാണ്. റഡാറുകൾ, ടോർപിഡോകൾ, വിവിധതരം വിമാനങ്ങൾ, ഡ്രോണുകൾ, യുദ്ധ വാഹനങ്ങൾ എന്നിവയുടെ വാങ്ങൽ ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്ക്സ്, ഭാരത് ഡൈനാമിക്സ് മുതലായ ഓഹരികൾക്ക് ഇനിയും മുന്നേറ്റം നൽകും.   

∙എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും 16 കമ്പനികൾ ഇടം പിടിച്ചത് വിപണിക്ക് അനുകൂലമാണ്. ഫാക്ട്, കല്യാൺ ജ്വല്ലേഴ്സ് എന്നീ കേരളം ആസ്ഥാനമായ കമ്പനികൾക്ക് പുറമെ ആർവിഎൻഎൽ, എസ്ജെവിഎൻ, ന്യൂഇന്ത്യ അഷ്വറൻസ്, എൻഎൽസി, സുസ്‌ലോൺ, കെപിഐടി ടെക്ക്, മസഗോൺ ഡോക്സ്, ജിൻഡാൽ സ്റ്റെയിൻലെസ്സ്, മെട്രോ ബ്രാൻഡ്‌സ്, ഫീനിക്സ് മിൽസ്, പൂനവാല ഫിൻകോർപ്പ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, സുന്ദരം ഫിനാൻസ്, തെർമാക്സ് എന്നീ ഓഹരികളും എഫ്ടിഎസ്ഇയുടെ ലോക സൂചികയിൽ ഇടം പിടിച്ചു.  

∙മോർഗൻ സ്റ്റാൻലിയുടെ എംഎസ് സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഭെൽ, യൂണിയൻ ബാങ്ക്, പിഎൻബി, ജിഎംഡിസി, ജിഎംആർ എയർപോർട്സ് ഇൻഫ്രാ എന്നീ ഓഹരികളും, എംഎസ് സിഐ സ്‌മോൾ ക്യാപ് സൂചികയിൽ ഐആർഇഡിഎ, ജെപി അസോസിയേറ്റ്, സെല്ലോ, സയിന്റ്റ് ഡിഎൽഎം, ഹോനാസ, ഐടിഡി സിമെന്റേഷൻ, ജെകുമാർ ഇൻഫ്രാ, സ്വാൻ എനർജി, സ്‌പൈസ് ജെറ്റ് എന്നിവ അടക്കം 21സൂചികകൾ ഇടംപിടിച്ചതും അനുകൂലമാണ്. ഫെബ്രുവരി 29  മുതലാണ് ഓഹരികൾ സൂചികകളിൽ ഇടംപിടിക്കുക. 

∙ജനുവരിയിൽ യാത്ര വാഹനങ്ങളുടെ വില്പനയിൽ പ്രകടമായ വില്പന വർദ്ധന വരും മാസങ്ങളിലും തുടരുമെന്ന പ്രവചനം ഓട്ടോ ഓഹരികൾക്ക് അനുകൂലമാണ്. മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ മാരുതിയും,ടാറ്റ മോട്ടോഴ്സും, മഹീന്ദ്രയും കഴിഞ്ഞ  നേടിയിരുന്നു.  

ഇന്ത്യൻ ഓട്ടോമൊബൈൽ നിർമാതാക്കളുടെ സംഘടനയായ എസ്ഐഎഎംന്റെ റിപ്പോർട്ട് പ്രകാരം ജനുവരിയിലെ പാസഞ്ചർ വാഹന വില്പന 2023  ജനുവരിയിലെ 3,46,080 യൂണിറ്റിൽ നിന്നും 3,93,074 യൂണിറ്റിലേക്കും, ബൈക്ക് വില്പന മുൻ ജനുവരിയിലെ 11,84,376 എന്നതിൽ നിന്നും 14,95,183 യൂണിറ്റിലേക്കും, മുച്ചക്ര വാഹന വില്പന 53,537 യൂണിറ്റിലേക്കും കുതിച്ചപ്പോൾ കൊമേഴ്ഷ്യൽ വാഹന വില്പനയിൽ കുറവ് വന്നു. 

∙ടാറ്റ മോട്ടോഴ്‌സ് ഇവി മോഡലുകളുടെ വിലകുറച്ച് മത്സരത്തിന് സജ്ജമാകുന്നത് കമ്പനിയുടെ ഇലക്ട്രിക് വാഹനവിപണിയിലെ മേധാവിത്തമുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകും. മഹീന്ദ്ര വാഹനങ്ങളുടെ വില കുറയ്ക്കൽ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. 

