ADVERTISEMENT

'ഭാര്യയ്ക്കു ചെലവിനു കൊടുക്കണം, അമ്മയ്ക്ക് കൊടുക്കരുത്' എന്നു പഴമക്കാർ പറയാറുണ്ട്. ഇതു കേൾക്കുമ്പോൾ ചിലരുടെയെങ്കിലും നെറ്റി ചുളിയുന്നുണ്ടാകും. എന്താണിതിലെ പൊരുൾ ? അമ്മയ്ക്ക് എടുക്കാനുള്ള അവകാശം ഉണ്ട്. പിന്നെ കൊടുക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ ഭാര്യയുടെ ആവശ്യമറിഞ്ഞ് ചെലവിനു കൊടുത്തില്ലെങ്കിൽ ദുരുപയോഗം സംഭവിക്കാം. ഈ ഉദ്ദേശത്തോടെയായിരിക്കാം പണ്ടുള്ളവർ ഇങ്ങനെ പറഞ്ഞത്. ഇത് പണ്ടത്തെ ഭാര്യമാരെക്കുറിച്ചാണു കേട്ടോ. ഇന്നത്തെപ്പോലെ സ്വയംപര്യാപ്തരായ സ്ത്രീകളുടെ കാലമായിരുന്നില്ല അത്.

അമ്മയ്ക്ക് കൊടുത്തില്ലെങ്കിൽ പണി കിട്ടും

ഇന്നത്തെ അവസ്ഥ നേരെ തിരിച്ചാണെന്നു പറയേണ്ടിവരും. സ്വന്തം അമ്മയ്ക്ക് ചെലവിനു കൊടുക്കാത്ത ഒരു അദ്ധ്യാപികയ്ക്ക് സംഭവിച്ചതു കേട്ടോളൂ.

അമ്മയ്ക്ക് ജീവനാംശത്തുക നൽകാത്തതിനു സർക്കാർ സ്കൂൾ അദ്ധ്യാപികയായ മകൾക്കെതിരെയാണ് ഒറ്റപ്പാലം മെയിന്റനൻസ് ട്രൈബ്യൂണൽ നടപടി എടുത്തത്. ജീവനാംശത്തുകയായ 3500 രൂപ പ്രതിമാസം ഇവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാൻ സബ് കലക്ടറുടെ മെയിന്റനൻസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പി സ്വദേശിയായ എഴുപത്തിമൂന്നുകാരിയുടെ പരാതി തീർപ്പാക്കിയത്. അദ്ധ്യാപികയായ മകൾ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്കാണ് ശമ്പളത്തിൽ നിന്ന് തുക ഈടാക്കി അമ്മയുടെ അക്കൗണ്ടിലേക്കു മാറ്റാനുള്ള ചുമതല നൽകിയിരിക്കുന്നത്.

നാലു മക്കൾ ഉണ്ടായിട്ടും

നാലു മക്കളുടെ അമ്മ ചെലവിനു വേണ്ടി എല്ലാ മക്കളെയും എതിർ കക്ഷികളാക്കിയാണ് ആദ്യം പരാതി നൽകിയത്. നാലു മക്കളോടും ജീവനാംശം നൽകാൻ 2016ൽ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇവരിൽ 2 പേർ തുക നൽകുന്നില്ലെന്ന് ആരോപിച്ച് അമ്മ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. സ്ഥിര വരുമാനമില്ലെന്ന കാരണത്താൽ ഒരു മകളെ ട്രൈബ്യൂണൽ കേസിൽ നിന്ന് പിന്നീട് ഒഴിവാക്കി. സർക്കാർ സ്കൂൾ അദ്ധ്യാപികയായ മറ്റേ മകൾ തുക നൽകണമെന്നും ഇത്തരവിട്ടു. ഇതിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.

കുടിശ്ശിക1.26 ലക്ഷം രൂപയും നൽകണം

തുക ലഭിക്കാത്തതിന്റെ പേരിൽ 2021ൽ അമ്മ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. വാദം കേട്ട ട്രൈബ്യൂണൽ 2016 മുതൽ മകൾ നൽകേണ്ട ജീവനാംശത്തുകയായ 1.26 ലക്ഷം രൂപ ഡിസംബർ 30 നകം നൽകാനും പ്രതിമാസം 3500 രൂപ ഡിസംബർ മുതൽ ശമ്പളത്തിൽ നിന്ന് ഈടാക്കി അമ്മയ്ക്ക് നൽകാനും  ഉത്തരവിട്ടു. കുടിശ്ശിക സമയ പരിധിയ്ക്കുള്ളിൽ നൽകിയില്ലെങ്കിൽ അദ്ധ്യാപികയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

English Summary : Senior Citizens and Their Life Maintanance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com