ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ‌ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയോടു ചൂടായി പരിശീലകൻ ആശിഷ് നെഹ്റ. ഗുജറാത്ത് ബാറ്റിങ്ങിനു തൊട്ടുപിന്നാലെയാണ് ആശിഷ് നെഹ്റ ക്യാപ്റ്റൻ പാണ്ഡ്യയോടു രോഷത്തോടെ സംസാരിച്ചത്. ശുഭ്മൻ ഗിൽ‌ സെഞ്ചറിയുമായി നിന്നപ്പോഴും, അവസാന ഓവറുകളിൽ ഗുജറാത്ത് ബാറ്റർമാർ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണു നെഹ്റയുടെ രോഷത്തിനു കാരണമെന്നാണു വിലയിരുത്തൽ.

ഹൈദരാബാദിനെതിരെ വൃദ്ധിമാൻ സാഹയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ ഗുജറാത്തിന് നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ സായ്സുദർശനെ കൂട്ടുപിടിച്ച് ഗിൽ നടത്തിയ മുന്നേറ്റം 14.1 ഓവറുകളിൽ 147 എന്ന നിലയിലേക്ക് സ്കോർ എത്തിച്ചു. ഈ ഘട്ടത്തിൽ 200– 220 എന്ന സ്കോറലേക്ക് വിജയലക്ഷ്യം ഉയർത്താൻ ഗുജറാത്തിന് അവസരമുണ്ടായിരുന്നു. എന്നാൽ ഇന്നിങ്സിന്റെ അവസാനം ഗുജറാത്ത് ബാറ്റിങ് നിര തകർന്നു.

അവസാന 35 പന്തുകളിൽനിന്ന് 41 റൺസ് മാത്രമാണു ഗുജറാത്തിനു നേടാൻ സാധിച്ചത്. എട്ടു വിക്കറ്റുകളും നഷ്ടമായി. ഇതിൽ നാലും 20–ാം ഓവറിലായിരുന്നു. ഇതോടെ ഗുജറാത്തിന്റെ സ്കോർ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 188 എന്ന നിലയിലായി. 58 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 101 റൺസാണു മത്സരത്തിൽ നേടിയത്. ശുഭ്മൻ ഗിൽ സെഞ്ചറി നേടിയപ്പോഴും ആശിഷ് നെഹ്‍റ അത് ആഘോഷിച്ചിരുന്നില്ല.

ടീം സ്കോർ കുറഞ്ഞുപോയതായിരിക്കാം നെഹ്‍റയെ പ്രകോപിപ്പിച്ചതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രതികരിച്ചു. ‘‘സൺറൈസേഴ്സിനെ ചെറിയ എതിരാളി ആയിട്ടല്ല നെഹ്റ കാണുന്നത്. അതുകൊണ്ടായിരിക്കാം നെഹ്‍റ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ചറി നേട്ടം ആഘോഷിക്കാതിരുന്നത്.’’– ഗുജറാത്ത് ബാറ്റിങ്ങിനു ശേഷം ജിയോ സിനിമയിലെ ചർച്ചയിൽ ആകാശ് ചോപ്ര പ്രതികരിച്ചു. മത്സരത്തിൽ 34 റൺസിനാണു ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചത്. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനേ സാധിച്ചുള്ളൂ.

English Summary: Why GT Head Coach Ashish Nehra Had Heated Argument With Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com