ADVERTISEMENT

കൊച്ചി ∙ സമൂഹമാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെ ട്രെൻ‍ഡിങ് ആയിപ്പടർത്തിയ അദ്ഭുത വിജയത്തിനു പിന്നാലെ, മത്സരത്തിന്റെ ഇടവേള സമയത്തെ ഇവാൻ വുക്കോമനോവിച്ചിന്റെ ‘ഇന്ദ്രജാലം’ തേടുകയാണ് ആരാധകർ. ഗോവയ്ക്കെതിരെ 17 മിനിറ്റിനുള്ളിൽ രണ്ടു ഗോൾ വീഴുന്നതു കണ്ടു വിരണ്ടു പോയ ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ പോരാട്ടവീര്യം കുത്തിവയ്ക്കാൻ മോട്ടിവേഷനൽ സ്പീക്കർ കൂടിയായ ഇവാൻ നൽകിയ ഉപദേശം എന്താകും?

Read Also: രാഷ്ട്രീയ ഇടപെടൽ: ആത്മാഭിമാനം നഷ്ടപ്പെട്ടു, ആന്ധ്ര ടീമിൽ തുടരുന്നതിൽ അർഥമില്ലെന്ന് മുൻ ഇന്ത്യൻ താരം

രണ്ടു ഗോളിനു പിന്നിലായ ശിഷ്യരോട് രണ്ടാം പകുതിയിൽ ആശാൻ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രം: ‘ഒരു ഗോൾ എങ്കിലും കണ്ടെത്തൂ, വിജയവും കൂടെപ്പോരും’. നിസ്സാരം എന്നു തോന്നിയേക്കാവുന്ന ആ ആവശ്യത്തിന്റെ ‘വില’ മത്സരശേഷം ഗോവൻ കോച്ച് മനോലോ മാർക്കേസിന്റെ വാക്കുകൾ പറയും. ‘ആദ്യ അര മണിക്കൂറിൽ വളരെ നല്ല ഗെയിമാണു കളിച്ചത്. പക്ഷേ, ബ്ലാസ്റ്റേഴ്സ് ഒരു ഗോളവസരം സൃഷ്ടിച്ചപ്പോൾ ടീമിന്റെ ദൗർബല്യം പ്രകടമായി. ഇതിനു മുൻപു നോർത്ത് ഈസ്റ്റും ബഗാനും സ്കോർ ചെയ്തതും പരിശോധിക്കുക. വേണ്ട സമയത്തു തിരിച്ചടിക്കാനുള്ള കരുത്ത് ഈ ടീമിനില്ല’. – മാർക്കേസ് മനസ്സിൽ പേടിച്ചത് ഇവാൻ കളത്തിൽ നടപ്പാക്കിയതിന്റെ ഫലമാണ് ഐഎസ്എലിലെ ഏറ്റവും തലയെടുപ്പുള്ള പരിശീലകരുടെ കൊമ്പുകോർക്കലിൽ കൊച്ചിയിൽ കണ്ടത്.

രണ്ടു ഗോളിനു പിന്നിൽ നിന്നു കയറി 4 ഗോളടിച്ചു വിജയിച്ചതിനെക്കാൾ വലിയ ‘അദ്ഭുതം’ ഒളിച്ചിരിക്കുന്നതാണു ഗോവയ്ക്കെതിരായ വിജയം. പത്താം ഐഎസ്എലിൽ വിജയക്കുതിപ്പ് സൃഷ്ടിച്ച ടീമുകളായിട്ടും അപ്രതീക്ഷിതമായെത്തിയ തുടർതോൽവികളുടെ സമ്മർദം അതിജീവിക്കേണ്ട നിലയിലായിരുന്നു ബ്ലാസ്റ്റേഴ്സും ഗോവയും. ജീവൻമരണപ്പോരാട്ടത്തിൽ അസാമാന്യ മികവോടെ വിജയിച്ചു കയറിയതിന്റെ ആത്മവിശ്വാസം ഇനി ബ്ലാസ്റ്റേഴ്സിനു പുതുജീവനേകും.

 പരുക്കുകളുടെ തിരിച്ചടികളിൽ നിന്നു ബ്ലാസ്റ്റേഴ്സിന്റെ ഗെയിം പ്ലാനും പുറത്തുകടക്കുന്നുവെന്ന സൂചനകൾ കൂടിയാണു ഗോവയ്ക്കെതിരായ മത്സരം തെളിയിക്കുന്നത്. പരുക്കു മാറിയെത്തിയ ജീക്സൺ സിങ്ങും വിബിൻ മോഹനനും മധ്യനിരയിൽ പഴയ താളം വീണ്ടെടുത്തു. ലൂണയ്ക്കു പകരമെത്തിയ ഫയദോർ ചെർനിച്ച് തയാറായിക്കഴിഞ്ഞുവെന്ന സന്ദേശം ആ ഗോളിനെക്കാൾ ആഹ്ലാദപരമായ കാഴ്ചയാകും ടീം മാനേജ്മെന്റിനു സമ്മാനിച്ചിരിക്കുക.

English Summary:

Ivan's winning strategy against FC Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com