∙ജെഎസ്ഡബ്ലിയു സ്റ്റീൽ, സിമന്റ് പ്ലാന്റുകളും പോർട്ടും അടക്കം 65000 കോടി രൂപയുടെ നിക്ഷേപമാണ് ഒറീസയിൽ നടത്തുന്നത്. അടുത്ത തിരുത്തൽ ജെഎസ്ഡബ്ലിയു ഓഹരികളിൽ അവസരമാണ്. 

∙ആർഇസിയുടെ ഉപകമ്പനിയിൽ നിന്നും 838 കോടി രൂപയുടെ കരാറിന് ധാരണയായത് ടാറ്റ പവറിന് അനുകൂലമാണ്. 

∙രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടേതടക്കമുള്ള സ്മാർട്ട് ഫോൺ നിർമാണകരാർ ലഭ്യമായ ഡിക്സൺ ടെക്‌നോളജീസ് നടപ്പ് സാമ്പത്തിക അവർഷത്തിൽ 400 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 

∙കടക്കെണിയിലായ ഡിഫൻസ് കമ്പനി റോൾട്ട ഇന്ത്യക്ക് വേണ്ടി റീബിഡ്ഡ്‌  ചെയ്യാനുള്ള അനുമതി എൻസിഎൽടിയിൽ നിന്നും പതഞ്ജലിക്ക് ലഭിച്ചത്  ഇരു കമ്പനികൾക്കും അനുകൂലമാണ്. 

ക്രൂഡ് ഓയിൽ 

ഗാസയിൽ വീണ്ടും പ്രശ്നങ്ങൾ ഗുരുതരമാകുന്നതും, ഹിസ്‌ബുള്ള കൂടുതൽ അക്രമം റിപ്പോർട്ട് ചെയ്തതും ചാഞ്ചാട്ടങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ച ക്രൂഡ് ഓയിലിന് വെള്ളിയാഴ്ച വീണ്ടും മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് രണ്ട് ശതമാനത്തോളം മുന്നേറി 83.50 ഡോളറിന് മുകളിലാണ് കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഒപെകിന്റെ ആവശ്യകത-അനുമാനങ്ങൾക്കൊപ്പം മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങളും അടുത്ത ആഴ്ചയിലും ക്രൂഡ് ഓയിലിന്റെ ഗതി നിർണയിക്കും. മാന്ദ്യ സൂചനകളും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വർദ്ധനയും ക്രൂഡിന് ക്ഷീണമാണ്. 

സ്വർണം 

TURKEY-ECONOMY-GOLD-FEATURE

അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റത്തിൽ താഴേക്കിറങ്ങി 2000 വരെയെത്തിയ  രാജ്യാന്തര സ്വർണ വില വെള്ളിയാഴ്ച തിരിച്ചു കയറി 2025 ഡോളറിലാണ് ക്ളോസ് ചെയ്തത്. ഡോളർ ക്രമപ്പെട്ടതും, മാന്ദ്യ വാർത്തകളും, സ്വർണത്തിന് 2000 ഡോളറിൽ പിന്തുണ ലഭിച്ചതും കഴിഞ്ഞ വാരത്തിൽ ക്രൂഡ് ഓയിലിന് അനുകൂലമായി. 

ഐപിഓ 

ഹയാത്ത് ബ്രാൻഡ്‌സ് ഹോട്ടലുകൾ നടത്തുന്ന ജൂനിറ്റർ ഹോട്ടൽസിന്റെ ഐപിഓ ബുധനാഴ്ച ആരംഭിക്കുന്നു. ഏഴു ഹോട്ടലുകളിലായി 1836 റൂമുകൾ കൈകാര്യം ചെയ്യുന്ന കമ്പനി 342-360 രൂപ നിരക്കിൽ 1800 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്. 

മൾട്ടിസ്പെഷ്യൽറ്റി ഹോസ്പിറ്റൽ ശ്രംഖലയായ ഐഎൽഎസ് ഹോസ്പിറ്റൽ ബ്രാൻഡിന്റെ ഉടമസ്ഥരായ ജിപിടി ഹെൽത്ത്കെയറിന്റെ ഐപിഓ വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Coming Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com