ADVERTISEMENT

ഇറ്റാനഗർ∙ ചെന്തീ വെളിച്ചം. സ്പീക്കറിൽനാടൻ പാട്ട്. ഒപ്പം കേരള ടീം അംഗങ്ങളുടെ കിടിലൻ ചുവടുകളും. ‘വൈബ് വൈബേ’ എന്നാരും വിളിച്ചു പോകുന്ന മലയാളിയുടെ രാത്രിയായിരുന്നു ഇന്നലെ നാഹർലഗണിൽ. ക്വാർട്ടർ ഫൈനൽ പ്രവേശനം നേടിയ കേരള ടീമിന്റെ ആഘോഷരാവ്. ഇന്നലെ രാത്രി ഏഴോടെയാണ് താമസിക്കുന്ന ഹോട്ടലിനു മുൻപിൽ ക്യാംപ് ഫയറുമായി പരിശീലകരുൾപ്പെടെ കേരള ടീം ഒത്തുകൂടിയത്. പാട്ടു തുടങ്ങിയതോടെ ടീം ഫോർമേഷൻ തന്നെ ആകെ മാറി. 

Read Also: കണ്ഠീരവക്കോട്ടയിലെ ബെംഗളൂരുവിന്റെ ശ്രീ മായ്ക്കാൻ അങ്ങനെയൊന്നും പറ്റില്ല, വീണ്ടും തോൽവി

പ്രതിരോധവും മധ്യനിരയും മുന്നേറ്റവുമെല്ലാം ഒരുപോലെ കയറിയിറങ്ങിക്കളിക്കുന്ന ടോട്ടൽ ആഘോഷമായിരുന്നു പിന്നീട്. മുഖ്യപരിശീലകൻ സതീവൻ ബാലനും സഹപരിശീലകനായ പി.കെ.അസീസും ഗോൾ കീപ്പിങ് പരിശീലകനായ ഹർഷൽ റഹാമാനും ടീം മാനേജർ ഡോ. പി.എം.സുധീർകുമാറുമൊന്നും മാറിനിന്നില്ല. 

അരുണാചൽപ്രദേശിലെ തണുപ്പിൽ കളിയത്ര ചൂടുപിടിക്കുന്നില്ലെന്നു സംസാരമുണ്ട്. അതിനെ അതിജീവിക്കാനുള്ള ഊർജം കൂടി നേടിയാണ് ഇന്നലത്തെ ക്യാംപ് ഫയർ സമാപിച്ചത്. നാളെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫയർബ്രാൻഡ് പ്രകടനം തന്നെ കേരള താരങ്ങളിൽനിന്നു വേണ്ടിവരും. കാരണം കാലിൽ ചക്രം പിടിപ്പിച്ച പോലെ നോൺ സ്റ്റോപ് ഓടുന്ന മിസോറം ആണ് എതിരാളി. നാളെ രാത്രി 7ന് യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ മത്സരം.

∙ ക്വാർട്ടർ ഇന്നുമുതൽ 

സന്തോഷ് ട്രോഫി ഫുട്ബോൾ നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ ഇന്നുമുതൽ. എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സർവീസസും ബി ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായ റെയിൽവേസും ഉച്ചകഴിഞ്ഞ് 2.30ന് ആദ്യ ക്വാർട്ടറിൽ ഏറ്റുമുട്ടും. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഗോവയും ബി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഡൽഹിയും തമ്മിലാണ് രണ്ടാം ക്വാർട്ടർ ഫൈനൽ (രാത്രി 7). 

മുൻവർഷത്തെ ചാംപ്യന്മാരായ കർണാടകയും രണ്ടാം സ്ഥാനക്കാരായ മേഘാലയയും ഇതിനകം പുറത്തായി. സർവീസസ്, ഗോവ, കേരളം, അസം, മണിപ്പുർ, മിസോറം, ഡൽഹി, റെയിൽവേസ് എന്നീ ടീമുകളാണ് ക്വാർട്ടറി‍ൽ. 7ന് സെമിഫൈനലും 9ന് ഫൈനലും നടക്കും.

English Summary:

Kerala to face Mizoram in Santosh Trophy Quarter Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com