ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ ബാറ്റുകൊണ്ട് ഉജ്വല ഫോമിലേക്ക് ഉയരാനായില്ലെങ്കിലും ഫീൽഡിലെ പ്രസരിപ്പുകൊണ്ട് വാർത്തകളിൽ നിറഞ്ഞുനിന്ന ആളാണു രാജസ്ഥാൻ യുവതാരം റിയാൻ പരാഗ്. 17 കളിയിൽ 17 ക്യാച്ച് സ്വന്തമാക്കിയ പരാഗ്, സീസണിൽ ഏറ്റവും അധികം ക്യാച്ചുകൾ പേരിലാക്കിയ താരത്തിനുള്ള റെക്കോർഡും സ്വന്തമാക്കിയിരുന്നു. 14 ഇന്നിങ്സിൽ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നേടിയ അർധ സെഞ്ചറി അടക്കം 184 റൺസാണു സീസണിലെ സമ്പാദ്യം.

ബാംഗ്ലൂരിനെതിരായ മത്സരത്തിലാകട്ടെ, മുൻനിര ബാറ്റർമാർ നിറം മങ്ങിയപ്പോൾ 31 പന്തിൽ പുറത്താകാതെ നേടിയ 56 റൺസോടെയാണു പരാഗ് ടീമിന്റെ നെടുംതൂണായത്. 20 ഓവറിൽ‌ 8 വിക്കറ്റിന് 144 റൺസെടുത്ത രാജസ്ഥാനാകട്ടെ, ആ ടോട്ടൽ വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു.

എന്നാൽ രാജസ്ഥാൻ ഇന്നിങ്സിലെ അവസാന പന്തിൽ സിക്സറടിച്ചതിനു പിന്നാലെ റിയാൻ പരാഗും ഹർഷൽ പട്ടേലും തമ്മിൽ വാക്കേറ്റമുണ്ടായിയിരുന്നു. ഇതിന്റെ ബാക്കിപത്രം എന്നവിധം, മത്സരം അവസാനിച്ചപ്പോൾ പരാഗിനു ഹസ്തദാനം നൽകാന്‍ ഹർഷൽ തയാറായതുമില്ല. ഐപിഎൽ സീസൺ അവസാനിച്ചതോടെ, മൈതാനത്ത് അന്നു നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് പരാഗ് ദേശീയ മാധ്യമത്തോടു മനസ്സു തുറന്നു. 

‘കഴിഞ്ഞ വർഷം ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഹർഷൽ എന്നെ പുറത്താക്കിയിരുന്നു. ഞാൻ പവിലിയനിലേക്കു മടങ്ങിയപ്പോൾ കൈകൊണ്ട‍് കയറിപ്പോകൂ എന്ന തരത്തിലുള്ള ആംഗ്യം ഹർഷൽ കാട്ടി. ഗ്രൗണ്ടിൽവച്ച് ഞാൻ ഇതു കണ്ടിരുന്നില്ല. ഹോട്ടലിലെത്തി റീപ്ലേ കണ്ടപ്പോഴാണ് ഇക്കാര്യം ബോധ്യമായത്. ഇത് എന്റെ മനസ്സിലുണ്ടായിരുന്നു.

ഇത്തവണ അവസാന പന്തിൽ സിക്സറടിച്ച ശേഷം ഇതേ ആംഗ്യമാണു ഹർഷലിനു നേരെ കാണിച്ചത്. ഞാന്‍ ഒരു ചീത്ത വാക്കും ഉപയോഗിച്ചില്ല. ഹർഷലിനോട് ഒന്നും പറഞ്ഞതുമില്ല. മുഹമ്മദ് സിറാജാണ് ഇടയ്ക്കു കയറിയത്.

ഇന്നിങ്സ് കഴിഞ്ഞപ്പോൾ സിറാജ് എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു, ഇവിടെ വരൂ, നീ കുട്ടിയാണ്. അപ്പോൾ അതിനു ചേർന്ന രീയിയിൽ പെരുമാറൂ എന്ന്. 

ചേട്ടാ ഞാൻ താങ്കളോട് ഒന്നും പറഞ്ഞതേ ഇല്ലല്ലോ എന്നു സിറാജിനു ഞാൻ മറുപടിയും നൽകി. അപ്പോഴേക്കും ഇരുടീമിലെയും താരങ്ങൾ ഇടപെട്ടു രംഗം ശാന്തമാക്കി. പ്രശ്നം അവിടെ തീരുകയും ചെയ്തു. പക്ഷേ പിന്നീട് ഹർഷൽ എനിക്കു ഹസ്തദാനം നൽകായിരുന്നത് അപക്വമായിപ്പോയി എന്നാണ് എനിക്കു തോന്നുന്നത്’– പരാഗിന്റെ വാക്കുകൾ. 

 

English Summary: 'Siraj called me, said 'you're a kid, behave like a kid': Riyan Parag breaks silence on fight with Harshal in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com