ADVERTISEMENT

ഹൈദരാബാദ് ∙ മത്സരസമ്മർദം പാരമ്യത്തിൽ എത്തുമ്പോൾ, ടീം ജീവൻമരണ പോരാട്ടത്തിനിറങ്ങുമ്പോൾ രക്ഷകനായി അവതരിക്കുന്ന പതിവ് വിരാട് കോലി ഇത്തവണയും തെറ്റിച്ചില്ല. ഹെൻറിച്ച് ക്ലാസന്റെ സെഞ്ചറിയുടെ (51 പന്തിൽ 104) മികവിൽ ഹൈദരാബാദ് ഉയർത്തിയ റൺമല, സെഞ്ചറിത്തിളക്കത്തോടെ ഓടിക്കയറിയ വിരാട് കോലി (63 പന്തിൽ 100) അതിനു മുകളിൽ ബാംഗ്ലൂരിന്റെ വെന്നിക്കൊടി നാട്ടി. പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജയം 8 വിക്കറ്റിന്. സ്കോർ: ഹൈദരാബാദ് 5ന് 186, ബാംഗ്ലൂർ 19.2 ഓവറിൽ 2ന് 187. കോലി തന്നെയാണ് മത്സരത്തിലെ താരം. 

അർധ സെഞ്ചറികളുമായി കളം നിറഞ്ഞിട്ടും റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടും സ്ട്രൈക്ക്റേറ്റിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന വിരാട് കോലിക്ക് വിമർശകരെയെല്ലാം നിശബ്ദരാക്കാനുള്ള അവസരമായി  ഈ ഇന്നിങ്സ്. ആദ്യ പന്തിൽ ബൗണ്ടറി നേടി തുടങ്ങിയ കോലി 4 സിക്സിന്റെയും 12 ഫോറുകളുടെയും അകമ്പടിയോടെയാണ് ഐപിഎലിലെ തന്റെ ആറാം സെഞ്ചറി ആഘോഷിച്ചത്. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുമൊത്ത് (47 പന്തിൽ 71) 172 റൺസ് കൂട്ടുകെട്ടുണ്ടാക്കി ബാംഗ്ലൂരിന്റെ ജയം ഉറപ്പിച്ച ശേഷമാണ് കോലി മടങ്ങിയത്. നേരത്തെ ബാംഗ്ലൂർ ബോളർമാരെ നിലംതൊടാൻ അനുവദിക്കാതെ കത്തിക്കയറിയ ഹെൻറിച്ച് ക്ലാസന്റെ ബലത്തിലായിരുന്നു 186 റൺസിലേക്ക് ഹൈദരാബാദ് സ്കോർ എത്തിയത്. ബാംഗ്ലൂരിനു വേണ്ടി മൈക്കൽ ബ്രേസ്‌വെൽ 2 വിക്കറ്റ് വീഴ്ത്തി.

ജയത്തോടെ 14 പോയിന്റുമായി പോയിന്റ് ടേബിളിൽ ബാംഗ്ലൂർ 4–ാം സ്ഥാനത്തെത്തി. ഗുജറാത്തിനെതിരായ അവസാന മത്സരം കൂടി ജയിച്ചാൽ ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പാക്കാം. തോൽക്കുകയാണെങ്കിൽ മുംബൈ, ലക്നൗ, ചെന്നൈ പഞ്ചാബ് ടീമുകളുടെ മത്സരഫലത്തിനായി ബാംഗ്ലൂർ കാത്തിരിക്കേണ്ടിവരും.

English Summary : Royal Challengers Bangalore vs Sunrisers Hyderabad match update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com