ADVERTISEMENT

രാജ്കോട്ട് ∙ വിജയ് ഹസാരെ ട്രോഫിയിലെ നിർണായക മത്സരത്തിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കേരളമുയര്‍ത്തിയ 384 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്ര 37.4 ഓവറിൽ 230ന് പുറത്തായി. ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനാവാതെ മഹാരാഷ്ട്ര ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. നാല് വിക്കറ്റു നേടിയ ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റു പിഴുതി വൈശാഖ് ചന്ദ്രനുമാണ് ജയം എളുപ്പമാക്കിയത്. ക്വാർട്ടറിൽ രാജസ്ഥാനാണ് കേരളത്തിന്‍റെ എതിരാളികൾ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ദത്താത്രേയ ഭോസലെയും (78) കൗശൽ താംബെയും (50) ചേർന്ന് 139 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 21–ാം ഓവറിൽ താംബെയെ റണ്ണൗട്ടാക്കി ശ്രേയസാണ് ഈ കൂട്ടുകെട്ട് തകർത്തത്. 10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അബ്ദുൽ ബാസിത്തിന് ക്യാച്ച് നൽകി ഭോസലെയും മടങ്ങി. പിന്നീടെത്തിയവർക്ക് ആർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല.

ക്യാപ്റ്റൻ കേദാർ ജാദവ് (11), അങ്കിത് ബവ്നേ (15), സിദ്ധാർഥ് സഞ്ജീവ്കുമാർ (17), അസിം കാസി (4), നിഖിൽ നായിക് (21), രാമകൃഷ്ണ ഘോഷ് (20), പ്രദീപ് ദാധേ (0), സോഹൻ ജമാൽ (2*), മനോദ് ഇൻഗൽ (0) എന്നിങ്ങനെയാണ് മഹാരാഷ്ട്ര ബാറ്റർമാരുടെ സ്കോർ. 81 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് അവർക്ക് അവസാന എട്ട് വിക്കറ്റുകൾ നഷ്ടമായത്. കേരളത്തിനായി ബേസിൽ തമ്പിയും അഖിൻ സത്താറും  ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

∙ ‘ഇരട്ട’ സെഞ്ചറിക്കരുത്തിൽ കേരളം

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കേരളം, ഓപ്പണർമാരായ കൃഷ്ണപ്രസാദും (144), രോഹൻ കുന്നുമ്മലും (120) നേടിയ സെഞ്ചറികളുടെ കരുത്തിലാണ് വലിയ ടോട്ടൽ പടുത്തുയർത്തിയത്. നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് കേരളം 383 റൺസ് നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377 ആയിരുന്നു മുന്‍ റെക്കോര്‍ഡ്.

മഹാരാഷ്ട്രയ്ക്കെതിരം ബാറ്റു ചെയ്യുന്ന കേരളത്തിന്‍റെ കൃഷ്ണപ്രസാദ് (Photo: X/ BCCI Domestic)
മഹാരാഷ്ട്രയ്ക്കെതിരെ ബാറ്റു ചെയ്യുന്ന കേരളത്തിന്‍റെ കൃഷ്ണപ്രസാദ് (Photo: X/ BCCI Domestic)

ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ കേരളത്തിനായി 218 റൺസാണ് അടിച്ചുകൂട്ടിയത്. 35–ാം ഓവറിൽ രോഹനെ അസിം കാസിയുടെ കൈകളിലെത്തിച്ച സോഹൻ ജമാലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 95 പന്തു നേരിട്ട രോഹൻ 1 സിക്സും 18 ഫോറും ഉൾപ്പെടെയാണ് 120 റൺസ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ നായകൻ സഞ്ജു സാംസൺ 29 റൺസ് നേടി പുറത്തായി. 

സ്കോർ 300 കടന്നതിനു പിന്നാലെ പകരക്കാരനായിറങ്ങിയ ആർ.ആർ. റാത്തോഡിന് ക്യാച്ച് നൽകി കൃഷ്ണപ്രസാദ് മടങ്ങി. 137 പന്തിൽ 4 സിക്സും 13 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. അവസാന ഓവറുകളിൽ വെടിക്കെട്ടു പ്രകടനവുമായി വിഷ്ണു വിനോദും അബ്ദുൽ ബാസിത്തും കളം നിറഞ്ഞതോടെ സ്കോർ 350 പിന്നിട്ടു. 23 പന്തിൽ 43 റൺസ് നേടിയാണ് വിഷ്ണു പുറത്തായത്‌. 18 പന്തിൽ 35 റൺസുമായി ബാസിത്തും 1 റണ്ണുമായി സച്ചിൻ ബേബിയും പുറത്താകാതെനിന്നു.

മഹാരാഷ്ട്രയ്ക്കായി പ്രദീപ് ദാധേ 2 വിക്കറ്റു നേടി. മനോജ് ഇൻഗൽ, രാമകൃഷ്ണ ഘോഷ്, സോഹൻ ജമാൽ, എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 

English Summary:

Kerala vs Maharashtra Vijay Hazare Preliminary quarter-final Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com