വൈദ്യപരിശോധനയ്ക്കു ശേഷം തിരിച്ചെത്തി; കെ.എൽ.രാഹുൽ ഐപിഎൽ കളിക്കുമെന്ന് റിപ്പോർട്ട്
Mail This Article
ബെംഗളൂരു∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിടെ കാലിൽ പരുക്കേറ്റ ഇന്ത്യൻ താരം കെ.എൽ.രാഹുൽ ലണ്ടനില്‍നിന്ന് തിരിച്ചെത്തി. വലതു തുടയ്ക്ക് പരുക്കേറ്റ താരത്തിന് പരമ്പരയിലെ മറ്റു മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. നിലവിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പരുക്കു ഭേദമാകാനുള്ള ചികിത്സ തുടരുന്ന താരം ഐപിഎൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലക്നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) ക്യാപ്റ്റനായ രാഹുൽ ഉടൻ പരിശീലനത്തിന് തയാറാവുമെന്നാണ് വിവരം. വിദഗ്ധ പരിശോധയ്ക്ക് വിധേയനായ ശേഷമാണ് രാഹുൽ തിരിച്ചെത്തിയത്.
Read Also: ഇന്ത്യ – പാക്ക് ട്വന്റി20 പോരാട്ടത്തിന് വൻ ഡിമാൻഡ്; ടിക്കറ്റ് വില 1.86 കോടി രൂപ വരെ!
കഴിഞ്ഞ ഐപിഎൽ സീസണിൽ കാൽമുട്ടിന് പരുക്കേറ്റ രാഹുലിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. മാർച്ച് 24ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഇത്തവണ എൽഎസ്ജിയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ എട്ടു മത്സരങ്ങളിൽ ജയിച്ച എൽഎസ്ജി പ്ലേ ഓഫിലാണ് പുറത്തായത്. രാഹുലിന്റെ നായകത്വത്തിൽ ഫൈനലിൽ എത്തുകയെന്നതാണ് ഇത്തവണ ടീം ലക്ഷ്യമിടുന്നത്. സീസണില്‍ ഫോം കണ്ടെത്തി, ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്ന ലക്ഷ്യവും രാഹുലിനു മുന്നിലുണ്ട്.
അതേസമയം, 2022ലെ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയമേറ്റ ശേഷം, രാഹുൽ രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ കളിച്ചിട്ടില്ല. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും അടുത്തിടെ അഫ്ഗാനിസ്ഥാനെതിരെ നടന്ന പരമ്പരയിൽ തിരിച്ചുവന്നിരുന്നു. റിങ്കു സിങ്, സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മധ്യനിര താരങ്ങൾ ഫോമിലേക്ക് ഉയർന്നാൽ രാഹുലിന് ട്വന്റി20 ടീമിലേക്കുള്ള പ്രവേശനം എളുപ്പമാകില്ല. പരുക്കിന്റെ പിടിയിലുള്ള ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്.