ADVERTISEMENT

സീസണിലെ ആദ്യ കിരീട നേട്ടം ആഘോഷമാക്കുന്നതിനിടയിൽ എഫ്എ കപ്പിലും വിജയക്കുതിപ്പ് തുടരുകയാണ് ലിവർപൂൾ. സീസൺ അവസാനിക്കുന്നതോടെ ആൻഫീൽഡിൽ നിന്നും പടിയിറങ്ങുകയാണെന്ന പ്രഖ്യാപിച്ച തങ്ങളുടെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ യുർഗൻ ക്ലോപ്പിനുള്ള ആദ്യ സമ്മാനമായിരുന്നു ഇംഗ്ലിഷ് ലീഗ് കപ്പ് വിജയം. ചെൽസിക്കെതിരായ മത്സരം അവസാനിക്കുമ്പോൾ കിരീട നേട്ടത്തിനപ്പുറം ലിവർപൂളിന് ആഹ്ലാദിക്കാൻ വേറെയും കാരണങ്ങളുണ്ടായിരുന്നു. ചെൽസിയുടെ 1 ബില്ല്യൺ പൗണ്ട് ക്ലബ്ബിനെ വീഴ്ത്തിയത് ലിവർപൂളിന്റെ കൗമാരപ്പടയാണ്. വിജയപ്രതീക്ഷകളിൽ മുൻപന്തിയിലായിരുന്നെങ്കിലും സീനിയർ താരങ്ങളുടെ പരുക്ക് ലിവർപൂളിനുമേൽ സമ്മർദ്ദമേറ്റി. എന്നാൽ അധിക സമയത്ത് ചെൽസിക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതിൽ ലിവർപൂളിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന താരങ്ങൾ കാണിച്ച മികവ് എടുത്തുപറയേണ്ടതാണ്. 

ക്ലോപ്പ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. വിർജിൽ വാൻ ഡെയ്ക്കിന്റെ നായക മികവും പ്രതിരോധ കോട്ടയിലെ മനോധൈര്യവും ചോദ്യചെയ്യപ്പെടാത്തതാണ്. കലാശപോരാട്ടത്തിൽ വിജയഗോൾ പിറന്നതും നായകന്റെ തകർപ്പൻ ഹെഡറിൽ നിന്ന്. എന്നാൽ മുഹമ്മദ് സല, അലിസൺ ബെക്കർ, ഡീഗോ ജോട്ട, ഡാർവിൻ നൂനസ് തുടങ്ങിയ പ്രധാന താരങ്ങൾ പരുക്കുമൂലം മത്സരത്തിൽനിന്നു വിട്ടുനിന്നപ്പോൾ കളം നിറഞ്ഞു കളിച്ചത് കയ്മിൻ കെല്ലർ, ബോബി ക്ലർക്ക്, ജെയിംസ് മെക്കനൽ, ജാറൽ ക്വാൻഷയടക്കമുള്ള യുവതാരങ്ങളായിരുന്നു. 20 വയസിൽ താഴെയുള്ള അഞ്ച് താരങ്ങളാണ് ലിവർപൂളിന്റെ ചുവപ്പ് കുപ്പായത്തിൽ കളിച്ചത്. ടീമിന്റെ ശരാശരി പ്രായമാകട്ടെ വെറും 22 വയസും. എഫ്എ കപ്പിലും ചരിത്രം തിരുത്തിയ ക്ലോപ്പ് മധ്യനിരയിൽ അവതരിപ്പിച്ചത് 16-കാരൻ ട്രെയ് ന്യോനിയെയാണ്. സ്റ്റാർട്ടിംഗ് ഇലവനിലും കൂടുതലും അക്കാദമി താരങ്ങളെത്തിയപ്പോൾ ടീമിന്റെ ശരാശരി പ്രായം 21 ആയി. 

