രണ്ടാം കിരീടമുയർത്തി ഇംഗ്ലണ്ട്; പാക്കിസ്ഥാനെ തോൽപിച്ചത് അഞ്ചു വിക്കറ്റിന്

 ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീം. ക്യാപ്റ്റൻ ജോസ് ബട്‌ലർ വിജയികൾക്കുള്ള ട്രോഫി ഉയർത്തുന്നു. Photo: WILLIAM WEST / AFP
ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീം. ക്യാപ്റ്റൻ ജോസ് ബട്‌ലർ വിജയികൾക്കുള്ള ട്രോഫി ഉയർത്തുന്നു. Photo: WILLIAM WEST / AFP
SHARE

മെൽബൺ ∙ രണ്ടു ഹീറോസ്! ആദ്യം സാം കറൻ; പിന്നെ ബെൻ സ്റ്റോക്സ്... നിലവിൽ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ഈ വീരന്മാരുടെ ചുമലിലേറി ട്വന്റി20 ക്രിക്കറ്റിലും പട്ടാഭിഷേകം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗാലറിയിൽ അലയടിച്ച ആരാധക തിരമാലകളെയും സന്തോഷാശ്രുക്കൾ പൊഴിക്കാനെന്ന പോലെ വെമ്പിനിന്ന മഴമേഘങ്ങളെയും സാക്ഷിനിർത്തി ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ 5 വിക്കറ്റ് വിജയം ആഘോഷിച്ചു. സ്കോർ: പാക്കിസ്ഥാൻ- 20 ഓവറിൽ 8 വിക്കറ്റിന് 137, ഇംഗ്ലണ്ട് 19 ഓവറിൽ 5ന് 138.

2010 ലോകകപ്പിലും ജേതാക്കളായിരുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി20 കിരീടമാണിത്. 2 വൈറ്റ് ബോൾ ലോക കിരീടങ്ങൾ ഒരുമിച്ചു കൈവശം വയ്ക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇനി ഇംഗ്ലണ്ടിനു സ്വന്തം. 1992ലെ എകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ തനിയാവർത്തനം തേടിയെത്തിയ പാക്കിസ്ഥാന് അതു സാധിച്ചില്ല.  

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത് സാം കറന്റെ ഉജ്വല ബോളിങ് സ്പെല്ലാണ്; 4 ഓവറിൽ 12 റൺസിന് 3 വിക്കറ്റ്.  പിന്നീട്, 138 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ മധ്യനിര അൽപമൊന്ന് ആടിയുലഞ്ഞപ്പോൾ, നങ്കൂരമിടുന്ന കപ്പിത്താനെപ്പോലെ അപകടച്ചുഴികൾ ഒന്നൊന്നായി ഒഴിവാക്കി, ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകനായ ബെൻ സ്റ്റോക്സിന്റെ അർധസെഞ്ചറി; 49 പന്തിൽ പുറത്താകാതെ 52 റൺസ് (5 ഫോർ, 1 സിക്സ്).  

പാക്കിസ്ഥാനെതിരെ അർധ സെഞ്ചറി നേടിയ ബെൻ സ്റ്റോക്സ്. Photo: t20worldcup - Twitter
പാക്കിസ്ഥാനെതിരെ അർധ സെഞ്ചറി നേടിയ ബെൻ സ്റ്റോക്സ്. Photo: t20worldcup - Twitter

2019ലെ ഏകദിന ലോകകപ്പ് ഫൈനലിലെന്ന പോലെ സ്റ്റോക്സിന്റെ അർധ സെഞ്ചറിയാണ് ഇക്കുറിയും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. പവർപ്ലേയിൽ ക്യാപ്റ്റൻ ജോസ് ബട്‌ലറുടെ (17 പന്തിൽ 26) ഗ്ലാമർ ഷോട്ടുകളുടെ മികവിൽ ഇംഗ്ലണ്ട് 49 റൺസെടുത്തിരുന്നെങ്കിലും 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. പേസിനെ പിന്തുണച്ച പിച്ചിൽ പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർമാർ ഉജ്വലമായി പന്തെറിഞ്ഞതോടെ വിജയത്തിനായി ഇംഗ്ലണ്ട് കഠിനമായി അധ്വാനിക്കേണ്ടി വന്നു. പരിചയസമ്പന്നനായ മൊയീൻ അലിയെ (12 പന്തിൽ 19) കൂട്ടുപിടിച്ചാണ് സ്റ്റോക്സ് മേധാവിത്വം പിടിച്ചെടുത്തത്.  ഒടുവിൽ 19-ാം ഓവറിന്റെ അവസാന പന്തിൽ, വിജയ റൺ കുറിച്ചു.

‌ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ. Photo: t20worldcup - Twitter
ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ. Photo: t20worldcup - Twitter

പാക്കിസ്ഥാന് പരുക്കൻ തിരിച്ചടി

ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ ക്യാച്ചെടുത്ത് പുറത്താക്കുന്നതിനിടെ പാക്ക് പേസർ ഷഹീൻ അഫ്രീദിക്കു പരുക്കേറ്റിരുന്നില്ലെങ്കിലോ? ഫൈനൽ‌ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നെന്നാണ് പാക്കിസ്ഥാന്റെ മുൻകാല താരങ്ങളും ആരാധകരും പറയുന്ന‌ത്. 13–ാം ഓവറിൽ ബ്രൂക്കിന്റെ ക്യാച്ചെടുക്കുന്നതിനിടെ വീണാണ് അഫ്രീദിക്കു പരുക്കേറ്റത്. 2 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി അഫ്രീദി ഒരു വിക്കറ്റെടുത്തു നിൽക്കുമ്പോഴായിരുന്നു ഇത്. അഫ്രീദിക്കു പരുക്കേറ്റതാണു വിജയം കൈവിടാൻ കാരണമെന്നു മത്സരശേഷം പാക്ക് നായകൻ ബാബർ അസമും പറഞ്ഞു.

അവസാന 5 ഓവറിൽ 41 റൺസായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. അപ്പോഴും അഫ്രീദിക്ക് 2 ഓവർ കൂടി ബാക്കിയുണ്ടെന്നതായിരുന്നു പാക്കിസ്ഥാന്റെ ആത്മവിശ്വാസം. 16–ാം ഓവറിൽ പന്തെറിയാനെത്തിയ അഫ്രീദിക്ക് ഒരു പന്ത് എറിഞ്ഞശേഷം വേദനമൂലം പിൻമാറേണ്ടിവന്നു. ഓവറിലെ ബാക്കിയുള്ള പന്തുകളെറിയാൻ സ്പിന്നർ ഇഫ്തിഖർ അഹമ്മദ് എത്തി. ആ 5 പന്തുകളിൽ 13 റൺസ് അടിച്ചെടുത്താണ് ഇംഗ്ലണ്ട് മത്സരത്തിലേക്കു തിരിച്ചെത്തിയത്. വിജയലക്ഷ്യം 24 പന്തിൽ 28 ആയി ചുരുങ്ങി. ഇഴഞ്ഞു നീങ്ങിയിരുന്ന ബെൻ സ്റ്റോക്സ് ഒരു സിക്സും ഫോറും പറത്തി ഫോമിലുമായി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആദിൽ റാഷിദ്. Photo: t20worldcup - Twitter
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആദിൽ റാഷിദ്. Photo: t20worldcup - Twitter

Content Highlight: T20 World Cup final: Pakistan vs England

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA