‘ബാബർ വിരാട് കോലിക്കൊപ്പം ആർസിബിയിൽ’, പാക്ക് ആരാധകന്റെ നടക്കാത്ത സ്വപ്നമെന്ന് ഹർഭജൻ
Mail This Article
മുംബൈ∙ പാക്കിസ്ഥാൻ താരങ്ങള്‍ ഐപിഎൽ കളിക്കുന്നതു സ്വപ്നം കാണുകയാണെന്ന ആരാധകന്റെ വാക്കുകൾക്കു മറുപടിയുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ‘‘ബാബർ അസം വിരാട് കോലിക്കൊപ്പം ആർസിബിയിൽ കളിക്കണം. ഷഹീൻ അഫ്രീദി ജസ്പ്രീത് ബുമ്രയ്ക്കൊപ്പം മുംബൈയിൽ കളിക്കണം. മുഹമ്മദ് റിസ്‍വാൻ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കണം’’ എന്നൊക്കെയായിരുന്നു പാക്ക് ആരാധകനായ അലി റാസ ആലമിന്റെ ആഗ്രഹങ്ങൾ. ഇന്ത്യ, പാക്കിസ്ഥാൻ ആരാധകരുടെ സ്വപ്നമാണ് ഇതെന്നും എക്സ് പ്ലാറ്റ്ഫോമിൽ അലി റാസ ആലം കുറിച്ചു.
Read Also: ഫുട്ബോൾ മത്സരത്തിനിടെ അക്രമം: ഐവറികോസ്റ്റ് താരത്തിനെതിരെ കേസ്, നാട്ടുകാരും കുടുങ്ങും
പ്രതികരണം ശ്രദ്ധയിൽപെട്ട ഹർഭജൻ സിങ് ഒരു ഇന്ത്യക്കാരനും അങ്ങനെ സ്വപ്നം കാണില്ലെന്നു തിരിച്ചടിച്ചു. നിങ്ങൾ സ്വപ്നം കാണുന്നതു നിർത്തി, ഉണരൂ– എന്നും മുൻ ഇന്ത്യൻ താരം എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം വഷളായ സാഹചര്യത്തിലാണ് പാക്ക് താരങ്ങൾക്ക് ഐപിഎല്ലിൽ വിലക്കേർപ്പെടുത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പാക്ക് താരങ്ങളെയും കളിപ്പിക്കണമെന്ന് പല പാക്കിസ്ഥാൻ താരങ്ങളും നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്.
2008ലെ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ പാക്കിസ്ഥാൻ താരങ്ങളായ ശുഐബ് അക്തർ, മിസ്ബ ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി, മുഹമ്മദ് ഹഫീസ്, സൽമാന്‍ ബട്ട്, കമ്രാൻ അക്മൽ, സുഹെയ്ൽ തൻവീർ എന്നിവർ വിവിധ ടീമുകൾക്കു വേണ്ടി കളിച്ചിരുന്നു. 2009 മുതലാണ് പാക്ക് താരങ്ങൾക്കു വിലക്കേര്‍പ്പെടുത്തിയത്. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേര്‍ വരുന്നത്.
ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ കളിക്കാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ തുടക്കത്തിൽ നിലപാടെടുത്തിരുന്നു. എന്നാൽ പിന്നീട് പാക്കിസ്ഥാൻ ഐസിസിയുടെ തീരുമാനത്തിനു വഴങ്ങി. ഏഷ്യാ കപ്പിലെ പ്രധാന മത്സരങ്ങൾ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് പാക്കിസ്ഥാനില്‍നിന്ന് ശ്രീലങ്കയിലേക്കു മാറ്റിയിരുന്നു.