Read Also: മെസ്സി ചാന്റിൽ നിയന്ത്രണം വിട്ടു, അശ്ലീല ആംഗ്യം കാണിച്ച റൊണാൾഡോയ്ക്ക് വിലക്കും പിഴയും

മത്സരത്തിൽ, പ്രത്യേകിച്ച് രണ്ടാം പകുതിയിലും അധിക സമയത്തും കൃത്യമായ കളിതന്ത്രം ആവിഷ്കരിക്കാൻ നിയോഗിക്കപ്പെട്ടവരായിരുന്നു അവർ. ആദ്യ പകുതിയിൽ തന്നെ ഡച്ച് താരം റയാനും പരുക്കേറ്റ് മടങ്ങിയതോടെയാണ് ലിവർപൂൾ പ്രതീക്ഷകൾ പൂർണമായും കൗമാരപ്പടയേറ്റെടുക്കുന്നത്. ക്ലോപ്പിന്റെ ആശയങ്ങൾ ഭയമില്ലാതെ അവർ നീക്കങ്ങളാക്കി. പ്രസ് ചെയ്തും സാഹചര്യത്തിനനുസരിച്ച് കൃത്യമായി കളിയുടെ വേഗത നിയന്ത്രിച്ചും ലിവർപൂൾ പ്രതീക്ഷകൾ സജീവമാക്കി നിർത്തി. എതിരാളികളെപോലും കാഴ്ചക്കാരാക്കുന്ന പക്വതയോടെയുള്ള പ്രകടനം പുറത്തെടുത്ത് ലിവർപൂളിന്റെ ഭാവി തങ്ങളുടെ കൈകളിൽ ഭദ്രമാണെന്ന് ഓരോരുത്തരും അടിവരയിട്ടു.

ലിവർപൂൾ താരങ്ങളുടെ ആഹ്ലാദം
ലിവർപൂൾ താരങ്ങളുടെ ആഹ്ലാദം

അക്കാദമി താരങ്ങളിൽ മറ്റുള്ളവരേക്കാൾ സീനിയർ പ്രൊഫൈലുള്ള കളിക്കാരാണ് ജാറൽ ക്വാൻഷും കോണോർ ബ്രാഡ്ലിയും. സീനിയർ ടീമിലെ സ്ഥിര സാന്നിധ്യമാണ് 21കാരൻ ജാറൽ ക്വാൻഷ. 20 വയസുള്ള ബ്രാഡ്ലിയും ലിവർപൂളിൽ പ്രതിരോധ നിരയിൽ നിരവധി തവണ അണിനിരന്നിട്ടുണ്ട്. അഞ്ചാം വയസിലാണ് ക്വാൻഷ ലിവർപൂൾ അക്കാദമിയിൽ എത്തുന്നത്. ബ്രാഡ്ലിയാകട്ടെ ഒൻപതാം വയസിലും. ജൂനിയർ ടീമുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഇരുവർക്കും ജോയൽ മാറ്റിപ്പിന്റെയും വൈസ് ക്യാപ്റ്റൻ ട്രെന്റ് അലക്സാണ്ടർ അർണോൾഡിന്റെയും പരുക്കാണ് സീനിയർ ടീമിലേക്കു വഴിയൊരുക്കിയത്. 

ചെൽസിക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയും ഫൈനൽ വിസിലിനോട് അടുത്തപ്പോഴാണ് ജെയ്ഡൻ ഡൺസ് മുന്നേറ്റ നിരയിലെത്തുന്നത്. പതിനെട്ടുകാരനെ സംബന്ധിച്ചടുത്തോളം വലിയ ഉത്തരവാദിത്വമായിരുന്നു അത്. എന്നാൽ അക്കാദമിയിലെ ടോപ്പ് സ്കോറർ പക്വതയോടെ സാഹചര്യം കൈകാര്യം ചെയ്യുന്ന കാഴ്ചയായിരുന്നു പിന്നീട് ഫുട്ബോൾ ആരാധകർ കണ്ടത്. സീസണിൽ ഇതുവരെ 21 ഗോളുകളാണ് ഡൺസിന്റെ പേരിലുള്ളത്. എട്ടാം വയസിൽ ലിവർപൂളിന്റെ പരിശീലന കളരിയിലെത്തിയ ഡൺസ് ഒരു വർഷത്തോളം പരുക്കിന്റെ പിടിയിലായിരുന്ന ശേഷമാണ് അതിഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ലിവർപൂളിന്റെ ആവനാഴിയിലെ മറ്റൊരു വജ്രായുധമാണ് മക്കെണൽ. സണ്ടർലാൻഡിൽ നിന്നും 15-ാം വയസിലാണ് താരം ലിവർപൂളിലെത്തുന്നത്. വേഗത്തിൽ കാര്യങ്ങൾ പഠിക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള മികവും നേതൃത്വഗുണങ്ങളും അണ്ടർ 21 ടീമിന്റെ നായക സ്ഥാനത്തുവരെയെത്തിച്ചു. അതേസമയം, 2021ൽ ന്യൂകാസിലിൽ നിന്നുമാണ് ക്ലർക്ക് ലിവർപൂളിലെത്തുന്നത്. ഈ സീസണിന്റെ തുടക്കം മുതൽ നിരവധി ലോൺ ഓഫറുകളാണ് ക്ലർക്കിനെ തേടിയെത്തിയത്. എന്നാൽ എല്ലാത്തിനോടും മുഖംതിരിച്ച ലിവർപൂൾ തങ്ങളുടെ പദ്ധതികളിൽ താരത്തെ സ്ഥിര സാന്നിധ്യമാക്കുകയായിരുന്നു. 

