ലണ്ടൻ ∙ ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ തലമുറപ്പോരാട്ടം. 24–ാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം ലക്ഷ്യമിടുന്ന മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനു മുന്നിൽ എതിരു നിൽക്കുന്നത് ഇരുപതുകാരൻ കാർലോസ് അൽകാരസ്.
ഇറ്റാലിയൻ താരം യാനിക് സിന്നറെ സെമിയിൽ നിഷ്പ്രഭനാക്കിയാണ് നിലവിലെ ചാംപ്യൻ ജോക്കോ ഫൈനലിലെത്തിയത്. (6–3,6–4,7–6). ലോക 2–ാം നമ്പർ താരമായ ജോക്കോവിച്ചിന് കുറച്ചെങ്കിലും വെല്ലുവിളിയുയർത്താൻ 3–ാം സെറ്റിൽ മാത്രമാണ് 8–ാം സീഡായ സിന്നർക്കായത്. 3–ാം സീഡായ ഡാനിൽ മെദ്‌വദെവിനെതിരെ അതിലും അനായാസമായിട്ടായിരുന്നു ലോക ഒന്നാം നമ്പർ താരം അൽകാരസിന്റെ ജയം (6–3,6–3,6–3). നാളെയാണ് ഫൈനൽ. ഇന്നു നടക്കുന്ന വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം മാർകേറ്റ വാന്ദ്രസോവയും തുനീസിയൻ താരം ഒൻസ് ജാബറും ഏറ്റുമുട്ടും. ഇരുവരും കന്നി ഗ്രാൻസ്‌ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഗ്രാൻസ്‌ലാം ടെന്നിസിൽ 35–ാം തവണയാണ് ജോക്കോവിച്ച് ഫൈനലിൽ കടക്കുന്നത്. ഓപ്പൺ യുഗത്തിലെ റെക്കോർഡാണിത്. 34 വട്ടം ഫൈനലിൽ കടന്ന മുൻ യുഎസ് വനിതാ താരം ക്രിസ് എവർട്ടിനെയാണ് ജോക്കോ പിന്നിലാക്കിയത്.
English Summary : Carlos Alcarez vs Novak Djokovic in Wimbledon men's singles final