ADVERTISEMENT

കണ്ണൂർ ∙ തൃശൂർ നാട്ടികയിലെ ആൻസിയുടെ വീട്ടിൽനിന്ന് മലപ്പുറം വെളിയങ്കോട്ടെ പ്രഭാവതിയുടെ വീട്ടിലേക്കു 38 കിലോമീറ്ററാണു ദൂരം. പക്ഷേ, സംസ്ഥാന സ്കൂൾ കായികമേളയിലെത്തിയാൽ ഇവർ തമ്മിലുള്ള അകലെ വെറും സെന്റിമീറ്റർ മാത്രമായി മാറും.

പെൺകുട്ടികളുടെ ലോങ്ജംപിൽ കൊണ്ടും കൊടുത്തും മുന്നേറുന്ന ഇവരുടെ മത്സരവീര്യത്തിന്റെ ആറാമത്തെയും അവസാനത്തെയും എഡിഷനാണ് ഇന്നലെ അരങ്ങേറിയത്. സകൂൾ മേളയിലെ അവസാന ഏറ്റുമുട്ടലിനുശേഷം കണ്ണൂരിൽ നിന്നു കൈകൊടുത്തു പിരിയുമ്പോൾ ഇരുവരും പറഞ്ഞത് ഒരേ കാര്യം; ഇനി സർവകലാശാലാ മീറ്റിൽ കാണാം!

സ്കൂൾ അത്‍ലറ്റിക്സിലെ സ്ഥിരം എതിരാളികളാണ് ആൻസിയും പ്രഭാവതിയും. കളത്തിനു പുറത്ത് നല്ല സുഹൃത്തുക്കളും. സംസ്ഥാന, ദേശീയ മത്സരങ്ങളിലെ ലോങ്ജംപ് കിരീടങ്ങൾ‌ ഇവർ വീതം വയ്ക്കുന്നതാണു വർഷങ്ങളായുള്ള പതിവ്.

2014ൽ സബ്ജൂനിയർ വിഭാഗം സ്കൂൾ മീറ്റിലായിരുന്നു ഏറ്റുമുട്ടലിന്റെ തുടക്കം. അന്നു പ്രഭാവതി സ്വർണം നേടിയപ്പോൾ ആൻസി വെള്ളിയിലൊതുങ്ങി. പിന്നീടു 2 മീറ്റുകളിൽ ആൻസി പ്രഭാവതിയെ പിന്നിലാക്കി. 2018ൽ തന്നെ വീണ്ടും തോൽ‌പിച്ച പ്രഭാവതിയോടുള്ള മധുര പ്രതികാരമാണ് ആൻസി ഇത്തവണ ജംപിങ് പിറ്റിൽ നടപ്പാക്കിയത്.

longjump

ഇരുവരും തമ്മിൽ ഏറ്റുമുട്ടുമ്പോഴുണ്ടാകാറുള്ള മത്സരാവേശത്തിന് ഇന്നലെയും കുറവുണ്ടായിരുന്നില്ല. 2–ാം ശ്രമത്തിൽ 6.05 മീറ്റർ ചാടി ആൻസി ലീഡെടുത്തു. 5–ാം ശ്രമത്തിൽ പ്രഭാവതി ഈ ദൂരത്തിനൊപ്പമെത്തി. പക്ഷേ, നിർണായകമായ അവസാന ചാട്ടത്തിൽ പ്രഭാവതിക്കു ചുവടുപിഴച്ചു. സകല ഊർജവും സംഭരിച്ചു ചാടിയ ആൻസിയാകട്ടെ, ദേശീയ റെക്കോർഡ് പ്രകടനത്തിന് (6.25 മീറ്റർ) അടുത്തെത്തുകയും ചെയ്തു.

പ്രഭാവതി vs ആൻസി 

2014 സംസ്ഥാന സ്കൂൾ മീറ്റ്:

പ്രഭാവതി: സ്വർണം

ആൻസി : വെള്ളി

2015

പ്രഭാവതി : വെങ്കലം

ആൻസി: ആറാം സ്ഥാനം

2016

ആൻസി: സ്വർണം

പ്രഭാവതി: വെങ്കലം

2017

ആൻസി: വെള്ളി

പ്രഭാവതി: വെങ്കലം

2018

പ്രഭാവതി : സ്വർണം

ആൻസി: വെങ്കലം

2019

ആൻസി: സ്വർണം

പ്രഭാവതി: വെള്ളി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com