ട്വന്റി20 ലോകകപ്പിൽ രോഹിത് നായകനാവും, ഇന്ത്യ കിരീടം നേടും; അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ജയ് ഷാ
Mail This Article
രാജ്കോട്ട്∙ ഈ വർഷം ജൂണിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുകയെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ബാർബഡോസില്‍ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിലും വെസ്റ്റിൻഡീസിലുമായാണ് ടൂർണമെന്റ് നടക്കുന്നത്.
Read Also: നെറ്റ് ബോളറുടെ പന്തില്‍ രോഹിത്തിന്റെ മിഡിൽ സ്റ്റംപ് തെറിച്ചു, അടുത്ത പന്തിലും ഔട്ട്
ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഹാർദിക്കിനെ ട്വന്റി20 ടീമിന്റെ നായകനാക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഐപിഎൽ ടൂർണമെന്റ് നടക്കാനിരിക്കെ ഇതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ടീമില് ഇടം നേടാനായേക്കും. അതേസമയം ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ പരുക്കേറ്റ ഹാർദിക് പാണ്ഡ്യ ഇനിയും ഫിറ്റനസ് വീണ്ടെടുത്തിട്ടില്ല.
ജൂൺ 1ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ഗ്രൂപ്പ് എയിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂൺ 5ന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9ന് ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടം ന്യൂയോർക്കിൽ നടക്കും. ജൂൺ 12ന് ഇന്ത്യ– യുഎസ് മത്സരവും ന്യൂയോർക്കിലാണ്. ജൂൺ 15ന് കാനഡയ്ക്കെതിരായ മത്സരം ഫ്ലോറിഡയിലും നടക്കും.
20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങളാണുള്ളത്. കരുത്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ബി ഗ്രൂപ്പില്‍ ഒരുമിച്ചു വരും. നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ ടീമുകളും ബി ഗ്രൂപ്പിലാണ്. സി ഗ്രൂപ്പിൽ വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകളും ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, നെതർലൻഡ്സ്, നേപ്പാൾ ടീമുകളും കളിക്കും.