ADVERTISEMENT

ചെന്നൈ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ, ശ്രീലങ്കൻ താരം മതീഷ പതിരണയെക്കൊണ്ട് ബോൾ ചെയ്യിക്കാനായി മത്സരം വൈകിപ്പിച്ച് ചെന്നൈ ക്യാപ്റ്റൻ ധോണിയുടെ നീക്കത്തെ വിമർശിച്ച് മുന്‍ അംപയര്‍ ഡാരില്‍ ഹാര്‍പ്പര്‍. ധോണി ചെയ്‌തത് ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്തതാണെന്ന് ഹാര്‍പ്പർ പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ 16-ാം ഓവറിനു മുൻപാണ് മൈതാനത്ത് നാടകീയ സംഭവം അരങ്ങേറിയത്. 16–ാം ഓവർ എറിയാനായി ധോണി പന്ത് പതിരണയ്‌ക്ക് നൽകിയെങ്കിലും, താരത്തിന് ബോൾ ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അംപയർമാർ ഇടപെടുകയായിരുന്നു. ഈ ഓവർ എറിയുന്നതിനു മുൻപ് പതിരണ നാലു മിനിറ്റോളം കളത്തിനു പുറത്തായിരുന്നു. തിരിച്ചെത്തി ബോൾ ചെയ്യണമെങ്കിൽ പുറത്തിരുന്ന അത്രയും നേരം കളത്തിലുണ്ടാകണമെന്ന് വ്യക്തമാക്കിയാണ് പതിരണ ബോൾ ചെയ്യുന്നത് അംപയർമാർ തടഞ്ഞത്.

പതിരണയെ ഡെത്ത് ഓവറുകളിലേക്ക് മാറ്റിവച്ച ധോണിയാകട്ടെ, താരത്തിനു പകരം മറ്റൊരു ബോളറെ പരീക്ഷിക്കാൻ തയാറായതുമില്ല. ഇതേത്തുടർന്നാണ് പതിരണയ്ക്ക് ബോൾ ചെയ്യാനാകുന്നതുവരെ ധോണി അംപയർമാരുമായി ചർച്ച നടത്തി സമയം കളഞ്ഞത്. നാലു മിനിറ്റ് പുറത്തിരുന്ന താരത്തിന് ബോൾ ചെയ്യണമെങ്കിൽ നാലു മിനിറ്റ് കളത്തിൽ നിൽക്കണമെന്ന് അറിയിച്ച അംപയർമാരോട്, ഇതിൽ വ്യക്തത തേടാനെന്ന രീതിയിലാണ് ധോണി നാലു മിനിറ്റ് ചർച്ച നടത്തിയത്. നാലു മിനിറ്റ് പൂർത്തിയായി പതിരണയ്ക്ക് ബോൾ ചെയ്യാമെന്നായതോടെ ധോണി ചർച്ച നിർത്തി മത്സരം തുടരുകയും ചെയ്തു.

ധോണി മനഃപൂര്‍വം സമയം വൈകിപ്പിക്കുകയായിരുന്നെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് താരത്തിനെതിരെ ഡാരില്‍ ഹാര്‍പ്പറും രംഗത്തെത്തിയത്. ‘‘നിര്‍ണായകമായ 16-ാം ഓവര്‍ തന്‍റെ പ്രധാന ബോളറെ കൊണ്ട് എറിയിക്കാനായി ധോണി മനഃപൂര്‍വം മത്സരം വൈകിപ്പിക്കുകയായിരുന്നു. ക്രിക്കറ്റിന്റെ മാന്യതയോടും അംപയർമാരുടെ നിർദേശങ്ങളോടും കാണിക്കുന്ന ബഹുമാനമില്ലായ്മയാണ് ധോണിയുടെ ഭാഗത്തുനിന്നുണ്ടായത്. ധോണിക്കു മറ്റു ബോളിങ് ഓപ്ഷനുകൾ ഉണ്ടായിരുന്നു, പക്ഷേ അവ പരിഗണിച്ചില്ല. ചില താരങ്ങള്‍ നിയമത്തേക്കാള്‍ മുകളിലും ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിനപ്പുറവുമാണ്. ജയിക്കാനായി ഏതറ്റം വരെയും പോവുന്ന ചിലരുടെ നടപടി നിരാശജനകമാണ്.’’– ഹാർപ്പർ പറഞ്ഞു. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 15 റണ്‍സിന്‍റെ വിജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലിലെത്തിയിരുന്നു.

English Summary: Dhoni's 'disrespectful' act in IPL playoffs tie lambasted by ex-ICC umpire: 'Some people are bigger than the law'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com