ശ്രീലങ്കയ്ക്കു മറുപടി; ‘ഹെൽമറ്റ് നാടകവുമായി’ ബംഗ്ലദേശ്, പരമ്പര ജയിച്ചപ്പോൾ മുഷ്ഫിഖർ ഷോ
Mail This Article
ധാക്ക∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഹെൽമറ്റുമായി ആഘോഷിക്കാനെത്തി ബംഗ്ലദേശ് താരം മുഷ്ഫിഖർ റഹീം. ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിനെ ലോകകപ്പിനിടെ ബംഗ്ലദേശ് താരങ്ങൾ ടൈംഡ് ഔട്ട് ആക്കിയതു വൻ വിവാദമായിരുന്നു. പിന്നാലെ ബംഗ്ലദേശിനെതിരെ ട്വന്റി20 പരമ്പര നേടിയപ്പോൾ ‘ടൈംഡ് ഔട്ട്’ ആഘോഷം നടത്തിയാണ് ലങ്ക ഇത് ആഘോഷിച്ചത്.
ഏകദിന പരമ്പര ജയിച്ചതോടെ ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ നാടകീയമായി അതിനു മറുപടി നൽകുകയായിരുന്നു. ബംഗ്ലദേശ് താരങ്ങൾ ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയായിരുന്നു ഹെല്‍മറ്റുമായി മുഷ്ഫിഖർ എത്തിയത്. തുടർന്ന് ഹെൽമറ്റില്‍ ചൂണ്ടി താരം ആശങ്കയോടെ സംസാരിച്ചു. ഇതുകണ്ട് ബംഗ്ലദേശ് താരങ്ങൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Read Also: രാജസ്ഥാൻ ട്രോളൻസ്, ബാംഗ്ലൂരിന്റെ കിരീടനേട്ടത്തെ ട്രോളി സഞ്ജുവിന്റെ റോയൽസ്
ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെയാണു പ്രശ്നങ്ങളുടെ തുടക്കം. ബംഗ്ലദേശ്– ശ്രീലങ്ക മത്സരത്തിനിടെ ബാറ്റിങ്ങിനെത്താൻ വൈകിയ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലദേശ് താരങ്ങൾ ടൈംഡ് ഔട്ടിലൂടെ പുറത്താക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ബാറ്റർ പന്തു നേരിടാൻ തയാറായില്ലെങ്കിൽ എതിര്‍ ടീമിന് ടൈംഡ് ഔട്ട് അവസരം ഉപയോഗിക്കാമെന്നു നിയമമുണ്ട്.
മാത്യൂസിനെ പുറത്താക്കണമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ അംപയറോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഗ്രൗണ്ട് വിടാൻ അംപയർ എയ്ഞ്ചലോ മാത്യൂസിനോടു നിർദേശിച്ചു. ഹെൽമറ്റ് തകരാർ ആയതിനാലാണു വൈകിയതെന്ന് മാത്യൂസ് അംപയറോടും ബംഗ്ലദേശ് താരങ്ങളോടും പറഞ്ഞെങ്കിലും ഇത് അംഗീകരിച്ചില്ല.