ADVERTISEMENT

ചെന്നൈ∙ സമ്മർദഘട്ടങ്ങളില്‍ പോലും ഗ്രൗണ്ടിൽ ശാന്തസ്വഭാവം കൈവിടാതിരിക്കുന്നതിന്റെ പേരിൽ‌ ക്യാപ്റ്റൻ കൂളെന്നു വിളിപ്പേരുള്ളയാളാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി. ഗ്രൗണ്ടിൽ താരം ദേഷ്യപ്പെട്ടു കണ്ടത് അപൂർവമായി മാത്രമാണ്. വൈകാരികമായ മുഹൂർത്തങ്ങളെ കൂളായി നേരിടുന്നതാണു ധോണിയുടെ രീതി. എന്നാൽ ഒരിക്കൽ ധോണി കരയുന്നതു താൻ കണ്ടിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സ് താരവുമായിരുന്ന ഹർഭജൻ സിങ് വെളിപ്പെടുത്തി.

ഒരു സ്പോർട്സ് മാധ്യമത്തോടു സംസാരിക്കവെയാണ് ഹർഭജൻ സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു കഥ ഞാൻ‌ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു. 2018ൽ രണ്ടു വർഷത്തെ വിലക്കിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിലേക്കു തിരിച്ചുവന്നപ്പോൾ ഒരു ‍ഡിന്നറുണ്ടായിരുന്നു. പുരുഷൻമാര്‍ കരയില്ലെന്നാണു ഞാൻ കേട്ടിട്ടുള്ളത്. എന്നാൽ അന്നു രാത്രി ധോണി കരയുന്നതു ഞാൻ കണ്ടു.’’– ഹർഭജൻ സിങ് പറഞ്ഞു.

‘‘അന്ന് വളരെ വൈകാരികമായാണു ധോണി പ്രതികരിച്ചത്. ആർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് എനിക്കു തോന്നുന്നത്.’’– ഹർഭജൻ സിങ് വ്യക്തമാക്കി. സംഭവം സത്യമാണോയെന്ന് ചർച്ചയിൽ കൂടെയുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം ഇമ്രാൻ താഹിറിനോടും ഹർഭജൻ സിങ് ചോദിക്കുന്നുണ്ട്. ആ രംഗം കണ്ട് ധോണിക്ക് ചെന്നൈ സൂപ്പർ കിങ്സുമായി എത്രത്തോളം അടുപ്പമുണ്ടെന്നു താൻ മനസ്സിലാക്കിയതായി ഇമ്രാൻ താഹിർ വെളിപ്പെടുത്തി.

‘‘അപ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. ധോണിക്ക് അതു വളരെ വൈകാരികമായ നിമിഷമായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ ധോണി സ്വന്തം കുടുംബത്തെപ്പോലെയാണു കാണുന്നത്. രണ്ടു വർഷത്തിനു ശേഷം തിരികെയെത്തിയ ചെന്നൈ കിരീടം നേടി. വയസ്സൻമാരുടെ ടീമെന്നാണു ഞങ്ങളെ വിളിച്ചിരുന്നത്. പക്ഷേ ഞങ്ങൾ ഐപിഎൽ വിജയിച്ചു.’’– ഇമ്രാൻ താഹിർ പറഞ്ഞു.

English Summary: Harbhajan Singh Shares Unheard Tale Involving CSK Skipper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com