ADVERTISEMENT

ഒരു കാര്‍ സ്വന്തമാക്കുകയെന്നത് അത്യാഡംബരവും ആഡംബരവും എന്നതില്‍ നിന്ന് മാറി സാധാരണവും അനിവാര്യതയുമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് നമ്മളെത്തുന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് രാജ്യത്ത് കാര്‍ വില്‍പ്പന കൂടുന്നത്. കോവിഡ് മഹാമാരിയുടെ ക്ഷീണവും മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളുമൊന്നും ഇതിനെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. 

വില്‍പ്പന തകൃതി

പാസഞ്ചര്‍ വെഹിക്കിളുകളുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 27 ശതമാനമെന്ന ചരിത്രപരമായ വളര്‍ച്ചയാണ് പാസഞ്ചര്‍ വെഹിക്കിള്‍ വിപണിയിലുണ്ടായത്. 3.9 മില്യണ്‍ യൂണിറ്റുകളാണ് ഈ കാലയളവില്‍ വിറ്റഴിച്ചത്. അടുത്തിടെ പുറത്തുവന്ന ഒഎല്‍എക്‌സ് ക്രിസില്‍ മൊബിലിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാസഞ്ചര്‍ വെഹിക്കിള്‍ വിപണിയുടെ ശരാശരി  വാര്‍ഷിക വളര്‍ച്ച 5-7 ശതമാനം നിരക്കിലായിരുന്നു. 

മറ്റ് വിപണികളെല്ലാം കോവിഡ് പൂര്‍വ അവസ്ഥയിലേക്ക് എത്താന്‍ പാട് പെടുമ്പോഴാണ് ഇന്ത്യയില്‍ കാര്‍ വില്‍പ്പന മികച്ച നേട്ടം കൈവരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി 2023ല്‍ മറ്റൊരു വലിയ നേട്ടത്തിനും കാര്‍ വിപണി സാക്ഷ്യം വഹിച്ചു. 2023 കലണ്ടര്‍ വര്‍ഷത്തിലെ എല്ലാ മാസവും വില്‍പ്പനയ്‌ക്കെത്തിയ കാറുകളുടെ എണ്ണം 3,00,000 യൂണിറ്റുകള്‍ കവിഞ്ഞു. 

എന്താണ് വില്‍പ്പന കൂടാന്‍ കാരണം

മധ്യവര്‍ഗമെന്ന വിളിക്കപ്പെടുന്ന മിഡില്‍ ക്ലാസ് വിഭാഗത്തിന്റെ വളര്‍ച്ച തന്നെയാണ് കാര്‍ വില്‍പ്പനയിലും നിഴലിക്കുന്നത്. മറ്റെല്ലാ അവശ്യ ചെലവുകള്‍ക്കും വരുമാനം മാറ്റിവെച്ച ശേഷമുള്ള ഇവരുടെ ചെലവഴിക്കല്‍ ശേഷി കൂടുന്നു എന്നുവേണം കരുതാന്‍. ഇത്തരത്തിലുള്ള വ്യക്തികളെ പൊട്ടന്‍ഷ്യല്‍ കാര്‍ ബയേഴ്‌സ് ആയാണ് വിപണി വിലയിരുത്തുന്നത്. ഫീച്ചറുകളാല്‍ സമ്പന്നമായ പുതിയ മോഡലുകള്‍ വാങ്ങാന്‍ ഇവര്‍ക്ക് താല്‍പ്പര്യമേറെയാണെന്നും ചില പഠനങ്ങള്‍ പറയുന്നു. 

ജെഎടിഒ ഡൈനാമിക്‌സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2023 കലണ്ടര്‍ വര്‍ഷത്തിലെ നവംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 42 പുതിയ മോഡലുകളാണ് കാര്‍ കമ്പനികള്‍ അവതരിപ്പിച്ചത്. ഇതില്‍ 23 എണ്ണം പുതിയതും 19 എണ്ണം ഫെയ്‌സ് ലിഫ്റ്റുമാണ്. 

money

ഇനിയും വലിയ സാധ്യതകള്‍

വളരുന്ന വിപണിയായ ഇന്ത്യയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം വരുന്നതനുസരിച്ച് കാര്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍വര്‍ധനവുണ്ടാകും. നിലവില്‍ ഏകദേശം 3 ട്രില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ ഇത് 10 ട്രില്യണ്‍ ഡോളറിലേക്കെത്തും. അതനുസരിച്ച് രാജ്യത്തെ ആളോഹരി വരുമാനത്തിലും വലിയ വര്‍ധനവുണ്ടാകും. ഏറ്റവും ചുരുങ്ങിയത് 5,000 ഡോളറിലേക്കെങ്കിലും അതെത്തുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. ഇത് ചെലവഴിക്കല്‍ വരുമാനം കൂട്ടുന്നതിനും തവണ വ്യവസ്ഥയില്‍ കാര്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങുന്നതിലേക്കും വഴിവെക്കും. 

1000 പേര്‍ക്ക് 24 കാറുകള്‍

ഇന്ത്യയിലെ കാര്‍ പെനട്രേഷന്‍ അനുപാതം ഇപ്പോഴും വളരെ കുറവാണ്. 1000 പേര്‍ക്ക് 24 കാറുകള്‍ എന്നതാണ് ഇവിടുത്തെ കണക്ക്. ആഗോള ശരാശരി 1000 പേര്‍ക്ക് 314 കാറുകള്‍ എന്നതാണ്. ഇന്റര്‍നഷണല്‍ റോഡ് ഫെഡറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ടോപ് 13 വിപണികളിലെ ഏറ്റവും ചെറിയ മൂന്നാമത്തെ കാര്‍ പെനട്രേഷന്‍ നിരക്കാണ് ഇന്ത്യയിലേത്. ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ 1000 പേര്‍ക്ക് 673 കാറുകളാണുള്ളത്. ഇതാണ് ഉയര്‍ന്ന അനുപാതം. ജര്‍മനിയില്‍ ഇത് 583ഉം ഫ്രാന്‍സില്‍ 559ഉം ആണ്. 

ഇന്ത്യയില്‍ ഡല്‍ഹിയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട കാര്‍ പെനട്രേഷന്‍ അനുപാതമുള്ളത്. 1000 പേര്‍ക്ക് 103 കാറുകളാണ് ഡല്‍ഹിയിലേത്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും ഇത് 40ല്‍ താഴെയാണ്.

English Summary:

Indian Families Disposible Income is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com