രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയത് മുംബൈയ്ക്ക് ഗുണമാകും: പ്രവചിച്ച് ഗാവസ്കർ
Mail This Article
മുംബൈ∙ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയത് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു ഗുണമാകുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. കോടികളെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസിൽനിന്ന് പാണ്ഡ്യയെ വാങ്ങിയ മുംബൈ ഇന്ത്യൻസ് പുതിയ സീസണിൽ ക്യാപ്റ്റന്റെ ചുമതലകൂടി താരത്തിനു നൽകുകയായിരുന്നു. മുംബൈ ഇന്ത്യൻസിൽ തന്നെ തുടരാൻ രോഹിത് ശർമ തീരുമാനിച്ചതോടെ, പുതിയ സീസണിൽ രോഹിത്തിന് പാണ്ഡ്യയ്ക്കു കീഴിൽ കളിക്കേണ്ടിവരും.
Read Also: ധരംശാലയിൽ നൂറാം മത്സരം; അഞ്ചാം ടെസ്റ്റിൽ അശ്വിനെ നായകനാക്കണമെന്ന് ഗാവസ്കർ
രോഹിത് ശർമയുടെ അനുഭവ സമ്പത്ത് ഐപിഎല്ലിൽ പാണ്ഡ്യയ്ക്കു തുണയാകുമെന്നും സുനില്‍ ഗാവസ്കർ വ്യക്തമാക്കി. ‘‘രോഹിത് ശര്‍മയ്ക്ക് ഇനി ട്വന്റി20 ലോകകപ്പ് കളിക്കേണ്ടതുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനു തിരക്കേറിയ ഒരു സീസണാണു വരാനിരിക്കുന്നത്. രോഹിത്തിനെ ഇനി ബാറ്ററെന്ന നിലയിൽ മാത്രം കളിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് കൂടുതൽ സ്വാതന്ത്ര്യമാണു ലഭിക്കുന്നത്. മറ്റു താരങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.’’– സുനിൽ ഗാവസ്കർ വ്യക്തമാക്കി.
‘‘ഇത് മുംബൈ ഇന്ത്യൻസിന് ഗുണം ചെയ്യുമെന്നാണ് എനിക്കു തോന്നുന്നത്. രോഹിത് ശർമയെ ടീമില്‍ ലഭിക്കുന്നത് ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ ആസ്വദിക്കുമെന്നാണ് എനിക്കു തോന്നുന്നത്.’’–സുനിൽ ഗാവസ്കർ വ്യക്തമാക്കി. 2024 ഐപിഎല്ലിലെ സൂപ്പർ സ്റ്റാർ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ ആയിരിക്കുമെന്നും സുനിൽ ഗാവസ്കർ പ്രവചിച്ചു. ബാറ്റിങ് ഓർഡറിൽ ധ്രുവ് ജറേലിന് സ്ഥാനക്കയറ്റം നൽകണമെന്നും ഗാവസ്കർ ആവശ്യപ്പെട്ടു.