ADVERTISEMENT

ന്യൂഡൽഹി ∙ ‘കടലിനോട് ഇതിൽക്കൂടുതൽ അടുക്കാനാകില്ല’– ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ടം ഫിനിഷ് ചെയ്തതിനു ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ കമാൻഡർ അഭിലാഷ് ടോമി യാത്രയെക്കുറിച്ചു വിവരിച്ചതിങ്ങനെയാണ്. തിരയടങ്ങിയ കടൽ പോലെ ശാന്തമായിരുന്നു അദ്ദേഹത്തിന്റെ മുഖം. 

യാത്ര വിജയമായതിന്റെ അമിത സന്തോഷമില്ല. വീട്ടിലെത്തണം, കുടുംബത്തെ കാണണം, ആരോഗ്യം വീണ്ടെടുക്കണം...അഭിലാഷ് തന്റെ ഭാവി പരിപാടികൾ ചെറിയ വാക്കിലൊതുക്കി.

ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കിയതിനു പിന്നാലെ അഭിലാഷ് ടോമിയെ കോവിഡ് ബാധിച്ചിരുന്നു. 10 ദിവസം ക്വാറന്റീനിലായിരുന്നു. പാരിസിൽ നടന്ന ഫ്രാൻസ്–ഏഷ്യ സമ്മിറ്റിൽ പ്രഭാഷണത്തിനും അതിനു ശേഷം ക്ഷണം ലഭിച്ചു. ഏപ്രിൽ 29നു പര്യടനം പൂർത്തിയാക്കിയിട്ടും നാട്ടിലെത്താൻ വൈകിയതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു.

ഗോൾഡൻ ഗ്ലോബിനെ ‘തലയ്ക്കു പിടിച്ചൊരു ആവേശ’മെന്നാണ് അഭിലാഷ് ടോമി വിശേഷിപ്പിച്ചത്. ഇനിയൊരു ഗോൾഡൻ ഗ്ലോബ് റേസിനില്ലെന്നും അഭിലാഷ് പറ‍ഞ്ഞു. 

‘പക്ഷേ, സെയ്‌ലിങ് തുടരും. 2018ലെ ഗോൾഡൻ ഗ്ലോബ് റേസിലുണ്ടായ അപകടം പലതരത്തിൽ സ്വാധീനിച്ചിരുന്നു. ആശങ്കയുണ്ടായിരുന്നു. പലപ്പോഴും ദേഷ്യം വന്നു. എന്നാൽ അപകടം നടന്ന മേഖല പിന്നിട്ടപ്പോൾ ആശങ്കകളെല്ലാം അടങ്ങി’ അഭിലാഷ് ടോമി പറഞ്ഞു. 

ഡൽഹിയിലെത്തിയ അഭിലാഷ് ടോമിക്ക് ഇന്ത്യൻ നേവൽ സെയ്‌ലിങ് അസോസിയേഷൻ സെക്രട്ടറി ക്യാപ്റ്റൻ മനീഷ് സെയിന്റെ നേതൃത്വത്തിലാണു സ്വീകരണമൊരുക്കിയത്. അഭിലാഷിനൊപ്പം നാവികസേനയിൽ പ്രവേശിച്ച രണ്ട് മലയാളി സുഹൃത്തുക്കളുടെ വരവ് അപ്രതീക്ഷിതമായിരുന്നു. 

കോട്ടയം സ്വദേശി കമാൻഡർ പി. ജയിംസ് ജോണും എറണാകുളം സ്വദേശി ക്യാപ്റ്റൻ ടിജോ കെ. ജോസഫും പ്രിയപ്പെട്ട സുഹൃത്തുമായി സ്നേഹം പങ്കിട്ടു.

യാത്ര ആരംഭിക്കുന്നതിനു മുൻപു 92 കിലോയായിരുന്നു അഭിലാഷ് ടോമിയുടെ ഭാരം. ഇപ്പോൾ 68–70 കിലോയോളമായി.  കോവിഡ് ബാധിച്ചതിന്റേതായ ക്ഷീണങ്ങളുമുണ്ട്. ആരോഗ്യം വീണ്ടെടുക്കുന്നതിലാണ് ഇനി ശ്രദ്ധ.

ഇന്നു നാവികസേനാ ആസ്ഥാനത്തു സേനാ മേധാവികളുമായി അഭിലാഷ് ടോമി കൂടിക്കാഴ്ച നടത്തും. വൈകുന്നേരത്തോടെ ഗോവയിലേക്കു മടങ്ങും. കേരളത്തിലേക്കും അധികം വൈകാതെയെത്തും.

English Summary : Golden globe race Abhilash Tomy reach india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com