ADVERTISEMENT

ഇസ്‍ലാമബാദ്∙  2023ലെ ഐപിഎൽ സീസൺ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പേരിൽ ഓർമിക്കപ്പെടുമെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി) ചെയർമാൻ റമീസ് രാജ. തിങ്കളാഴ്ച ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്. ഈ സീസണിലെ ചില മികച്ച നിമിഷങ്ങൾ വിലയിരുത്തുമ്പോഴാണ് സുനിൽ ഗവാസ്കറും ധോണിയും ഉൾപ്പെട്ട് ഒരു കാര്യം രാജ ഓർത്തെടുത്തത്.  ഈ സ‌ീസണിലെ ചെന്നൈയുടെ അവസാനത്തെ ഹോംഗ്രൗണ്ട് മത്സരത്തിൽ സുനിൽ ഗവാസ്കർ ധോണിയിൽനിന്ന് തന്റെ ഷർട്ടിൽ ഓട്ടോഗ്രാഫ് ഒപ്പിട്ടു  വാങ്ങിയതാണ് സംഭവം.

‌‘ഈ ഐപിഎൽ ഓർമിക്കപ്പെടുക മഞ്ഞ നിറത്തിന്റെയും എം.എസ്.ധോണിയുടെയും പേരിലാകും. അദ്ദേഹത്തിന്റെ വിനയം, ധോണി മാനിയ, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി, ശാന്തത, വിക്കറ്റ് കീപ്പിങ് എല്ലാം കാലാകാലങ്ങളിലേക്ക് ഓർമിക്കപ്പെടും. എന്നാൽ അതിനേക്കാളുപരിയായി സുനിൽ ഗവാസ്കർ എന്ന ഇതിഹാസ താരം ധോണിയോട് തന്റെ ഷർട്ടിൽ ഒരു ഓട്ടോഗ്രാഫ് തരാൻ പറഞ്ഞതാകും ഈ ഐപിഎൽ ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുക. ഇതിലും വലിയൊരു അംഗീകാരം ധോണിക്ക് ലഭിക്കാനില്ല. 

യുവ ബാറ്റർമാരായ റിങ്കു സിങ്, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, റിതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെ പ്രകടനങ്ങളും ഈ സീസണിന്റെ മികച്ച ഓർമകൾ തന്നെയാണ്. ഈ താരങ്ങളായിരിക്കും നീണ്ട കാലത്തേക്ക് ഈ മൈതാനങ്ങളെ അലങ്കരിക്കുക’– റമീസ് രാജ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. 

ഇതുവരെ നടന്ന ഐപിൽ മത്സരങ്ങളിൽ ഏറ്റവും മികച്ചത് 16ാം സീസൺ തന്നെയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞ വലിയ താരങ്ങളുടെയും മികച്ച പ്രകടനം കൊണ്ട് മൈതാനത്തെ ഹരം കൊള്ളിച്ച ചെറിയ രാജ്യങ്ങളിലെ മിന്നും താരങ്ങളുടെയും പേരിലും ഈ സീസൺ ഓർമിക്കപ്പെടും. മികച്ച ഷോട്ടുകൾക്കും അത്യുഗ്രൻ ക്യാച്ചുകൾക്കും കയ്യടിച്ച് പ്രോത്സാഹനം നൽകിയ ആരാധകരും ഈ സീസണിന്റെ മികച്ച ഓർമയാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ ബോളിങ്ങിന്റെയും ലെഗ് സ്പിൻ ബോളിങ്ങിന്റെയും പേരിലും ഇത് ഓർമിക്കപ്പെടും. ഈ ഐപിഎലിൽ ഒരുപാട് മികച്ച കാര്യങ്ങൾ ഉണ്ടായിരുന്നു. മറ്റൊരു ഐപിഎൽ സീസണും ഇത്ര മികച്ച ഒരു കാഴ്ചാനുഭവം നൽകിയിട്ടില്ല’– റമീസ് രാജ പറഞ്ഞു. 

English Summary: "Legend Like Sunil Gavaskar...": Ramiz Raja On Why IPL 2023 Will Be Remembered For 'Dhonimania'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com