ലിവർപൂൾ താരങ്ങളുടെ ആഹ്ലാദം
ലിവർപൂൾ താരങ്ങളുടെ ആഹ്ലാദം

മത്സരശേഷം പരിശീലകനും മുതിർന്ന താരങ്ങളും കൗമാരതാരങ്ങളുടെ പ്രകടനം വാനോളം പുകഴ്ത്തി. ഫുട്ബോൾ ആരാധകർക്കിടയിലും അവരുടെ പ്രകടനം വലിയ ചർച്ചയായി. എഫ്എ കപ്പും പ്രീമിയർ ലീഗുമടക്കം മുന്നിൽ കാണുന്ന ലിവർപൂളിന്റെ വലിയ പ്രതീക്ഷകളായി മാറുകയാണ് ഈ താരങ്ങളെല്ലാം. ഇതോടൊപ്പം തന്നെ എടുത്തുപറയേണ്ട പ്രകടനം അലിസണിന് പകരക്കാരനായി എത്തിയ ഗോൾകീപ്പർ കയ്മിൻ കെല്ലറുടേതാണ്. ആദ്യപകുതിയിൽ ഒരുപിടി മികച്ച സേവുകളുമായി തിളങ്ങിയ കെല്ലർ ആദ്യാവസാനം വരെ ലിവർപൂൾ ഗോൾവലയ്ക്കു മുന്നിൽ കോട്ടകെട്ടി. 

യുവതാരങ്ങളെ വളർത്തിയെടുത്തു ടീമിന്റെ പദ്ധതികളുടെ ഭാഗമാക്കുന്നതിൽ ക്ലോപ്പിന്റെ തന്ത്രം ഏറെ പേരുകേട്ടതാണ്. താരങ്ങൾക്ക് അവസരങ്ങൾ നൽകുന്നതിനും അവരെ പരമാവധി ഉപയോഗിക്കുന്നതിനും ക്ലോപ്പ് ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഒരുപിടി മികച്ച താരങ്ങളാണ് ലിവർപൂളിന്റെ ടീമിലും അക്കാദമിയിലുമായി വളർന്നുവരുന്നത്. 21 വയസ്സോ അതിൽ താഴെയോ പ്രായമുള്ള താരങ്ങൾക്ക് ഏറ്റവും കൂടുതൽ സമയം കളിക്കാനവസരമൊരുക്കിയ പരിശീലകനും ക്ലോപ്പാണ്. എലിയറ്റാണ് ഇതിൽ മുന്നിൽ, ലിവർപൂളിനായി 1780 മിനിറ്റുകളാണ് ഈ സീസണിൽ എലിയറ്റ് കളിച്ചത്. ഡച്ചുകാരൻ റയാൻ 1536 മിനിറ്റുകൾ കളിച്ചപ്പോൾ മൂന്നാം സ്ഥാനത്ത് ക്വൻഷയാണ്, 1381 മിനിറ്റുകൾ. ബ്രാഡ്ലി 778 മിനിറ്റുകളും ലിവർപൂളിനായി കളിച്ചു.

English Summary:

Youngsters performance for Liverpool against Chelsea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com