ADVERTISEMENT

ഓഹരികള്‍ ദീര്‍ഘകാലയളവില്‍ മറ്റെല്ലാ ആസ്തികളേയുമപേക്ഷിച്ച് മികച്ച നേട്ടം നടത്തുമെന്നാണ് സാമ്പത്തിക ചരിത്രം പറയുന്നത്. എന്നാല്‍ ഹ്രസ്വകാലത്ത് അവ ചഞ്ചലവും അപകടം പിടിച്ചതുമായിരിക്കും. ഇന്ത്യയില്‍ കഴിഞ്ഞ 5,10,15, 20, 30 വര്‍ഷങ്ങളിലെ പ്രകടനം നിരീക്ഷിച്ചാല്‍ ഓഹരികളാണ്  ഏറ്റവും മുന്നില്‍ എന്നു കാണാം. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷത്തെ പ്രകടനം പരിശോധിച്ചാല്‍ ലാഭം കുറവാകാം. അത്, സ്ഥിരവുമായിരിക്കില്ല. 2021, 2022, 2023 വര്‍ഷങ്ങളില്‍ നിഫ്റ്റി യഥാക്രമം 24.12 ശതമാനം, 4.33 ശതമാനം, 20.03 ശതമാനം എന്ന ക്രമത്തില്‍ ലാഭം നല്‍കി. 

എസ്‌ഐപികള്‍

വരും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന രണ്ടക്ക ലാഭം നല്‍കാന്‍ ഓഹരികള്‍ക്കു കഴിയും. നിക്ഷേപകര്‍ക്ക് 12 മുതല്‍ 15 ശതമാനം വരെ ശരാശരി വാര്‍ഷിക ലാഭം പ്രതീക്ഷിക്കാം. 2027 ഓടെ സെന്‍സെക്‌സ് നിലവാരം 100,000 പോയിന്റില്‍ എത്താം. 

കോവിഡാനന്തരം ഡിമാറ്റ് അക്കൗണ്ടുകളുടേയും മ്യൂച്വല്‍ ഫണ്ട് ഫോളിയോകളുടേയും കാര്യത്തില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയുണ്ടായി. ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2020 ഏപ്രിലിലെ 4.09 കോടിയില്‍ നിന്നും 2024 ജനുവരിയില്‍ 13 കോടിയായി ഉയര്‍ന്നു. മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തികളാണെങ്കില്‍ 2012 ലെ 7.93 ട്രില്യണ്‍ രൂപയില്‍ നിന്ന് 2024 ജനുവരിയോടെ 52 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. നിക്ഷേപ ശൈലിയില്‍ ഉണ്ടായ ഏറ്റവും ആരോഗ്യകരമായ പ്രവണത എസ്‌ഐപികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ്. 2024 ജനുവരിയില്‍  എസ്‌ഐപിയിലൂടെ നിക്ഷേപിക്കപ്പെട്ടത് 18838 കോടി രൂപയാണ്. 

ഡീമാറ്റ് അക്കൗണ്ടുകളുടെ സ്‌ഫോടനാത്മകമായ വളര്‍ച്ചക്ക് ദോഷ വശങ്ങളുമുണ്ട്. ചെറുകിട നിക്ഷേപകരില്‍ വലിയൊരു പങ്ക് ഇന്ന് ഓഹരി വിപണിയില്‍ വലിയ തോതില്‍ ഊഹക്കച്ചവടം നടത്തുന്നു. ഊഹക്കച്ചവടത്തിന്റെ അപകടത്തെക്കുറിച്ച് സെബി ഇതിനകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഓഹരി വിപണിയില്‍  ഊഹക്കച്ചവടം നടത്തുന്ന 90 ശതമാനം ട്രേഡര്‍മാര്‍ക്കും പണം നഷ്ടമാകുന്നുണ്ട്. കോടികളാണ് ഇങ്ങനെ നഷ്ടമായത്. എത്രയും വേഗം ഇത്തരം ഊഹക്കച്ചവടങ്ങള്‍ അവസാനിപ്പിക്കുന്നതാണ് അവര്‍ക്കു നല്ലത്. എന്നാല്‍, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് എസ്‌ഐപിയിലൂടെ മാന്യമായ ലാഭം കിട്ടുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടുകളാണ് നല്ലത്. 

ചെറുകിട നിക്ഷേപകരില്‍ അധികം പേര്‍ക്കും ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കാനുള്ള വൈദഗ്ധ്യമില്ല. വിജയകരമായ നിക്ഷേപത്തിനുള്ള ശരിയായ മാര്‍ഗം എസ്‌ഐപികളിലൂടെ ദീര്‍ഘകാല നിക്ഷേപം നടത്തുക എന്നതാണ്. കഴിഞ്ഞ 5, 10, 20 വര്‍ഷങ്ങളിലെ കാര്യമെടുത്താല്‍ ഇന്ത്യയും അമേരിക്കയുമാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഓഹരി വിപണികള്‍ എന്നു കാണാം. ചൈനയെ മറികടന്നുള്ള ഇന്ത്യയുടെ പ്രകടനം എടുത്തു പറയേണ്ടിയിരിക്കുന്നു. 14 വര്‍ഷം മുമ്പ് ഷാങ്ഹായ് കോംപൊസിറ്റ് സൂചികയും നിഫ്റ്റിയും യഥാക്രമം 3018, 5000 ത്തിനടുത്ത് എന്നിങ്ങനെയായിരുന്നു. ഇപ്പോള്‍ 14 വര്‍ഷത്തിനു ശേഷം 2024 ഫെബ്രുവരിയില്‍ ഷാങ്ഹായ് സൂചിക 2865 ല്‍ നില്‍ക്കുമ്പോള്‍ നിഫ്റ്റി 22000 ത്തിനു മുകളിലാണ്. ഇന്ത്യയുടെ സുസ്ഥിരമായ മികച്ച പ്രകടനം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ പോര്‍ട് ഫോളിയോ നിക്ഷേപങ്ങള്‍  ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. വ്യവസ്ഥിത നിക്ഷേപത്തിലൂടെ വരാനിരിക്കുന്ന ഈ സമ്പദ് സൃഷ്ടിയില്‍ പങ്കാളികളാവുക മാത്രമാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്.   

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary:

Invest in Shares Through SIP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com